ആ കടമ്പകടക്കാൻ യു എ ഇ; കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരിക്ഷീക്കാവുന്ന ഘട്ടത്തിൽ !
ലോകംകോവിഡിന്റെ പിടിയിൽ നിന്നും മുക്തി നേടുന്നതിനായുള്ള പരക്കംപാച്ചിലിലാണ് . ലോകം പഴയതുപോലെ ആകണമെങ്കിൽ കൊലയാളി വൈറസിനെ തുരത്താനുള്ള വാക്സിൻ കണ്ടെത്തിയേ മതിയാകു. ഇപ്പോഴിതാ ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് യുഎഇ.. കോവിഡ് വാക്സിന്‍ കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണത്തില്‍ മൂന്നാം ഘട്ടത്തിലാണ് ഇപ്പോൾ നില്‍ക്കുന്നത് എന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. മനുഷ്യരില്‍ പരീക്ഷിക്കാവുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ വികസിപ്പിച്ചെടുത്ത രണ്ടു വാക്സിനുകള്‍ എന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഈ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ലോകരാജ്യങ്ങള്‍ക്കു തന്നെ വിതരണം ചെയ്യാന്‍ ആകുന്ന വിധത്തില്‍ വിപുലമായ ഉല്‍പ്പാദനം നടത്താന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഉവൈസ് അറിയിച്ചു. 2020 ഡിസംബറോടെയോ 2021 തുടക്കത്തോടെയോ വാക്സിന്‍ പുറത്തിറക്കാനാകും എന്നാണ് യുഎഇ കരുതുന്നത്.
ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോട്ടിക് ഗ്രൂപ്പ് (സി.എൻ.ബി.ജി.), അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ ഗ്രൂപ്പ് 42 എന്നിവർ അബുദാബി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്.
മൂന്ന് ഘട്ടമായാണ് വാക്സിൻ പരീക്ഷണങ്ങൾ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ വാക്സിന്റെ സുരക്ഷ പരിശോധിക്കും. മരുന്ന് ഉപയോഗിക്കുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നാകും പരിശോധിക്കുക. വാക്സിൻ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങൾ എപ്രകാരമാകും എന്നതാകും രണ്ടാംഘട്ടത്തിൽ പഠനം നടത്തുന്നത്. ഇതിനായി സാംപിളുകളിൽ പരീക്ഷണം നടത്തും.
ഫലപ്രദമായ രീതിയിൽ വാക്സിൻ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയാൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്‌പാദനം ആരംഭിക്കും. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും വിജയകരമായി സിനോഫാം കമ്പനി പൂർത്തീകരിച്ചുകഴിഞ്ഞു. 100 ശതമാനം സന്നദ്ധപ്രവർത്തകരിൽ 28 ദിവസങ്ങൾക്കുള്ളിൽ വൈറസിനെതിരായ ആൻറിബോഡികൾ രൂപപ്പെട്ടതായി കണ്ടെത്തി.
കോവിഡിനെ അതിജീവിക്കാനുള്ള യു.എ.ഇയുടെ ശ്രമങ്ങൾ വിജയത്തിലെത്തുകയാണെന്ന് അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദ് പറഞ്ഞു. ഈ വർഷം അവസാനമോ, 2021 തുടക്കത്തിലോ വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ വിപണിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് അധികൃതർ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha