ഐ.പി.എൽ 14-ാം സീസണ് ഏപ്രില്‍ ഒന്‍പതുമുതല്‍ തുടക്കം; മത്സരങ്ങൾ നടക്കുന്നത് ഇന്ത്യയിലെ ആറ് വേദികളിലായി; മേയ് 30 ന് ഫൈനല്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 14-ാം സീസണ് ഏപ്രില്‍ ഒന്‍പതുമുതല്‍ ഇന്ത്യയിലെ ആറ് വേദികളിലായി നടക്കും. മേയ് 30-ാണ് ഫൈനല്‍. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ യു.എ.ഇയിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഇത്തവണ ആദ്യഘട്ടത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങള്‍ നടത്തുക. ഒരു ടീമിനും ഹോം മത്സരങ്ങളുണ്ടാകില്ല. സ്ഥിതി മെച്ചപ്പെട്ടാല്‍ കാണികളെ പിന്നീട് പരിഗണിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു.
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും വിരാട് കൊഹ്‌ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിലെ അവസാന മത്സരം അഹമ്മദാബാദില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും തമ്മിലാണ്. അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തിലാണ് പ്ലേഓഫ് മത്സരങ്ങളും ഫൈനലും. സമ്ബൂര്‍ണ മത്സരക്രമം പുറത്തുവിട്ടെങ്കിലും കൊവിഡ് സാഹചര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.
ചെന്നൈ, അഹമ്മദാബാദ് ,ബെംഗളുരു, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഈ സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട് ടൂര്‍ണമെന്റ് അവസാനിക്കുന്നതു വരെ പ്രത്യേക ബയോ സെക്യുര്‍ ബബ്ള്‍ ക്രമീകരിക്കും.
ലീഗ് ഘട്ടത്തിലെ മത്സരങ്ങള്‍ നാലു വേദികളിലായിട്ടാണ് ക്രമീകരിക്കുന്നത്. ആകെയുള്ള 56 മത്സരങ്ങള്‍ 10 എണ്ണം വീതം ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലായി നടക്കും. അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ എട്ടു മത്സരങ്ങള്‍ വീതവും നടക്കും.
ലീഗ് ഘട്ടത്തില്‍ എല്ലാ ടീമുകളും ആകെയുള്ള ആറില്‍ നാലു സ്റ്റേഡിയങ്ങളിലും കളിക്കും. ആറു ദിവസം രണ്ടു മത്സരങ്ങള്‍ വീതമുണ്ട്. ഈ ദിവസങ്ങളില്‍ ആദ്യ മത്സരം വൈകീട്ട് 3.30ന് ആരംഭിക്കും. രാത്രിയിലെ മത്സരം 7.30നാണ് ആരംഭിക്കുക. കൊവിഡ് വ്യാപന സാദ്ധ്യത മുന്‍നിറുത്തി അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മത്സരങ്ങള്‍ നടത്തുക. ഒരു ടീമിന് ലീഗ് ഘട്ടത്തില്‍ മൂന്നു തവണ മാത്രമേ വേദി മാറാന്‍ യാത്ര ചെയ്യേണ്ടി വരൂ.
https://www.facebook.com/Malayalivartha