ബസിനുള്ളിൽ വെച്ച് ഹൃദയാഘാതം, ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലയാളി തീര്‍ത്ഥാടക മരിച്ചു
മലയാളി തീര്‍ത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു. ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ കിഴക്കമ്പലം കാരിക്കുളത്ത് താമസിക്കുന്ന വെങ്ങോല കല്ലോത്ര വീട്ടില്‍ അബു ഹാജിയുടെ ഭാര്യ ആയിഷ ബീവിയാണ് (63) മരിച്ചത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുള്ളില്‍ വെച്ച് ഹൃദയാഘാതം മരണപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ നിന്ന് ഈ മാസം പത്താം തീയ്യതിയാണ് ഇവര്‍ ജിദ്ദയിലെത്തിയത്. മക്കള്‍ - സാജിത, ഷെമീര്‍, ഷെമീന.
അതേസമയം ഷാര്‍ജയില്‍ മലയാളി യുവതി ഷോക്കേറ്റ് മരിച്ചു. എഞ്ചിനീയറായി ജോലി ചെയ്തിരുന്ന പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് വിശാഖും എഞ്ചിനീയറാണ്. അഞ്ച് വയസുകാരന്‍ നിവേഷ് കൃഷ്ണ മകനാണ്.
ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നുവെന്ന് പറയപ്പെടുന്നു. കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് നീതുവിന് ഷോക്കേറ്റുവെന്നാണ് വിവരം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കൊല്ലത്തെ വസതിയില്‍ എത്തിക്കും. തുടര്‍ന്ന് മുളങ്കാടകം ശ്‍മശാനത്തില്‍ സംസ്‍കരിക്കും. തൃശൂർ അയ്യന്തോൾ സ്വദേശിയാണ് നീതു.
https://www.facebook.com/Malayalivartha