സൗദിയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി..പ്രവിശ്യയിലെ വിപണികള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍
സൗദിയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി .രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യാ മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ ഫീല്‍ഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട് . ആരോഗ്യ മുനിസിപ്പല്‍ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളാണ് പ്രവിശ്യയിലെ സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തി വരുന്നത്. നഗരസഭക്കു കീഴില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
പ്രവിശ്യയിലെ വിപണികള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നുവരുന്നത്. ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഫീല്‍ഡ് പരിശോധനകള്‍ കര്‍ശനമാക്കിയത്. സൗദി അറേബ്യയിൽ കോവിഡ് പ്രതിരോധം ലംഘിച്ചാൽ വൻതുക പിഴ ചുമത്തുമെന്നു ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
വീടിനകത്തോ ഇസ് തിറാഹകളിലോ ഫാമുകളിലോ ഒന്നിലധികം കുടുംബങ്ങൾ സംഗമിച്ചാൽ 10,000 റിയാലാണ് പിഴ. ഈ സ്ഥലങ്ങളിലും തമ്പുകളിലും തുറസ്സായ സ്ഥലങ്ങളിലും ബാച്ചിലർമാർ കൂട്ടം ചേർന്നാൽ 15,000 റിയാൽ പിഴ ചുമത്തും
മരണത്തെ തുടർന്നുള്ള അനുശോചനം, വിവിധതരം പാർട്ടികൾ തുടങ്ങിയ പരിപാടികളിൽ 50ലധികം ആളുകൾ ഒത്തുചേർന്നാൽ 40,000 റിയാലായിരിക്കും പിഴ. വീടിനകത്തോ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലോ, ഇസ്തിറാഹകളിലോ, ഫാമുകളിലോ മറ്റോ തൊഴിലാളികൾ കൂടിച്ചേർന്നാൽ പിഴ 50,000 റിയാൽ ആണ് .
താമസസ്ഥലത്ത് അവിടെ താമസക്കാരല്ലാത്ത അഞ്ചിൽ കൂടുതലാളുകൾ ഒത്തുചേരുന്നതും നിയമലംഘനമായി കണക്കാക്കും. കച്ചവട കേന്ദ്രങ്ങൾക്ക് അകത്തോ പുറത്തോ ഷോപ്പിങ്ങിനെത്തുന്നവരോ തൊഴിലാളികളോ നിശ്ചയിച്ചിരിക്കുന്ന പരിധിയിൽ കൂടുതൽ ആളുകൾ കൂട്ടം കൂടിയാൽ 5,000 റിയാൽ പിഴ ചുമത്തും. ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് 10,000 റിയാലാണ് പിഴ.
മാസ്ക് ധരിക്കാത്തവരെ അകത്ത് പ്രവേശിപ്പിക്കുക, സ്റ്റെറിലൈസറുകൾ ഒരുക്കാതിരിക്കുക, മാളുകളിലും കച്ചവട കേന്ദ്രങ്ങളിലും ജോലിക്കാരുടെയും ഉപഭോക്താക്കളുടെയും ശരീര താപനില അളക്കാനുള്ള സംവിധാനങ്ങളില്ലാതിരിക്കുക, ഒരോ തവണ ഉപയോഗിച്ച ശേഷം ഷോപ്പിങ് ട്രോളികളും പ്ലാസ്റ്റിക് കുട്ടകളും ശുചീകരിക്കാതിരിക്കുക, കുട്ടികളുടെ കളിസ്ഥലം, വസ്ത്രങ്ങളുടെ അളവ് നോക്കുന്ന സ്ഥലം എന്നിവ അടച്ചിടാതിരിക്കുക, തറ ശുദ്ധീകരിക്കാതിരിക്കുക എന്നിവയും നിയമലംഘനങ്ങളാണ്.
മാസ്ക് ധരിക്കൽ പോലുള്ള ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ മനപൂർവം ലംഘിക്കുന്നവർക്ക് 1000 റിയാലായിരിക്കും പിഴ
ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ഇതിനകം 750ലധികം പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. പ്രവിശ്യാ മുനിസിപ്പാലിറ്റിയും ആരോഗ്യ പ്രവര്‍ത്തകരും സംയുക്തമായാണ് പരിശോധനക്ക് നേതൃത്വം നല്‍കി വരുന്നത്. പരിശോധനയില്‍ നിബന്ധനകള്‍ പാലിക്കാത്ത 101 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ നിയമ ലംഘനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് കണ്ടെത്തിയത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അണുനശീകരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. ഇത്തരത്തില്‍ 840 ഇടങ്ങളില്‍ ഇതിനകം അണുനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു
https://www.facebook.com/Malayalivartha