ഷാർജയിൽ ഇത് പൈതൃകങ്ങളെ തേടിയുള്ള യാത്ര ; പുതുതലമുറയെ പഴയ കാലത്തേക്ക് കൈപിടിച്ച് കൊണ്ട് പോകുന്ന ഷാർജ പൈതൃകാഘോഷങ്ങൾക്ക് ആഘോഷകരമായ തുടക്കം

പുതുതലമുറയെ തങ്ങൾക്ക് അന്യമായ പഴയ കാലത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന 16ാമത് ഷാർജ പൈതൃകാഘോഷങ്ങൾക്ക് തുടക്കമായി. ഷാർജ റോളയിലെ പരമ്പരാഗത ഗ്രാമത്തിലാണ് ഈ അത്ഭുത പ്രതിഭാസത്തിന് തുടക്കം കുറിച്ചത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഉദ്ഘാടനം ചെയ്തു. കാർഷിക, ക്ഷീര, കരകൗശല, കുടുംബജീവിതങ്ങളുടെ പഴയ കഥയാണ് പുതുതലമുറകൾക്കായി ഇവിടെ ആവിഷ്ക്കരിച്ചിട്ടുള്ളത്.
പൈതൃക വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ്വ് പകർന്ന്, ജൈവീക സമ്പത്തുകൾ കാത്ത് സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കാനുള്ള ബൃഹദ് പദ്ധതികളാണ് ഷാർജയിൽ പുരോഗമിക്കുന്നത്. ഷാർജ പട്ടണത്തിന് പുറമെ, ഉപനഗരങ്ങളിലും ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. മേളയിൽ 31 രാജ്യങ്ങളും രാജ്യാന്തര സംഘടനകളും പങ്കെടുക്കുന്നു.
അൽ യസ്റ എന്നറിയപ്പെടുന്ന ഷാർജയിലെ പൗരാണിക ജലസേചന രീതി സുൽത്താന്റെ പ്രശംസ പിടിച്ചുപറ്റി. സൗദി ഗ്രാഫിക് കലാകാരനായ അബ്ദുൽ അസീസ് അൽ മബ്രീസിയുടെ പ്രദർശനങ്ങൾ കാണുകയും ആവിഷ്കാരങ്ങളെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. 1845 കാലഘട്ടത്തിെൻറ ചരിതം പറയുന്ന അൽ നബൂദ മ്യൂസിയം സുൽത്താൻ ഉദ്ഘാടനം ചെയ്തു.
600ൽ പരം കലാകാരൻമാർ ചേർന്ന് നാടൻ കലാരൂപങ്ങൾ, കുട്ടികളുടെ ഗ്രാമം, സോഷ്യൽ മീഡിയാ കഫെ, കൾച്ചറൽ കഫെ, കരകൗശല വിഭാഗം, മേഖലയിലെ പൈതൃക കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടികൾ, ഭക്ഷ്യമേളകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ചെക് റിപ്പബ്ലിക് അതിഥി രാജ്യമായി പങ്കെടുക്കുന്നു. ചെക്ക് സംഗീതം, നൃത്തം, ജീവിത രീതികൾ, കലകൾ തുടങ്ങിയവ ആസ്വ ദിച്ചറിയാം. സുഡാൻ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, യമൻ, ഇറാഖ്, ഈജിപ്ത്, ജോർഡൻ, പലസ്തീൻ, മൗറിത്താനിയ, ലിബിയ, തുനീസിയ, മൊറോക്കോ, അൽജീരിയ, ലബനൻ, മാൾട്ട, ഇറ്റലി, തജിക്കിസ്ഥാൻ, ബോസ്നിയ, മെക്സിക്കോ, പാരഗ്വായ്, അർജൻ്റീന, െക്രായേഷ്യ, ഫ്രാൻസ്, ജർമനി, സ്പെയിൻ, ജപ്പാൻ, ചൈന എന്നിവയാണു പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ. പരമ്പരാഗത കരകൗശല വിഭാഗത്തിൽ ഈന്തപ്പനയോലയിൽ മെടഞ്ഞുണ്ടാക്കുന്ന ഉത്പന്നങ്ങൾ ശ്രദ്ധേയമാണ്. പരമ്പരാഗത ഭക്ഷണം, വസ്ത്രം, കലകൾ, ഓത്ത്പള്ളി, ചികിത്സ എന്നിവയെല്ലാം മേളയുടെ പ്രത്യേകതയാണ്.
അയാല, അൽ ഹർബിയ, യോല നൃത്തങ്ങളോടൊപ്പം മറ്റ് രാജ്യങ്ങളെ പരമ്പരാഗത കലകളും അണിനിരക്കുന്നു. പശുക്കൾ, തേക്കൊട്ട, ഉൗഞ്ഞാൽ, ഫലജ് (ജലവിതരണ സംവിധാനം), ധാന്യങ്ങൾ പൊടിക്കുന്ന പഴയ രീതി, ഈത്തപ്പഴ സംസ്ക്കരണം, അങ്ങാടി, പശുക്കളെ ഉപയോഗിച്ചുള്ള ജലശേഖരണം, കിണറിൽ നിന്ന് വെള്ളം എടുക്കാനുള്ള കപ്പിയും പാളയും തുടങ്ങിയവയും മേളയിൽ ശ്രദ്ധേയം. കാഴ്ചകൾ പുതുതലമുറയെ പുരാതന കാലത്തേക്ക് കൂട്ടികൊണ്ട് പോകുമെന്ന കാര്യം തീർച്ചയാണ്.
https://www.facebook.com/Malayalivartha