ഞങ്ങളെ ഒന്നു കൊണ്ടുപോകുപ്പാ..നല്ല ഉപ്പച്ചിയല്ലേ... മലയാളികളെ കരയിച്ച ഫാത്തിമ ഫിദയുടെ സങ്കടപ്പറച്ചില്‍ പ്രവാസലോകത്തെയെന്നല്ല കാഴ്ചക്കാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയപ്പോൾ മരുഭൂമിയിലെ കൗതുകങ്ങള്‍ കാണാന്‍ കൊതിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഗള്‍ഫിലേയ്ക്കുള്ള വഴി തുറന്നു...
നിറമുള്ള ജീവിതം കെട്ടിപ്പടുക്കാൻ പ്രവാസലോകത്തേക്ക് ചേക്കേറിയവരുടെ നിസഹായതയും ഒറ്റപ്പെടലിന്റെയൊക്കെ വേദന തുറന്ന് കാട്ടിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അവധിക്കാലത്ത് തന്നെയും കൂടി ഗള്‍ഫിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കുട്ടിയുടെ ശബ്ദശകലത്തിനൊപ്പം പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ പെഴയ്ക്കാപ്പള്ളി സ്വദേശി കാനാപറമ്ബില്‍ ജലാലാണ് ഏവരെയും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വച്ചത്. ഗള്‍ഫില്‍ ആട് മേയ്ക്കുന്ന ഒരാളുടെ ജീവിതം പറയുന്ന വിഡിയോയില്‍ ഗള്‍ഫ് കാണാന്‍ ആഗ്രഹം പറയുന്ന മകളുടെ ശബ്ദം കേട്ട് സങ്കടപ്പെടുന്ന ഉപ്പയുടെ വികാരങ്ങള്‍ ജമാല്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു. മലപ്പുറം കോട്ടൂര്‍ എകെഎം സ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമ ഫിദയുടെ സങ്കട ശബ്ദമാണ് വീഡിയോയില്‍ ജമാല്‍ ഉള്‍പ്പെടുത്തിയിരുന്നത്. '' ഹലോ ഉപ്പച്ചി.. അമ്മായി പറഞ്ഞു ഇപ്പോ ദുബായിക്ക് പോകാന്‍ കൊറച്ച് പൈസേള്ളൂ.. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ടിക്കറ്റിന് പയിനയ്യായിരം ഉറുപ്യേ ആവുള്ളൂന്ന്.. ഹാപ്പി ന്യൂ ഇയറിന്റെ ഇതാണെന്ന്.. ഉപ്പച്ചീ പ്ലീസ്.. എന്റെ ക്ലാസിലെ 4 കുട്ടികള്‍ ഇപ്രാവശ്യം ഗള്‍ഫിക്ക് പോകുന്ന്.. പ്ലീസ് ഉപ്പ... ഞങ്ങളെ ഒന്നു കൊണ്ടുപോകുപ്പാ..നല്ല ഉപ്പച്ചിയല്ലേ... കൊറേ ദിവസത്തിനൊന്നും മാണ്ട.. ഒരു മാസത്തേന് മതി..'' എന്നായിരുന്നു ഫാത്തിമ സങ്കടത്തോടെ പറഞ്ഞത്. മലയാളികളെ കരയിച്ച ഫാത്തിമ ഫിദയുടെ സങ്കടപ്പറച്ചില്‍ മരുഭൂമിയിലെ കൗതുകങ്ങള്‍ കാണാന്‍ കൊതിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ഗള്‍ഫിലേയ്ക്കുള്ള വഴി തുറന്നിരിക്കുകയാണ്.
ഫാത്തിമ ഫിദയുടെ പിതാവ് മുഹമ്മദ് അല്‍ ഐനിലെ ഒരു അറബി വീട്ടില്‍ 24 വര്‍ഷമായി പാചകക്കാരനായി ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന്റെ അനുമതിയോടെ ജലാല്‍ ഫാത്തിമയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് പുറംലോകത്തെത്തിച്ചത്. ഫാത്തിമയുടെ ഈ സങ്കടകരച്ചില്‍ കേട്ട്, കുടുംബത്തെ വേര്‍പിരിഞ്ഞ് കഠിനാധ്വാനം ചെയ്യുന്ന 10 പാവപ്പെട്ട പ്രവാസി കുടുംബങ്ങളെ കൊണ്ടുവരാന്‍ തങ്ങള്‍ ഒരുക്കം ആരംഭിച്ചതായി യുഎഇയിലെ സ്മാര്‍ട്ട് ട്രാവല്‍ മനോജിങ് ഡയറക്ടര്‍ അഫി അഹമ്മദ് പറഞ്ഞു. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പൊതു ജനങ്ങള്‍ നിര്‍ദേശിക്കുന്ന അര്‍ഹരായ കുടുംബങ്ങളെയാണ് അറബ് നാടിന്റെ വര്‍ണക്കാഴ്ചകള്‍ കാണാന്‍ കൊണ്ട് വരിക. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇതിനകം ഏഴു പാവപ്പെട്ട പ്രവാസി കുടുംബങ്ങളെ സ്മാര്‍ട്ട് ട്രാവല്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരുപാട് സ്വപ്‌നങ്ങളുമായി വിമാനം കയറുന്നവരാണ് ഓരോ പ്രവാസിയും. സ്വന്തം സ്വപ്നങ്ങള്‍ക്ക് വേണ്ടി മാത്രമല്ല കുടുംബത്തിന് വേണ്ടിയും കൂടിയാണ് പലരും കടല്‍ കടന്ന് മണലാരണ്യത്തില്‍ പോയി കഷ്ടപ്പെടുന്നത്. എന്നാല്‍ ഭാഗ്യം തേടി പോകുന്നവര്‍ക്കെല്ലാം നിറമുള്ള ജീവിതം അവിടെ ലഭിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ പ്രവാസികളുടെ അധ്വാനവും അവരുടെ വേദനയും എന്താണെന്ന് നാട്ടിലുള്ളവര്‍ പലപ്പോഴും മനസിലാകാറില്ല. നാടും വീടും വിട്ടു പ്രവാസജീവിതം നയിക്കാന്‍ നാടുകടന്നവരാണ് പ്രവാസികള്‍.
https://www.facebook.com/Malayalivartha