ആ മരണം മനസു തകർത്തു ! നാലു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് കോവിഡ് കാലത്തോടുകൂടി വിരാമമിട്ട് സൈദാലിക്കുട്ടി നാട്ടിലേക്ക്
നാലു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് കോവിഡ് കാലത്തോടുകൂടി വിരാമമിട്ട് സൈദാലിക്കുട്ടി നാട്ടിലേക്ക് മടങ്ങുന്നു. നാല് ദശകത്തിലെ നല്ലോർമകൾ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടാണ് മടങ്ങി വരവ്.
മീശമുളയ്ക്കാത്ത പ്രായത്തിൽ മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി സ്വദേശി കുന്നാത്തിൽ സൈദാലിക്കുട്ടി യുഎഇയിൽ എത്തുന്നത് 1980ലാണ്. ഷാർജയുടെ ഭാഗമായ ഖോർഫുഖാനിലെ ഒരു അറബ് വീട്ടിൽ ജോലിയും ലഭിച്ചു. 20 വർഷം അബൂ നാസർ എന്ന പേരിൽ അറബികൾക്കിടയിൽ അറിയപ്പെടുന്ന സ്പോൺസർ അഭയം നൽകി. അലി എന്നു സൈദാലിക്കുട്ടിയെ അദ്ദേഹം സ്നേഹത്തോടെ വിളിച്ചു. കാലക്രമത്തിൽ, കുടുംബ പ്രശ്നം കാരണം സ്പോൺസർ വീട്ടിൽ തനിച്ചായി. ഡ്രൈവറായ അലിക്ക് ജോലി കൈവിട്ട് പോകുമെന്ന സ്ഥിതിയുമായി. പക്ഷേ, അലിവുള്ള കഫീൽ കൈവിട്ടില്ല. അദ്ദേഹം ജോലി ചെയ്തിരുന്ന ജല - വൈദ്യുതി വകുപ്പിന്റെ ഖോർഫുഖാൻ കാര്യാലയത്തിൽ ( സേവ) ഓഫിസ് ബോയ് തസ്തികയിൽ ജോലി വാങ്ങിക്കൊടുത്തു.
ഉച്ചവരെ ജോലിയും മോശമല്ലാത്ത ശമ്പളവും കൈവന്നു. മൂത്ത മകനായ സൈദാലിക്കുട്ടി അതോടെ കുടുംബഭാരത്തിന്റെ നടുക്കടലിൽ നിന്നു പതിയെ കരകയറാൻ തുടങ്ങി. ജോലി ലഭിച്ചപ്പോൾ താമസയിടം തിരയാൻ തുടങ്ങിയ അദ്ദേഹത്തിന് അറബി വീണ്ടും അത്താണിയായി. വീട്ടിൽ തന്നെ താമസിക്കാൻ ഒരു മുറിയൊഴിഞ്ഞു കൊടുത്തു. ജീവിതം പച്ച പിടിക്കാൻ തുടങ്ങിയപ്പോൾ ചില ചെറുകിട കച്ചവടത്തിൽ കൈവച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു.. കടം കെണിയായപ്പോൾ അതു വീട്ടാനും വീടുണ്ടാക്കാനുമൊക്കെ സ്പോൺസർ സഹായിച്ചു. ഒടുവിൽ ജീവിതകാലത്ത് സ്നേഹം ചൊരിഞ്ഞ സ്പോൺസറുടെ ചേതനയറ്റ ദേഹം കണ്ട ആ നിമിഷം പ്രവാസ ജീവിതത്തിലെ നടുക്കുന്ന ദിനമാണെന്ന് അദ്ദേഹം പറയുന്നു.
അതുവരെ ആളനക്കമില്ലാതെ മരണ വീട് പോലെ കിടന്നിരുന്ന ആ വലിയ വില്ല യഥാർഥ മരണവീടായി. വിട്ട് പോയ ഭാര്യയും കുട്ടികളും തിരിച്ചെത്തി. അന്ത്യകർമങ്ങൾ കഴിഞ്ഞ് അവർ അവിടെ താമസമായപ്പോൾ സൈദാലിക്കുട്ടി ആ വീടിന്റെ പടിയിറങ്ങി. തന്നെ ജീവനു തുല്യം സ്നേഹിച്ച സ്പോൺസറുടെ വാഹനം കുടുംബം സൗജന്യമായി നൽകിയെങ്കിലും അദ്ദേഹം ഒരു തുക തിരിച്ചുനൽകിയാണ് വാഹനം സ്വന്തം പേരിലാക്കിയത്.
ഒടുവിൽ സ്പോൺസറുടെ കനിവിൽ കിട്ടിയ ജോലി കോവിഡ് വന്നതോടെ നഷ്ടമായി. സ്ഥാപനത്തിന്റെ വാർഷിക ചെലവ് വെട്ടിച്ചുരുക്കലിൽ സൈദാലിക്കുട്ടിയും അകപ്പെട്ടു. ഇന്ന് ഖോർഫുഖാനിലെ അധിക സ്വദേശികൾക്കും സൈദാലിക്കുട്ടി സുപരിചിതനാണ്. വേണമെങ്കിൽ ഒരു തിരിച്ചുവരവിന് അവരെല്ലാം വീസ നൽകാനും സന്നദ്ധരാണ്. പക്ഷേ, ആരോഗ്യം ഇനിയൊരു പ്രവാസ അങ്കത്തിന് അനുവദിക്കുമോ എന്നതിൽ ആശങ്കയുണ്ട്. അറബ് സമൂഹത്തെ കുറിച്ച് നാല് ദശകത്തിലെ നല്ലോർമകൾ ഹൃദയത്തിൽ സൂക്ഷിച്ച് പിറന്നമണ്ണിൽ ഇനിയുള്ള ജീവിതം ജീവിച്ച് തീക്കാനാണ് സൈദാലിക്കുട്ടിക്ക് ആഗ്രഹം.
https://www.facebook.com/Malayalivartha