പ്രവാസികളുടെ കാത്തിപ്പിന് വിരാമം, യാത്രക്കാരെ കൊത്തിയെടുക്കാൻ വലവീശി എയർ ഇന്ത്യ, തിരുവനന്തപുരത്ത് നിന്ന് പുതിയ രണ്ട് അന്താരാഷ്ട്ര സർവീസുകൾക്കൂടി
കുറഞ്ഞ് നിരക്ക് ഇറക്കി പ്രവാസികളെ എക്കാലവും കൈയ്യിലെടുക്കുന്ന എയർലൈനുകളിലൊന്നാണ് നമ്മുടെ സ്വന്തം എയർ ഇന്ത്യ. മികച്ച ഓഫറുകൾ നൽകിയും അധിക ബാഗേജ് ഓഫറുകളിലൂടെയുമാണ് എയർ ഇന്ത്യ പ്രവാസികളുടെ പ്രിയ എയർലൈനായി മാറിയത്. എല്ലാ ഗൾഫ് രാജ്യങ്ങളിലേയും പ്രവാസികളെ പരിഗണിച്ചുകൊണ്ടാണ് എയർ ഇന്ത്യ സർവ്വീസുകൾ ക്രമീകരിക്കുന്നത്.
ഇനി തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് പുതിയ സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് എയർ ഇന്ത്യ. പുതുതായി രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുകയാണ്. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസും, തിരുവനന്തപുരം-ദമ്മാം സർവീസുമാണ് പുതിയതായി തുടങ്ങാൻ പോകുന്നത്. തിരുവനന്തപുരം-ബഹ്‌റൈനിലേക്ക് നവംബർ 30 മുതലായിരിക്കും സർവീസുകൾ തുടങ്ങുക. തിരുവനന്തപുരം-ദമ്മാമിലേക്ക് ഡിസംബർ 1 മുതലും സർവ്വീസ് ആരംഭിക്കും.
തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് ബുധൻ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 05.35 ന് പുറപ്പെട്ട് പ്രാദേശിക സമയം 08.05 ന് എത്തിച്ചേരും. തിരികെ ബഹ്‌റൈനിൽ നിന്ന് രാത്രി പ്രാദേശിക സമയം 09.05 ന് പുറപ്പെട്ട് പുലർച്ചെ 04.25 ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-ദമ്മാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 05.35-ന് പുറപ്പെട്ട് പ്രാദേശിക സമയം 08.25 ന് എത്തും. തിരികെ ദമ്മാമിൽ നിന്ന് പ്രാദേശിക സമയം രാത്രി 09.25 ന് പുറപ്പെട്ട് പുലർച്ചെ 05.05ന് എത്തിച്ചേരും.
തിരുവനന്തപുരം - ബഹ്റൈൻ സെക്ടറിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ എയർലൈൻ ആയിരിക്കും എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് എയർ ഈ റൂട്ടിൽ ആഴ്ചയിൽ 7 സർവീസുകൾ നടത്തുന്നുണ്ട്.തിരുവനന്തപുരം - ദമ്മാം സെക്ടറിൽ ഇത് ആദ്യ സർവീസ് ആണ്. 180 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. രണ്ട് സർവീസുകൾക്കും ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു.
അതുപോലെ ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാർക്കായി ഒരു കിടിലൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ക്ക് ആണ് ഈ ഓഫറിന്റെ ഫലം ലഭിക്കുക. അധിക ബാഗേജ് ഓഫർ ആണ് എയർ ഇന്ത്യ എക്സപ്രസ് അവതരിപ്പിച്ചിട്ടുള്ളത്. ഇനി എത്രയാണ് ആ സൗജന്യ ബാഗേജ് പരിധി എന്ന് അറിയാം.
സൗജന്യ ബാഗേജ് പരിധി പത്തു കിലോയാണ് എയർ ഇന്ത്യ എക്സ്പ്രസ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് ആനുകൂല്യം അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് പരിധിക്ക് പുറമെയാണിത്. ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്‍റെ ഭാരം ഗോ ഫസ്റ്റ് എയര്‍ലൈന്‍ വര്‍ധിപ്പിച്ചിരുന്നു.
മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നേരിട്ട് സര്‍വീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha