കഴിഞ്ഞ 17 വർഷത്തോളം പിറന്ന നാട് കാണാതെയുള്ള ജീവിതം; ഏതുവിധേനയും നാട്ടിലെത്തിക്കാനുള്ള സാമൂഹികപ്രവര്‍ത്തകരുടെ ശ്രമത്തിനിടെ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
ബഹ്‌റെനില്‍ പ്രവാസി മലയാളി മരണമടഞ്ഞു. കഴിഞ്ഞ 17 വർഷത്തോളം നാട്ടിൽ പോകാതെ ബഹ്‌റെനില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശി കോരുത് ജോസഫ് (55) ആണ് മരിച്ചത്. ഇന്നലെ ബഹ്‌റൈന്‍ കിംഗ് ഹമദ് ഹോസ്പ്പിറ്റലില്‍ വച്ചായിരുന്നു മരണം.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി കടുത്ത രോഗങ്ങളാലും ഓര്‍മ്മക്കുറവുമൂലവും അവശനായിരുന്ന കോരുതിനെ സിയാദ് ഏഴംകുളം, സുബൈര്‍ കണ്ണൂര്‍ തുടങ്ങിയ സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 32 വര്‍ഷമായി ബഹ്‌റെനില്‍ വിവിധ ജോലികള്‍ ചെയ്താണ് ഇയാൾ കഴിഞ്ഞിരുന്നത്. എന്നാൽ 17 വര്‍ഷം മുൻപാണ് അവസാനമായി നാട്ടില്‍ പോയിട്ടുള്ളതെന്നാണറിയുന്നത്. പാസ്‌പോര്‍ട്ടോ മറ്റെന്തെങ്കിലും രേഖകളോ കൈവശമില്ലായിരുന്നു. ശരീരത്തളര്‍ച്ചകൂടി ബാധിച്ചതോടെ ഏതുവിധേനയും നാട്ടിലെത്തിക്കാനുള്ള സാമൂഹികപ്രവര്‍ത്തകരുടെ ശ്രമത്തിനിടെയാണ് കോരുത് ഇന്നലെ മരണമടഞ്ഞത്. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കും.
https://www.facebook.com/Malayalivartha