കനത്ത ചൂടേറ്റ് വെന്തുരുകി കഴിഞ്ഞിരുന്ന പ്രവാസികൾക്ക് രക്ഷകരായി ഷാർജ പോലീസ്; 280 ഇന്ത്യൻ തൊഴിലാളികൾക്കാണ് പോലീസ് ഇടപെട്ട് ആശ്വാസമേകിയത്
പലപ്പോഴും കാരുണ്യത്തിന്റെ കരസ്പര്ശവുമായി വാർത്തകളിൽ നിറയാറുണ്ട് ഷാർജ പോലീസ്. ഇപ്പോഴിതാ താമസിക്കാൻ ഇടമില്ലാതെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കനത്ത ചൂടേറ്റ് വെന്തുരുകി കഴിഞ്ഞിരുന്ന പ്രവാസികൾക്ക് രക്ഷകരായി ഷാർജ പോലീസ്. 280 ഇന്ത്യൻ തൊഴിലാളികൾക്കാണ് പോലീസ് ഇടപെട്ട് ആശ്വാസമേകിയത്. ഷാർജ പോലീസ് മേധാവി മേജർ ജനറൽ സെയ്ഫ് അൽ സിറി അൽ ഷംസിയുടെ നിർദേശപ്രകാരം അൽ ഖുദ്‌റയിലെ പോലീസ് സയൻസ് അക്കാദമിയിൽ ഇവർക്ക് താമസസൗകര്യമായി.
കമ്യൂണിറ്റി പോലീസ്, ഷാർജ ഇന്ത്യൻ സ്കൂൾ എന്നിവയുടെ ബസുകളിലായിരുന്നു ഇവരെ പുതിയ താമസയിടത്തേക്ക് കൊണ്ടുപോയത്. തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയിടങ്ങളിൽ നിന്നുള്ളവരാണ് തൊഴിലാളികളിൽ അധികവും.
വിസിറ്റ് വിസയിലെത്തി തൊഴിൽ ലഭിക്കാത്തവർ, ഏജന്റ് പറ്റിച്ച് യു.എ.ഇയിൽ കുടുങ്ങിപ്പോയവർ, സാമ്പത്തിക തട്ടിപ്പിൽ അകപ്പെട്ടവർ, വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാൻ കഴിയാത്തവർ, പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ തുടങ്ങി പല പ്രയാസങ്ങളാൽ കഷ്ടപ്പെടുന്നവരായിരുന്നു ഇവരെല്ലാം.
ഷാർജ ടി.വി. ഡയറക്ട് ലൈവ് പരിപാടിയിലൂടെയാണ് പോലീസ് ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നം നേരിട്ടറിയുന്നത്. ഷാർജ വ്യവസായ മേഖല മൂന്നിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ കുറേയേറെ തൊഴിലാളികൾ താമസിക്കാനിടമില്ലാതെ കഷ്ടപ്പെടുന്നു എന്ന വിവരമാണ് പോലീസ് അറിഞ്ഞത്. കോവിഡ് സാഹചര്യങ്ങളും, കനത്ത ചൂടുമേറ്റുള്ള തൊഴിലാളികളുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ പോലീസ് ഉടൻ തന്നെ പുനരധിവസിപ്പിക്കാനുള്ള നടപടിയെടുത്തു. താമസത്തിന് പുറമെ ഇവർക്കുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുനൽകാനും പോലീസ് മേധാവി നിർദേശിച്ചു.
കോവിഡ് മുൻകരുതൽ നടപടികൾകൂടി സ്വീകരിച്ചുകൊണ്ടാണ് നടപടികളെടുത്തത്. വളരെ പെട്ടെന്നുതന്നെ പ്രശ്നപരിഹാരമുണ്ടാക്കിയ ഷാർജ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രയത്നത്തെ മേജർ ജനറൽ അൽ ഷംസി അഭിനന്ദിച്ചു.
തൊഴിലാളികളുടെ വിവരങ്ങളും, നാട്ടിലേക്ക് മടക്കികൊണ്ടുപോകേണ്ട തുടർനടപടികളെക്കുറിച്ചും ഇന്ത്യൻ കോൺസുലേറ്റുമായി ചർച്ച ചെയ്തതായി അൽ ഷംസി പറഞ്ഞു. സമൂഹത്തിലെ എല്ലാവിഭാഗങ്ങളിലും ഉള്ളവർക്ക് സഹായങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ. എല്ലായ്പ്പോഴും സാധാരണക്കാർക്കായി പ്രവർത്തിക്കുകയും മാനുഷികമൂല്യങ്ങൾ ഉയർത്തികാട്ടുവാൻ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha