സര്‍ക്കാര്‍ മദ്യനിര്‍മ്മാണ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി കൊടുത്തു. ജനപ്രിയ മദ്യം വിതരണം ചെയ്യാത്തതിനാല്‍ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്ന ബീവറേജസ് കോര്‍പ്പറേഷനെ രക്ഷിക്കുന്നതിന് വേണ്ടി ഒടുവില്‍ സര്‍ക്കാര്‍ വിറ്റുവരവ് നികുതി കുറച്ചു
മദ്യപാനികളുടെ മണ്ടയ്ക്കടിച്ചു.. കമ്പനികള്‍ ഹാപ്പി.
നീണ്ട മാസങ്ങളുടെ കടുത്ത സമര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ മദ്യനിര്‍മ്മാണ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി കൊടുത്തു. ജനപ്രിയ മദ്യം വിതരണം ചെയ്യാത്തതിനാല്‍ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്ന ബീവറേജസ് കോര്‍പ്പറേഷനെ രക്ഷിക്കുന്നതിന് വേണ്ടി ഒടുവില്‍ സര്‍ക്കാര്‍ വിറ്റുവരവ് നികുതി കുറച്ചു കൊടുത്തു. വിറ്റുവരവ് നികുതിയായ അഞ്ച് ശതമാനമാണ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ കുറച്ചു കൊടുത്തിരിക്കുന്നത്. ആ ഇനത്തില്‍ സര്‍ക്കാരിന് വര്‍ഷം നൂറ്റി എഴുപത് കോടി രൂപയാണ് നഷ്ടം വരുന്നത്. അതൊഴിവാക്കാനായി വില്പന നികുതിയില്‍ അഞ്ച് ശതമാനം വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അതായത് നികുതിയുടെ ഭാരം കമ്പനികളില്‍ നിന്നും എടുത്ത് മദ്യ ഉപോഭാക്താക്കളുടെ തലയ്ക്ക് വെച്ചു കൊടുത്തു. ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക വൈദഗ്ദ്ധ്യത്തെ കുറിച്ച് പ്രശംസിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മദ്യനിര്‍മ്മാണ കമ്പനികള്‍ സര്‍ക്കാരിന് നല്കി കൊണ്ടിരുന്ന അഞ്ച് ശതമാനം നികുതി മദ്യപാനികളില്‍ നിന്നും പിടിക്കുന്നതിന് ജനവരി മൂന്നു മുതല്‍ തുടക്കമാകും. നടപ്പ് നിയമസഭ സമ്മേളനത്തില്‍ അബ്കാരി നിയമ ഭേദഗതിയിലൂടെ മാത്രമേ വിറ്റുവരവ് നികുതി ഒഴിവാക്കി വില്പന നികുതി വര്‍ദ്ധിപ്പിക്കുന്ന പരിഷ്‌കാരം കൊണ്ടു വരാന്‍ കഴിയുകയുള്ളൂ. അതു കൊണ്ട് ജനുവരി വരെ വില വര്‍ദ്ധനയുണ്ടാകില്ല. ജനുവരി വരെ കമ്പനികള്‍ വിറ്റുവരവ് നികുതി അടയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
നിലവില്‍ കമ്പനികളുടെ നിസ്സഹകരണം കാരണം നല്ല മദ്യവും വിലകുറഞ്ഞ മദ്യവും കിട്ടാനില്ലാത്ത സാഹചര്യമാണ്. മാസങ്ങളായി സര്‍ക്കാര്‍ ബെവ്‌കോയില്‍ നിന്നും ബാറുകളില്‍ നിന്നും ആവശ്യത്തിന് മദ്യം കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. സ്പിരിറ്റിന്റെ വില കൂടുന്നതിനനുസരിച്ച് മദ്യത്തിന് വിലകൂട്ടാത്തതിനാല്‍ കമ്പനികള്‍ മദ്യവിതരണം നിറുത്തിയിരിക്കുകയായിരുന്നു.. കേവലം പത്ത് രൂപയാണ് സ്പിരിറ്റിന് വില കൂടിയിരിക്കുന്നത്. സ്പിരിറ്റിന്റെ വിലകൂടുന്നതിനനുസരിച്ച് മദ്യത്തിന്റെ വില കൂട്ടാത്തതിനാലാണ് കമ്പനികള്‍ മദ്യവിതരണം നിറുത്തിയിരുന്നത്. മദ്യത്തിന് വിലകൂട്ടുകയോ വിറ്റുവരവ് നികുതി ഒഴിനാക്കണമെന്നോ ആണ് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്. കമ്പനികളെ സഹായിക്കുന്നതിന് വേണ്ടിയാണ് മാസങ്ങളായി മദ്യവിതരണം കുറച്ചത്. ഒരു ലിറ്റര്‍ സ്പിരിറ്റില്‍ നിന്ന് മൂന്ന് ലിറ്റര്‍ മദ്യമാണ് ഉല്പാദിപ്പിക്കുന്നത്. മദ്യ ഉല്പാദകര്‍ക്ക് കിട്ടുന്നതിന്റെ മൂന്നിരട്ടി തുകയാണ് സര്‍ക്കാര്‍ വിവിധ നികുതികളിലൂടെ ഈടാക്കുന്നത്. സ്പിരിറ്റിന്റെ വില പരിഗണിച്ച് വില ക്രമീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ വിറ്റുവരവ് ഒഴിവാക്കി വില്പന നികുതി വര്‍ദ്ധിപ്പിക്കുമ്പോള്‍ മദ്യം വാങ്ങുന്നവരെയാണ് പ്രത്യക്ഷത്തില്‍ ബാധിക്കുന്നത്.
മദ്യ ഉല്‍പ്പാദനത്തിലെ അവിഭാജ്യ ഘടകമായ എക്സ്ട്രാ ന്യൂടല്‍ ആല്‍ക്കഹോള്‍ (ഇ.എന്‍.എ) അഥവാ സ്പിരിറ്റിന്റെ വില കൂടിയത് ചൂണ്ടിക്കാട്ടി മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഡിസ്റ്റിലറികള്‍ സര്‍ക്കാരിനോട് ഒരു വര്‍ഷം മുന്‍പേ അനുമതി തേടിയിരുന്നു. സ്പിരിറ്റിന് ലീറ്ററിന് 74 രൂപയായതോടെ ഉല്‍പ്പാദനചെലവ് ഗണ്യമായി കൂടിയതിനാല്‍ വില കൂട്ടാതെ തരമില്ലെന്ന നിലപാടില്‍ ആയിരുന്നു ഡിസ്റ്റിലറികള്‍. മദ്യവില വര്‍ദ്ധിപ്പിക്കുക പ്രായോഗികമല്ലെന്ന നിലപാട് എടുത്ത സര്‍ക്കാര്‍ നികുതി ഘടന പരിഷ്‌കരിച്ചുകൊണ്ട് പരിഹാരം കാണാനാണ് ശ്രമിച്ചത്.സംസ്ഥാനത്തെ ഡിസ്റ്റിലറികളില്‍ നിന്ന് മാത്രം ഈടാക്കുന്ന വിറ്റുവരവ് നികുതി ഒഴിവാക്കുകയായിരുന്നു സര്‍ക്കാര്‍ കണ്ട മാര്‍ഗം. അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ ഡിസ്റ്റിലറികളുടെ വരുമാനം 10 ശതമാനമെങ്കിലും ഉയരുമെന്നാണ് കണക്ക്. ഇക്കാര്യത്തില്‍ എക്സൈസ് വകുപ്പും കമ്പനികളുമായി ധാരണയായെങ്കിലും അന്ന് മന്ത്രി മാറ്റവും മറ്റും മൂലം തീരുമാനം നീണ്ടുപോയി. ഇതോടെയാണ് മദ്യ നിര്‍മ്മാണ കമ്പനികള്‍ ഡിസ്റ്റിലറികള്‍ അടയ്ക്കുകയും വിതരണം നിര്‍ത്തുകയും ചെയ്തത്.
ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 212 ശതമാനം നികുതി ഈടാക്കുമ്പോള്‍ ബിയറിന്റെ നികുതി 102 ശതമാനമാണ്. വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റെ നികുതി എന്‍പത് ശതമാനമായിരുന്നു.കോവിഡ് പ്രശ്‌നത്തെ തുടര്‍ന്ന് വീണ്ടും നികുതി വര്‍ദ്ധിപ്പിക്കുയായിരുന്നു. ഇപ്പോള്‍ 230 ശതമാനമാണ് ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ നികുതി .
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എട്ട് തവണയാണ് മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചത്. രണ്ട് തവണ വില്പന നികുതിയും പിന്നെ എക്‌സൈസ് നികുതിയുമാണ് വര്‍ദ്ധിപ്പിച്ചത്. രണ്ട് തവണ മദ്യവിതരണ കമ്പനികളുടെ വിലയിനത്തിലും വില വര്‍ദ്ധിപ്പിച്ചു. ബെവ്‌കോയ്ക്ക് ടേണ്‍ ഓവര്‍ റിട്ടേണില്‍ നൂറ്റി എഴുപത് കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് പ്രതിമാസം ഇരുപത് ലക്ഷം കെയ്‌സ് മദ്യമാണ് വില്ക്കുന്നത്. എഴുപതിനായിരും കെയ്‌സ് മദ്യമാണ് ദിവസവും വേണ്ടത്. സ്പിരിറ്റിന്റെ വിലവര്‍ദ്ധനയും , ഉയര്‍ന്ന നിര്‍മ്മാണ ചിലവിനും അനുയോജ്യമായ തരത്തില്‍ വിലകൂട്ടണമെന്ന മദ്യ കമ്പനികളുടെ ആവശ്യത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. നഷ്ടം സഹിച്ച് മദ്യം വിതരണം ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് കമ്പനികള്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണ ഒഴിയുമ്പോള്‍ കേരളത്തില്‍ 27 ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 546 ബാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്കി. തിരഞ്ഞെടുപ്പില്‍ ഘട്ടം ഘട്ടമായ മദ്യ നിരോധനം വാഗ്ദാനം ചെയ്ത പിണറായി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി മദ്യവിതരണ ശാലകള്‍ ആരംഭിക്കുകയാണ് ചെയ്തത്. ഹോട്ടലുകള്‍ നിര്‍മ്മിക്കുന്ന മുതലാളിമാര്‍ക്കെല്ലാം ബാറുകള്‍ അനുവദിച്ചു കൊടുക്കുന്ന അവസ്ഥയിലാണിപ്പോള്‍ ഇടത് സര്‍ക്കാരിന്റെ മദ്യനയം .ബാറുകള്‍ക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും പുറമേ ഒന്‍പത് ക്ലബ്ബുകള്‍ക്കും മദ്യം വിളമ്പാന്‍ ലൈസന്‍സ് നല്കിയിരുന്നു.
