യു എ ഇ യിൽ കൂടുതൽ ഇളവുകൾ; റെസ്റ്റോറന്റുകളിൽ ശേഷിയുടെ 60 ശതമാനം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി

ഒരു കോവിഡ് മരണമാണ് ഇന്ന് യു.എ.ഇയിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. രാജ്യത്തെ മരണസംഖ്യ 308 ആയി. പുതുതായി 430 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഭക്ഷണശാലകളിൽ 60 ശതമാനം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സർക്കാർ അനുമതി നൽകി.
430 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടൊപ്പം 760 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗബാധിതരുടെ എണ്ണം 46,563 ആയപ്പോൾ മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 35,165 ആയി.
ഇളവുകളുടെ ഭാഗമായി ഇന്ന് മുതൽ റെസ്റ്റോറന്റുകളിൽ ശേഷിയുടെ 60 ശതമാനം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. എന്നാൽ, നിയന്ത്രണങ്ങൾ പാലിക്കണം. ഒരു ടേബിളിൽ നാലുപേരിൽ കൂടുതൽ ഇരിക്കരുത്. രണ്ട് മീറ്റർ സാമൂഹിക അകലം പാലിച്ചിരിക്കണം.
വെയിറ്റിങ് ഏരിയകൾ അടച്ചിടണം. ജോലിക്കാരും ഉപഭോക്താളും തമ്മിൽ സാമൂഹിക അകലം തുടരണം. ഒരുവട്ടം ഉപയോഗിക്കാവുന്ന പാത്രങ്ങളും കട്ട്ലറികളും മാത്രമേ നൽകാവൂ. ജീവനക്കാരുടെ ദേഹോഷ്മാവ് പരിശോധിക്കണം. ഷോപ്പിങ് കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നവർക്കും ദേഹോഷ്മാവ് പരിശോധന നിർബന്ധമാണ്.
കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ മാസങ്ങളായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം ഇന്നലെ അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. ഇതോടെ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആർക്കും ഏത് സമയത്തും പുറത്തിറങ്ങാനും യാത്രചെയ്യാനും തിരിച്ചുവരാനും അനുമതിയുണ്ടാകുമെന്ന് ഔദ്യോഗിക വാക്താവ് സെയ്ഫ് ആൽദാഹിരി പറഞ്ഞു. പക്ഷെ, കോവിഡ് വ്യാപനം തടയാനുള്ള വ്യക്തിഗത മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിച്ചിരിക്കണം, മാസ്ക് ധരിച്ചിരിക്കണം, ഒത്തുചേരലുകൾക്കും, ഗൃഹസന്ദർശനങ്ങൾക്കും വിലക്ക് തുടരും. കാറിൽ മൂന്ന് യാത്രക്കാരിൽ കൂടുതൽ പാടില്ല. എന്നാൽ, ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും കാറിൽ യാത്രചെയ്യാം. കുട്ടികൾക്ക് എല്ലാ എമിറേറ്റുകളിലെയും മാളുകളിൽ പ്രവേശിക്കാനും അനുമതി നൽകിയിട്ടുണ്ട്. അനുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തെ പൊതു ഇടങ്ങളും പൊതുവാഹനങ്ങളും അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുസ്ഥാപനങ്ങളിൽ ഈ നടപടികൾ തുടരും. കോവിഡ് നിയന്ത്രണവിധേയമായതോടെ അബൂദബി എക്സിബിഷൻ സെന്ററിൽ തുറന്ന ഫീൽഡ് ആശുപത്രി കോവിഡ് മുക്തമായതായി സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, ആരോഗ്യ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഇവിടെത്തെ സംവിധാനങ്ങൾ നിലനിർത്തും. മുസഫയിലെ പരിശോധനാകേന്ദ്രവും പ്രവർത്തനം അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha
























