അവസാനമായി വിളിച്ചത് മരിക്കുന്നതിനു 10 മിനിറ്റ് മുന്‍പ്; വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കട്ടെയെന്നും നാട്ടിലേക്ക് വിളിക്കണമെന്നും പറഞ്ഞാണ് ഫോണ്‍ വച്ചത്, സന്തോഷ് വിഡിയോ കോളില്‍ വിളിക്കുമ്പോഴും അവള്‍ അടുക്കളയിൽ തന്നെ; ചില മലയാളികളാണ് ബോംബ് വീണ കാര്യം വിളിച്ചു പറഞ്ഞത്, ഞാൻ ഓടിയെത്തുമ്പോഴേക്കും എല്ലാം തകർന്നിരുന്നു, എന്റെ തലയ്ക്കു മുകളില്‍ അപ്പോഴും ഷെല്ലുകള്‍ പാഞ്ഞു പോകുന്നുണ്ടായിരുന്നു, വേദനയായി സൗമ്യയുടെ ഭര്‍തൃ സഹോദരിയുടെ വക്കുകൾ
ഗാസയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേൽ പട്ടണമായ അഷ്കെലോണിൽ മലയാളി നഴ്സ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) ഉൾപ്പെടെ കൊല്ലപ്പെട്ടതു ഞെട്ടലോടെയാണു കേരളം കേട്ടത്. അനേകം മലയാളികളുള്ള പ്രദേശമാണ് അഷ്കെലോൺ എന്നും അവസ്ഥ ഭീകരമാണെന്നും ആക്രമണത്തിന്റെ തൽസമയ വിഡിയോ പങ്കുവച്ച വ്ലോഗർ സനോജ് വെളിപ്പെടുത്തുകയുണ്ടായി. വീണ്ടും രൂക്ഷമാകുന്ന ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ മിസൈൽ–റോക്കറ്റ് ആക്രമണങ്ങളിൽ ഇരുപക്ഷത്തും നിരവധി പേർക്കാണു ജീവൻ നഷ്ടമാകുന്നത്. ഇപ്പോഴും ഞെട്ടൽ മാറാത്ത മലയാളികൾക്ക് സൗമ്യയുടെ ഭര്‍തൃ സഹോദരിയുടെ വെളിപ്പെടുത്തൽ വേദനയായി മാറുകയാണ്.
ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിയായ നഴ്സ് സൗമ്യയുടെ ഭര്‍ത്താവിന്റെ സഹോദരി ഷേര്‍ളി ബെന്നി ഇസ്രയേലിലെ അഷ്കെലോണില്‍ നിന്ന് ആ നടുക്കുന്ന നിമിഷങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ്. 12 വര്‍ഷമായി ഷേര്‍ളിയും ഇസ്രയേലിൽ തന്നെയാണ് ജോലി ചെയ്തുവരുന്നത്. മരിക്കുന്നതിനു 10 മിനിറ്റ് മുന്‍പാണ് ഞാന്‍ സൗമ്യയെ അവസാനമായി വിളിച്ചത്. ഷെല്ലാക്രമണം തുടരുന്നതിനാല്‍ അവള്‍ പരിചരിക്കുന്ന വയോധികയെ മകന്‍ താമസിക്കുന്ന ടെല്‍ അവീവിലെ വീട്ടിലേക്കു മാറ്റാനുള്ള ഒരുക്കത്തിലാണെന്ന് അവള്‍ പറയുകയുണ്ടായി.
നാട്ടിലേക്കു കൊടുത്തയയ്ക്കാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ മകനു വേണ്ടി താനും കുറച്ച് സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്, ഈ ബഹളം കഴിഞ്ഞിട്ട് ഒന്നിച്ചയയ്ക്കാം എന്ന് അവള്‍ പറയുകയുണ്ടായി. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കട്ടെയെന്നും നാട്ടിലേക്ക് വിളിക്കണമെന്നും പറഞ്ഞാണ് അവസാനം ഫോണ്‍ വച്ചത്. അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള അവസാന സംഭാഷണം. ഭര്‍ത്താവ് സന്തോഷ് വിഡിയോ കോളില്‍ വിളിക്കുമ്പോഴും അവള്‍ അടുക്കളയിൽ തന്നെയായിരുന്നു.