മദ്യപാനശീലത്തില്‍ മലയാളിക്കുണ്ടായ മാറ്റം സര്‍ക്കാര്‍ വരുമാനത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. കോവിഡ് കാലത്ത് മദ്യപാന ശീലത്തില്‍ കാതലായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. മലയാളിയുടെ ഇഷ്ട ഇനമായ റം ആണ് അധികമായി ഉപയോഗിച്ചിരുന്നത്. അന്‍പത്തിരണ്ടര ശതമാനം പേരും റം ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ പുതുതലമുറ റംമില്‍ നിന്നും ബ്രാന്‍ഡിയിലേയ്ക്ക് മാറിയിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബീവറേജ്‌സ് കോര്‍പ്പറേഷന്‍ വഴി കുറഞ്ഞ മദ്യത്തിനാണ് ചിലവ് കൂടുതല്‍. സര്‍ക്കാര്‍ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ഉല്പാദിപ്പിക്കുന്ന ജവാന്‍ റംമിനാണ് കേരളത്തിലെ ഇടത്തരക്കാരില്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ കാലമായി ജവാന്‍ റംമിന് വലിയ ക്ഷാമമാണ് നേരിടുന്നത്. സ്ഥാപനത്തില്‍ നിലനില്ക്കുന്ന തൊഴില്‍ പ്രശ്‌നങ്ങളും സ്പിരിറ്റിന്റെ ലഭ്യതയുമാണ് നിര്‍മ്മാണത്തില്‍ കുറവ് വരാന്‍ കാരണമെന്നറിയുന്നു. എന്നാല്‍പുതുതലമുറ മദ്യത്തിനോട് കാണിക്കുന്ന അകല്‍ച്ചയാണ് മറ്റൊരു വിഷയം. മദ്യത്തിന്റെ സ്ഥാനത്ത് മയക്കുമരുന്നുകള്‍ കടന്നു വന്നതോടെ മദ്യകച്ചവടത്തിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. നിത്യവും അഞ്ച് മുതല്‍ എട്ട് ലക്ഷം രൂപവരെ കച്ചവടം നടന്നിരുന്ന ഷോപ്പുകളില്‍ പോലും കളക്ഷന്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബാറുകള്‍ ധാരാളമായി അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥിതി അത്ര ഭദ്രമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമേ ബിയര്‍ പാര്‍ലറുകള്‍ വെറെയുമുണ്ട്. കെടിഡിസി ബിയര്‍ പാര്‍ലറുകള്‍ എല്ലായ്‌പ്പോഴും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ മദ്യത്തിന്റെ വിലകൂട്ടുമ്പോള്‍ എല്ലാ സാധന സേവനങ്ങളുടെയും വില വര്‍ദ്ധിപ്പിക്കുന്നു എന്നത് തള്ളിക്കളയാനാവാത്ത വസ്തുതയാണ്. അതായത് മദ്യത്തിന്റെ വിലവര്‍ദ്ധിപ്പിക്കുമ്പോള്‍ കൂലി പണിക്കാരാണ് അവരുടെ കൂലിയില്‍ അന്‍പത് മുതല്‍ നൂറു രൂപ വരെ വര്‍ദ്ധിപ്പിക്കുന്നത്. അതു പോലെ എല്ലാ മേഖലയിലും ഗണ്യമായ വര്‍ദ്ധനയുണ്ടാകാറുണ്ട്. കഴിഞ്ഞ കാലങ്ങളിലൊക്കെ മദ്യത്തിന്റെ വില കൂട്ടിയപ്പോഴൊക്കെ തൊഴിലാളികള്‍ ശമ്പളവും കൂട്ടിയ അനുഭവം നമ്മുടെ മുന്നിലുണ്ട്.
ജനുവരി വരെ കമ്പനികള്‍ക്ക് നിലവിലുള്ള വ്യവസ്ഥയില്‍ തുടരാം. അബ്കാരി ഭേദഗതി ചട്ടം നിലവില്‍ വന്നാല് വിലയില്‍ മാറ്റമുണ്ടാകും. ഇരുന്നൂറ് രൂപയ്ക്ക് താഴെയുള്ള റംമിന് വിലകൂട്ടണ്ടായെന്നാണ് തീരുമാനം. എന്നാല്‍ വിലകളെല്ലാം അഞ്ചിന്റെയും പത്തിന്റെയും ഗുണിതങ്ങളായി ഏകീകരിക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് അറിയുന്നു. നാളെ മുതല്‍ ജനപ്രിയ മദ്യബ്രാന്‍ഡുകള്‍ ഔട്ട്‌ലെറ്റുകള്‍ വഴി എത്തുമെന്ന പ്രതീക്ഷയ്ക്കുകയാണ്.
https://www.facebook.com/Malayalivartha