സൌദിയില്‍ നിന്ന് വിമാനങ്ങളുടെ എണ്ണത്തിൽ കുറവ്; എണ്‍പതിനായിരത്തിലേറെ അപേക്ഷകര്‍ സൌദിയിലുണ്ടെങ്കിലും ആകെ ലഭിച്ചത് 11 വിമാനങ്ങൾ മാത്രം.. ഇരട്ടി നിരക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സൌദിയിലെ പ്രവാസികള്‍
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നതിനായുള്ള വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടം ജുലൈ ആദ്യം തുടങ്ങുമ്പോൾ കേരളത്തിലേക്ക് 94 വിമാനങ്ങളാണ് ഷെഡ്യുള്‍ ചെയ്തിരിക്കുന്നത്..ജൂലൈ ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവിലാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക
ബെഹ്റൈന്‍,യുഎഇ,ഒമാന്‍,സിങ്കപ്പൂര്‍,മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് നാലാം ഘട്ടത്തില്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. എന്നാൽ സൌദി അറേബ്യയില്‍ നിന്നും കേരളത്തിലേക്ക് അനുവദിച്ചത് 11 വിമാനങ്ങള്‍ മാത്രം. എണ്‍പതിനായിരത്തിലേറെ അപേക്ഷകര്‍ സൌദിയിലുണ്ടെങ്കിലും തുടക്കം മുതല്‍ കുറഞ്ഞ എണ്ണം വിമാനങ്ങളാണ് സൌദിക്ക് ലഭിച്ചത്. ഇതോടെ ഇരട്ടി നിരക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സൌദിയിലെ പ്രവാസികള്‍.
ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകരാണ് സൌദിയില്‍ നിന്നും നാടണയാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ എണ്‍പതിനായിരത്തോളം പേര്‍ മലയാളികള്‍ ആണ് . ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത് 21 വിമാനങ്ങളാണ്. ഈ സമയം യുഎഇയില്‍ നൂറിലേറെ വിമാനങ്ങള്‍ നല്‍കി. നാലാം ഘട്ട ഷെഡ്യൂളിലും സൌദി തഴയപ്പെട്ടു.
അനുവദിച്ചത് ആകെ 11 വിമാനങ്ങള്‍. ഇതേ സമയം സൌദിയേക്കാള്‍ പകുതി അപേക്ഷകരുള്ള ബഹ്റൈന് 38 വിമാനങ്ങള്‍ നല്‍കി. ഇതുള്‍പ്പടെ ജൂലൈ ഒന്ന് മുതല്‍ 14 വരെ ആകെ 47 സര്‍വീസുകൾ ബഹ്‌റെെനിൽ നിന്നുണ്ടാകും. കൊച്ചിയിലേക്ക് 10, തിരുവനന്തപുരം-ഒൻപത്, കോഴിക്കോട്-ഒൻപത്, കണ്ണൂര്‍-ആറ് എന്നിങ്ങനെയാണ് സര്‍വീസുകളുടെ എണ്ണം. മറ്റു സംസ്ഥാനങ്ങളിലേക്ക് 14 സര്‍വീസുമുണ്ട്
കൊച്ചിയിലേക്ക് ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെ തുടര്‍ച്ചയായി സര്‍വീസുണ്ട്. ഇതിന് പുറമെ 7,9,10,13,14 എന്നീ തിയതികളിലും സര്‍വീസ് തുടരും. തിരുവനന്തപുരേത്തേക്ക് 2,3,4,6,7,8, 10,11,12,14 തിയതികളിലാണ് സര്‍വീസുളളത്. കോഴിക്കോട്ടേക്ക് 2,3,4,6,7,9,11,12 തിയതികളിലും കണ്ണൂരിലേക്ക് 1,3, 5,8,11,14 തിയതികളിലും വിമാനം പറക്കും.
കേരളത്തിന് പുറമെ ലക്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവും ചെന്നൈ, ജയ്‌പൂർ എന്നിവിടങ്ങളിലേക്ക് രണ്ടും സര്‍വീസുണ്ടാകും. അമൃതസര്‍, മധുര, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുമുണ്ടാകും
മിഷന് കീഴില്‍ 20000 രൂപ മുതലാണ് നിരക്ക്. എന്നാല്‍ വന്ദേഭാരത് വിമാനങ്ങള്‍ കുറഞ്ഞതോടെ ചാര്‍ട്ടേഡ് വിമാനങ്ങളെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് സൌദി പ്രവാസികള്‍. ഇതിന് ഈടാക്കുന്നത് 40000 മുതലാണ്. കൂടുതല്‍ അപേക്ഷകരുള്ള സൌദിയില്‍ നിന്നും സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് മാത്രം കൂടുതല്‍ അനുമതി നല്‍കുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രവാസി സംഘടനകള്‍ ആരോപിക്കുന്നു. ചാര്‍ട്ടേഡിനൊപ്പം കൂടുതല്‍ വന്ദേഭാരത് വിമാനങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.
https://www.facebook.com/Malayalivartha