ലീഗിന് വര്‍ഗ്ഗീയ മുഖം; കോണ്‍ഗ്രസിന് നട്ടെല്ലില്ല; യു.ഡി.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ; മുസ്ലിംലീഗിന്റെ നിലപാട് യു.ഡി.എഫില്‍ നിന്നും സാമുദായിക സംഘടനകളെ അകറ്റുന്നു; സംവരണം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്
സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം. എന്നാല്‍ യു.ഡി.എഫിന്റെ ഈ പ്രതീക്ഷ അത്ര എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഒന്നും ഫലിക്കാതെ വന്നപ്പോള്‍ സാമ്പത്തിക സംവരണമെന്ന വജ്രായുധം തന്നെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പുറത്തെടുത്തു. ഇതോടെ യു.ഡി.എഫിനോട് അടുത്ത് നില്‍ക്കുന്ന എന്‍.എസ്.എസിനെയും ക്രസ്തവ സഭകളെയും അവരില്‍ നിന്നും അകറ്റാനുള്ള ശ്രമമാണ് എല്‍.ഡി.എഫ് നടത്തുന്നത്. അതായത് സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന നിലപാടാണ് എന്‍.എസ്.എസിനും ഒട്ടുമിക്യ ക്രസ്തവ സഭകള്‍ക്കും. എന്നാല്‍ യു.ഡി.എഫിന്റെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗ് സാമ്പത്തിക സംവരണത്തിന് എതിരും. കോണ്‍ഗ്രസിന് അനുകൂല നിലപാടുണ്ടെങ്കിലും അത് തുറന്ന് പറയാന്‍ അവര്‍ക്ക് സാധിക്കില്ല. ഇതോടെ ആകെ പെട്ട അവസ്ഥയിലാണ് യു.ഡി.എഫ്. അതിനിടെയാണ് സാമ്പത്തിക സംവരണ വിഷയത്തില്‍ മുസ്‌ലിം ലീഗിനെയും യു.ഡി.എഫിനെയും രൂക്ഷമായി വിമര്‍ശിച്ച് സീറോ മലബാര്‍ സഭ രംഗത്ത് വന്നിരിക്കുന്നത്.
ദീപികയിലെ എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് സീറോ മലബാര്‍ സഭയുടെ വിമര്‍ശനം. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ 'സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത' എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമര്‍ശനമുള്ളത്. ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27ശതമാനത്തില്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്(ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ് ലേഖനത്തില്‍ ആരായുന്നു.
പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത് മുസ്‌ലിം ലീഗിന്റെ രണ്ടു എം.പിമാരും എ.ഐ.എം.ഐ.എമ്മിന്റെ ഒരു എം.പിയുമാണ്. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണെന്നും ലേഖനം നിരീക്ഷിക്കുന്നു. സംവരണ വിഷയത്തില്‍ വിവിധ ബി.ജെ.പി., കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും ലേഖനം പരിശോധിക്കുന്നുണ്ട്. സംവരണത്തിനെതിരെ മുസ്‌ലിം ലീഗും അനുബന്ധ കക്ഷികളും നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു.
കോണ്‍ഗ്രസിന് ദേശീയ നിലപാടിനെ പോലും അനുകൂലിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും ലേഖനം ചോദിക്കുന്നു. വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്ക് കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടെന്ന രൂക്ഷ വിമര്‍ശനവും ലേഖനത്തിലുണ്ട്. ജമാത്ത് ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളതെന്നും ലേഖനം പറയുന്നു.
അതെ സമയം സാമ്പത്തിക സംവരണ വിഷയത്തില്‍ യു.ഡി.എഫില്‍ വ്യത്യസ്തനിലപാട് നിലനില്‍ക്കേ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാടിന് രൂപംനല്‍കാനായി കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി ഇന്നു യോഗം ചേരും. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാലത് പിന്നാക്കവിഭാഗങ്ങളുടെ സംവരണം കുറച്ചുകൊണ്ടാകരുത്. ഇതിന് അടിവരയിടുന്ന തീരുമാനമാകും കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി കൈക്കൊള്ളുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ യു.ഡി.എഫ്. പ്രകടനപത്രികയില്‍ സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയിരുന്നു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നായിരുന്നു അതില്‍ ഉള്‍പ്പെട്ടത്.
സാമ്പത്തിക സംവരണമെന്ന ആശയത്തെ എതിര്‍ക്കുന്ന മുസ്‌ലിം ലീഗ് പ്രകടനപത്രികയില്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്തുന്നതിനോട് ആദ്യം യോജിച്ചിരുന്നില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ താത്പര്യം കണക്കിലെടുത്ത് എതിര്‍ത്തതുമില്ല. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണത്തിന് നിയമപരമായ സാഹചര്യം ഒരുക്കുകയെന്ന വലിയകടമ്പ അന്ന് മുമ്പിലുണ്ടായിരുന്നു. 2019ല്‍ കേന്ദ്രം ഭരണഘടനാ ഭേദഗതി പാസാക്കി. സാമ്പത്തിക സംവരണത്തിനെതിരേ സമാന മനസ്സുള്ള സാമൂഹിക, സമുദായ സംഘടനകളെ അണിനിരത്താനുള്ള ശ്രമത്തിലാണ് ലീഗ്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്. ലീഗിന് അതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍തന്നെ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടില്‍ മാറ്റം വേണ്ടെന്നാണ് നേതൃത്വത്തിന്റെ ചിന്ത.
ആകെ സീറ്റിന്റെ പത്തുശതമാനമാണോ, പൊതു മെറിറ്റായി വരുന്ന 50 ശതമാനത്തിന്റെ പത്തുശതമാനമാണോ സാമ്പത്തിക സംവരണത്തില്‍ വരുകയെന്നതിനെക്കുറിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്നു. നിലവിലുള്ള സംവരണത്തെ ഒരുതരത്തിലും ബാധിക്കാത്തവിധമായിരിക്കും സാമ്പത്തിക സംവരണം നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആകെ സീറ്റിന്റെ പത്തുശതമാനം വരെ സാമ്പത്തിക സംവരണത്തിനായി നീക്കിവെക്കാമെന്നാണ് കേന്ദ്ര നിയമം.
https://www.facebook.com/Malayalivartha