കോവിഡ് വാക്‌സിന്‍ കുത്തിവെച്ചാല്‍ മദ്യപിക്കാമോ? മദ്യപാനവും കോവിഡ് വാക്സിനേഷനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മദ്യത്തോട് അകലം പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കാന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ആരോഗ്യ നീരീക്ഷകയായ അന്ന പോപോവ പറഞ്ഞു. ഇത് 42 ദിവസം തുടരണമെന്നാണ് നിര്‍ദേശം.
സ്പുട്നിക് വി വാക്സിന് മാത്രമല്ല മറ്റ് കോവിഡ് പ്രതിരോധ മരുന്നുകൾക്കും ഈ നിർദേശം ബാധകമാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. വാക്സിനേഷൻ തുടങ്ങാനിരിക്കെ ഇന്ത്യയിലും ഈ വിഷയം ചർച്ചയാവുകയാണ്
കൊറോണ വൈറസിനെതിരായി പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് പറയുന്നത്. ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗപ്രതിരോധ ശേഷി നേടാനും ആഗ്രഹിക്കുന്നുവെങ്കില്‍, മദ്യപിക്കരുതെന്നാണ് മുന്നറിയിപ്പ്
എന്നാല്‍ വാക്സിൻ വികസിപ്പിച്ച അലക്സാണ്ടർ ജിന്റ്സ്ബർഗ് ഈ ഉപദേശത്തെ പിന്തുണക്കുന്നില്ല. അതേസമയം ശരീരം പ്രതിരോധശേഷി കൈവരിക്കുമ്പോള്‍ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണെന്നും എന്നാല്‍ പൂർണമായും ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കുത്തിവയ്പ്പുകള്‍ സ്വീകരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും ശേഷവും മദ്യം ഒഴിവാക്കുന്നത് നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടും വാക്‌സിന്‍ സ്വീകരിക്കുന്ന ഏതൊരാള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും റഷ്യയ്ക്കോ സ്പുട്നിക്കിനോ മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
യഥാർത്ഥത്തിൽ മദ്യപാനവും കോവിഡ് വാക്സിനേഷനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ശരീരത്തിലെ മദ്യം കോവിഡ് പ്രതിരോധ മരുന്നിനെ ദുർബലമാക്കുമോ?
നേരത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇതേ ചോദ്യം ഉയർന്നിരുന്നു. മദ്യപാനികളിൽ കോവിഡ് രോഗ ബാധയുണ്ടാവാൻ സാധ്യത ഏറെയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
മദ്യപാനം കോവിഡ്-19 വൈറസ് സാധ്യത വർധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം മദ്യപാനികളുടെ രോഗപ്രതിരോധ ശേഷി ദുർബലമാകുന്നതാണ് . മദ്യം മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷി ദുർബലപ്പെടുത്തും. ഇത് കോവിഡ് -19 വൈറസ് ഉൾപ്പടെയുള്ള വിവിധങ്ങളായ രോഗവാഹക വൈറസുകൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിന് വഴിയൊരുക്കും.
ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് അമിത മദ്യപാനം വഴിയൊരുക്കുമെന്നും അവ തന്നെയാണ് കോവിഡ്-19 വൈറസിന്റെ ഏറ്റവും വലിയ ഭീഷണിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഈ വസ്തുത കണക്കിലെടുത്താണ് റഷ്യയിൽ വാക്സിൻ എടുക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന നിർദേശം ആരോഗ്യ പ്രവർത്തകർ നൽകിയത്. കാരണം റഷ്യയിലെ വലിയൊരു വിഭാഗം ജനത നിത്യ ജീവിതത്തിലും ആഘോഷ വേളകളിലും മദ്യം ഒഴിവാക്കാനാകത്തവരാണ്
പുതുവർഷാഘോഷങ്ങളും, ക്രിസ്തുമസ് ആഘോഷങ്ങളും മദ്യത്തിന്റെ ഉപയോഗം വർധിപ്പിക്കാനിടയുള്ള സാഹചര്യത്തിലാണ് റഷ്യൻ അധികൃതർ ഇത്തരം ഒരു നിർദേശം നൽകിയത്
അതേസമയം കോവിഡ് പ്രതിരോധ മരുന്നു മദ്യപാനവും തമ്മിൽ നേരിട്ട് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും മദ്യം മനുഷ്യരുടെ രോഗപ്രതിരോധ സംവിധാനത്തെ ക്ഷയിപ്പിക്കും എന്നതിൽ സംശയമില്ല .
കോവിഡ് വൈറസിനെ പൂർണമായും അകറ്റി നിർത്തണമെങ്കിൽ ശരീരത്തിന് രോഗ പ്രതിരോധ ശേഷി വർദ്ധിക്കേണ്ടതുണ്ട് ..ആ സാഹചര്യത്തിൽ മദ്യം ഒഴിവാക്കുന്നത് തന്നെയാണ് ഉത്തമം
https://www.facebook.com/Malayalivartha