എന്റെ രണ്ട് അനുജത്തിമാരും ചേച്ചിയും സൗമ്യയും ഇസ്രയേലിലാണ് ജോലി ചെയ്തിരുന്നത്. സൗമ്യ ഇവിടെ എത്തിയിട്ട് 8 വര്‍ഷം കഴിഞ്ഞു. 4 വര്‍ഷം മുന്‍പ് അനുജത്തിമാരും കഴിഞ്ഞ വര്‍ഷം ചേച്ചിയും നാട്ടിലേക്കു തിരിച്ചുപോയി.
പക്ഷേ, ഞാനും സൗമ്യയും ഇവിടെ തുടരുകയായിരുന്നു. കഴിഞ്ഞ ഈസ്റ്ററിനാണ് ഞങ്ങള്‍ അവസാനമായി നേരില്‍ കണ്ടത്. ഞാന്‍ താമസിക്കുന്ന സ്ഥലത്തു നിന്നു 15 മിനിറ്റ് ദൂരം മാത്രമേ ഉള്ളുവെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഉള്ളതിനാല്‍ വല്ലപ്പോഴും മാത്രമായിരുന്നു നേരില്‍ കാണുക പോലും ചെയ്യുന്നത്. എല്ലാ ദിവസവും ഫോണില്‍ സംസാരിക്കുമായിരുന്നു. സൗമ്യ താമസിക്കുന്ന തെരുവില്‍ താമസിക്കുന്ന ചില മലയാളികളാണ് ബോംബ് വീണ കാര്യം വിളിച്ചു പറഞ്ഞത്.
ഉടനെ തന്നെ ഞാന്‍ ഓടി അവിടെയെത്തിയെങ്കിലും തകര്‍ന്നടിഞ്ഞ വീടും പുകയും പൊടിയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. എന്റെ തലയ്ക്കു മുകളില്‍ അപ്പോഴും ഷെല്ലുകള്‍ പാഞ്ഞുപോകുന്നുണ്ടായിരുന്നു. സൗമ്യ പരിചരിക്കുന്ന സ്ത്രീയെ മകന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയ വാഹനം അവിടെ കിടപ്പുണ്ടായിരുന്നു. വണ്ടി വരുന്നതിന് സെക്കന്‍ഡുകള്‍ മുന്‍പാണത്രേ ബോംബ് വീണത് എന്നാണ് അറിയാൻ കഴിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് സൗമ്യയെ ഞങ്ങള്‍ക്കു നഷ്ടമായത്.
ഭക്ഷണം കഴിക്കാനായി അടുക്കളയില്‍ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. കിടപ്പു മുറിയിലായിരുന്നെങ്കില്‍ ജീവനോടെ തിരിച്ചു കിട്ടുമായിരുന്നു. ആ മുറി തകര്‍ന്നിരുന്നില്ല. ഷെല്ല് വീണ് അടുക്കളയുടെ ചുമരുകളും റഫ്രിജറേറ്ററും സൗമ്യയുടെ മുകളിലേക്കു വീണു. ശരീരത്തില്‍ മുറിവുകളുണ്ടെങ്കിലും പുറമേ കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവദിവസം ഞാന്‍ അവിടെയെത്തി മരിച്ചതു സൗമ്യ തന്നെയെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഇന്നലെ വീണ്ടും അപകടം നടന്ന വീട്ടിലെത്തി. അവളുടെ ബാഗും മറ്റു സാധനങ്ങളും കണ്ടെടുത്തു.
എന്നാൽ ചിന്നിച്ചിതറിയ അടുക്കളയില്‍ നിന്നു അവളുടെ ഫോണ്‍ മാത്രം എനിക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. സൗമ്യ പരിചരിച്ചിരുന്ന സ്ത്രീയുടെ രണ്ടു കാലുകളും ആക്രമണത്തിൽ അറ്റുപോയിരുന്നു. അവര്‍ അത്യാസന്ന നിലയില്‍ തുടരുകയാണ്. സൗമ്യയുടെ മൃതദേഹം ടെല്‍ അവീവിലേക്കു മാറ്റിയിരിക്കുകയാണ്. താമസിക്കുന്ന പ്രദേശത്ത് ഇന്നും ഷെല്ലുകള്‍ വീഴുന്നുണ്ട്.
https://www.facebook.com/Malayalivartha