ജീവനോടെ കാറിനകത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ചു, സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി സൗദി, അതിദാരുണമായി കൊല്ലപ്പെട്ടത് സൗദിയ എയർലൈൻസിലെ ക്യാബിൻ ക്രൂ ജീവനക്കാരൻ
കൊടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കടുത്ത ശിക്ഷയായ വധശിക്ഷ വിധിക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ. കടുത്ത വിമർശനങ്ങൾ ഉയർന്നാലും അതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഭരണാധികാരികൾ തയാറാകില്ല. 2022ൽ സൗദിയെ അക്ഷരാർത്ഥത്തിൽ നടുക്കിയ കൊലപാതകത്തിൽ പ്രതിയെന്നു കണ്ടെത്തിയ ആളുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സൗദിയ എയർലൈൻസിലെ ജീവനക്കാരനായ ബന്ദർ ബിൻ ത്വാഹ അൽ ഖർഹാദിയെ ജീവനോടെ കാറിനകത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിക്രൂരമായി സുഹൃത്തിനെ കൊലപ്പെടുത്തിയ ബറകത്ത് ബിൻ ജിബ്രീൽ അല്‍കനാനിക്ക് സുപ്രീം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.2022 ഡിസംബർ 10നാണ് 40 കാരനും രണ്ടു കുട്ടികളുടെ പിതാവുമായ ബന്ദർ ബിൻ താഹ അൽ ഖർഹാദി അതിക്രൂരമായി കൊല്ലപ്പെടുന്നത്. ബന്ദര്‍ അല്‍ഖര്‍ഹാദിയെ കാറിനകത്തിട്ട് ജീവനോടെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ നാലു കാറുകളും കത്തി നശിച്ചിരുന്നു.
മയക്കുമരുന്ന് കൈവശം വെച്ച പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിരുന്നു. എന്ത് തെറ്റ് ചെയ്തതിന്റെ പേരിലാണ് തന്നെ കൊലപ്പെടുത്തുന്നതെന്ന് മരണപ്പെടുന്നതിന് തൊട്ടു മുമ്പ് ബന്ദര്‍ അല്‍ ഖര്‍ഹദി പ്രതിയോട് ആരായുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 20 വർഷമായി സൗദിയ എയർലൈൻസിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്ന ബന്ദർ ബിൻ താഹ അൽ ഖർഹാദിയെ സുഹൃത്ത് ബറകത്ത് ബിൻ ജിബ്രീൽ തന്ത്രപൂർവം വിളിച്ചുവരുത്തിയ ശേഷം കാറിനകത്തിട്ട് പൂട്ടി.
ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയും ചെയ്തു. മകന്റെ ഘാതകന് മാപ്പു കൊടുക്കില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും പിതാവ് ത്വാഹ അൽ ഖർഹാദി അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നു. മകന്റെ കൊലയാളിക്ക് കോടതി വിധിച്ച വധശിക്ഷ നടപ്പിലാക്കിയതിൽ ത്വാഹ സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ ഭരണകൂടത്തിന്റെ ഉത്തരവ് ലഭിച്ചതോടെ ഏതും ദിവസങ്ങൾക്ക് മുമ്പ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.സാരി ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ഗാംദിയുടെ വധശിക്ഷയാണ് രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സൗദി യുവതി അഹദ് ബിന്‍ത് സൗദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ റുവൈലിയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്.
വീടിന് സമീപം ഒളിച്ചിരുന്ന് നിരീക്ഷിച്ച ശേഷം വീട്ടില്‍ കയറി കത്തികൊണ്ട് ദേഹമാസകലം കുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. തുടര്‍ന്ന് അപ്പീല്‍ കോടതികള്‍ ശിക്ഷ ശരിവെയ്ക്കുകയും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ലഭിക്കുകയും ചെയ്‍തതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്.
https://www.facebook.com/Malayalivartha