കള്ളൻ കപ്പലിൽ തന്നെ! ഫൈസല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നോട്ടപ്പുള്ളി! അടുപ്പിക്കാതെ പ്രവാസി സുഹൃത്തുക്കൾ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ് നേരത്തെ തന്നെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നോട്ടപ്പുള്ളി.. ഫൈസൽ ഫരീദിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയിരുന്നു. അതേസമയം, ദുബായിലുള്ള ഫൈസൽ ഫരീദ് ഇന്നും ഫോൺ കോളുകൾ സ്വീകരിക്കാതെ മുങ്ങി നടക്കുകയാണ്.
ഫൈസൽ ഫരീദിനെ നേരത്തെ തന്നെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് സംശയമുണ്ടായിരുന്നു. ലോക്ഡൗൺ സമയത്തെ സ്വർണ കടത്തിനെ കുറിച്ച് കസ്റ്റംസിനും വിവരം ലഭിച്ചിരുന്നു. ദുബായിൽ നിന്ന് ഫൈസൽ ഫരീദാണ് സ്വർണം അയക്കുന്നത് എന്ന് മനസിലാക്കിയ കസ്റ്റംസ് റോയ്ക്ക് വിവരങ്ങൾ കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ റോ ഫൈസൽ ഫരീദിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന് അയച്ചു നൽകുകയായിരുന്നു.
ഫൈസൽ ഫരീദിനെതിരെ വാറണ്ട് പുറപ്പെടുവിച്ച കാര്യം ഇന്ത്യ യു.എ.ഇയെ ഔദ്യോഗികമായി അറിയിക്കേണ്ടതുണ്ട്. അടുത്ത ദിവസം അത്തരം നടപടി ക്രമങ്ങൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. അതേസമയം, ഫൈസൽ ഫരീദിനെ ഫോണിൽ ബന്ധപ്പെടാൻ എൻ.ഐ.എ. ശ്രമിക്കുന്നുണ്ട്. എന്നാൽ ഫൈസൽ ഇന്നും ഇന്ത്യയിൽനിന്നുള്ള ഫോൺ കോളുകൾ സ്വീകരിക്കുന്നില്ല.
കേസുമായി ബന്ധമില്ല എന്ന ഫൈസലിന്റെ വാദം പൊളിഞ്ഞതോടെ സുഹൃത്തുക്കളും ഫൈസൽ ഫരീദിൽ നിന്ന് അകലം പാലിക്കുകയാണ്. ദുബായ് റാഷിദിയയിലെ വില്ലയിൽ നിന്നും ഫൈസൽ ദുബായിലെ മറ്റൊരു കേന്ദ്രത്തിലേക്ക് താമസം മാറിയതയാണ് സൂചന.
ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങൾക്കു മുന്നിൽ നേരിട്ടെത്തി നിരപരാധിയാണെന്ന് ആവർത്തിച്ച ഫൈസൽ ഫരീദ് തിങ്കളാഴ്ച മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ, വിളിച്ചാൽ എടുക്കാതിരിക്കുകയോ ആണ്. അന്വേഷണ സംഘം നേരിട്ടും സുഹൃത്തുക്കൾ വഴിയും ബന്ധപ്പെടാൻ ശ്രമിക്കുന്നെങ്കിലും ഒഴിഞ്ഞുമാറുന്നതായാണു വിവരം. സുഹൃത്തിനെ ഫോണിൽ വിളിച്ചാണു ഞായറാഴ്ച കസ്റ്റംസ് മൊഴി രേഖപ്പെടുത്തിയത്. ഇപ്പോൾ അതേ സുഹൃത്തുക്കളിൽ നിന്ന് ഫൈസൽ മാറിനിൽക്കുന്നുവെന്നാണു വിവരം.
ഫൈസൽ കൂടെയില്ലെന്ന വിവരമാണ് അന്വേഷണസംഘത്തോടു സുഹൃത്തുക്കളും അറിയിക്കുന്നത്. റാഷിദിയയിലെ വില്ലയിലും തിങ്കളാഴ്ച മുതൽ ഫൈസൽ എത്തിയിട്ടില്ല. അതേസമയം, യുഎഇയുടെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമിച്ചുവെന്ന് എൻഐഎ കോടതിയെ അറിയിച്ച സാഹചര്യത്തിൽ ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനാൽ ഫൈസലിനെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സാധ്യതകളാണ് നിയമവിദഗ്ധർ പറയുന്നത്.
ഒന്ന് അന്വേഷണ സംഘം ദുബായിൽ നേരിട്ടെത്തുകയും ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തു കൈമാറുകയും ചെയ്യുക. രണ്ട്. ഫൈസലിനെ നാട്ടിലേക്കു വരാൻ ആവശ്യപ്പെടുകയോ ദുബായ് പൊലീസിന്റെ സഹായത്തോടെ വിമാനത്തിൽ നാട്ടിലേക്കു അയക്കുകയോ ചെയ്യുക. ഇരുരാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനു കരാറുള്ളതിനാൽ കൈമാറ്റത്തിനു തടസങ്ങളില്ലെന്നാണു കരുതുന്നത്.
https://www.facebook.com/Malayalivartha























