നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ സ്വാഗതം ചെയ്തു

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ സ്വാഗതം ചെയ്തു. മേഖലയിലെ സമാധാന ശ്രമങ്ങൾ ശുഭസൂചനയാണെന്നും സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങളെ അതീവ താൽപ്പര്യത്തോടെയാണ് നിരീക്ഷിക്കുന്നതെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യാന്തര വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ എത്രയും വേഗം പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്നും സുഗമമായ ഗതാഗതം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും അനിവാര്യമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
എന്നാൽ ഇതിനു തൊട്ടുപിന്നാലെ പുതിയ ആരോപണവുമായി ഇസ്രായേൽ രംഗത്തു വന്നിട്ടുണ്ട് . ഇറാനിൽ നിന്ന് തങ്ങൾക്കുനേരെ മിസൈലാക്രമണം ഉണ്ടായെന്ന അവകാശവാദവുമായാണ് ഇസ്രയേൽ സൈന്യം രംഗത്തെത്തിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകാൻ തയ്യാറായാൽ വെടിനിർത്തലിന് തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനത്തിന് പിന്നാലെ മൂന്ന് തവണയാണ് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി വരുന്നുണ്ടെന്നും പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെ അറിയിച്ചത്.
അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാൻ മുഖേന നടത്തുന്ന സമാധാന ചർച്ചകളെ അട്ടിമറിക്കാനുള്ള ഇസ്രയേലിന്റെ ബോധപൂർവമായ നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഒരു കരാറിലൂടെ യുദ്ധം അവസാനിക്കുന്നത് തടയാനാണ് ഇസ്രയേൽ ശ്രമിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം ... ഇറാൻ-അമേരിക്ക യുദ്ധത്തിൽ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ നിലവിൽ വന്നതോടെ പശ്ചിമേഷ്യ ഏറെക്കുറെ ശാന്തമായിരിക്കയാണ് .
യുദ്ധത്തിലെ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായും ശത്രുപക്ഷം മാസങ്ങളായി വെടിനിർത്തലിനായി യാചിക്കുകയായിരുന്നുവെന്നുമാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അവകാശപ്പെടുന്നത്. അമേരിക്കയെ ചരിത്രപരമായ നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിച്ച ശേഷമാണ് തങ്ങൾ ഈ തീരുമാനമെടുത്തതെന്നും ഇറാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ പൂർത്തീകരിച്ചതിന്റെ ഫലമാണ് ഈ വെടിനിർത്തലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്.
കാര്യം എന്ത് തന്നെ ആയാലും അമേരിക്ക പോലെയുള്ള ഒരു വമ്പന്റെ ഭീഷണിക്ക് മുന്നില്‍ ഇറാനെ പോലെയുള്ള ഒരു രാജ്യം പിടിച്ചു നിന്നത് സ്വന്തം ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രമാണ്. ട്രംപിനെ ഞെട്ടിച്ച നീക്കമാണ് അവര്‍ നടത്തിയത്. ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും എല്ലാം തകര്‍ക്കും എന്ന ട്രംപിന്റെ ഭീഷണിയെ അവര്‍ നേരിട്ടത് വമ്പന്‍ ട്വിസ്റ്റായി മാറിയിരുന്നു. ഇറാനുമായി വെടിനിര്‍ത്തല്‍ കരാറില്‍ എത്തുന്നതിനുമുമ്പ് 'മുഴുവന്‍ നാഗരികതയും ഇന്ന് രാത്രി മരിക്കും' എന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്.
പശ്ചിമേഷ്യയില്‍ യുദ്ധഭീതി പാരമ്യത്തിലെത്തിയ ഘട്ടത്തിലാണ് ഇറാന്‍ ഈ കടുംകൈയ്ക്ക് മുതിര്‍ന്നത് എന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് അമേരിക്കയുമായുള്ള എല്ലാ ആശയവിനിമയ ബന്ധങ്ങളും ഇറാന്‍ വിച്ഛേദിച്ചു. രാജ്യത്തെ ഊര്‍ജ്ജ നിലയങ്ങള്‍ക്കും തന്ത്രപ്രധാന പാലങ്ങള്‍ക്കും ചുറ്റും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിരോധം തീര്‍ക്കുന്ന കാഴ്ചയാണ് ടെഹ്‌റാനില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. ഇറാനിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിയെ പരിഹാസത്തോടെയാണ് ഇറാന്‍ ഭരണകൂടം നേരിട്ടത്.
തങ്ങളുടെ പ്രധാന വൈദ്യുതി നിലയങ്ങളിലും പാലങ്ങളിലും ദേശീയ പതാകയുമേന്തി പ്രതിഷേധിക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. ട്രംപിന്റെ ഭീഷണികളെ വകവെക്കുന്നില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ ഇറാന്‍ നല്‍കിയത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ വിവാദപരമായ സന്ദേശം പങ്കുവെച്ചത്. ഇന്ന് രാത്രി ഒരു വലിയ നാഗരികത മരിക്കും, അത് ഇനി ഒരിക്കലും തിരിച്ചുവരില്ല. അത് സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അങ്ങനെ തന്നെ സംഭവിക്കും, എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. സിവിലിയന്‍ ലക്ഷ്യങ്ങളെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന രാജ്യാന്തര മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ് ട്രംപ് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. അതേസമയം, സംഘര്‍ഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും അണിയറയില്‍ സജീവമായിരുന്നു.
പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്റ്റീവ് വിറ്റ്‌കോഫും ഇറാനുമായി ചര്‍ച്ചകള്‍ നടത്തി. രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനും ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാനും ഇറാന്‍ 10 ഇന സമാധാന കരാര്‍ മുന്നോട്ട് വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യവും അനിശ്ചിതത്വത്തിലാണ്. ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട അലി ഖമേനിയുടെ പിന്‍ഗാമിയായി വന്ന അയത്തൊള്ള മുജ്തബ ഖമേനി നിലവില്‍ അബോധാവസ്ഥയിലാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖ്വോം നഗരത്തില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ഭരണപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തനല്ല. ഇതോടെ ഇറാന്റെ നിയന്ത്രണം യഥാര്‍ത്ഥത്തില്‍ ആരുടെ കൈകളിലാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനിടെ, ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലെ അമ്പതോളം സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക ഇന്നലെ ആക്രമിച്ചു.
ബങ്കറുകള്‍, റഡാര്‍ സ്റ്റേഷനുകള്‍, ആയുധപ്പുരകള്‍ എന്നിവയാണ് ആക്രമണത്തിന് ഇരയായത്. ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അമേരിക്കന്‍ സൈന്യം കരയുദ്ധത്തിന് മുതിരുമോ എന്ന ഭീതിയും ശക്തമായിരുന്നു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 25 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിന്റെ ആവശ്യം ഇറാന്‍ തള്ളിക്കളഞ്ഞിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ എല്ലാ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകര്‍ക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ട്രംപിന്റെ ഈ ഭീഷണികള്‍ 'ഭ്രാന്തമായ ചിന്തകള്‍' എന്നാണ് ഇറാന്റെ സൈനിക കമാന്‍ഡ് വിശേഷിപ്പിച്ചത്. അതേ സമയം യുദ്ധസാഹചര്യം ആഗോള എണ്ണവിപണിയെ സാരമായി ബാധിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
അമേരിക്കയില്‍ പെട്രോള്‍ വില ഗാലന് 4.14 ഡോളറായി ഉയര്‍ന്നു. വിപണികള്‍ സ്തംഭനാവസ്ഥയിലാണെങ്കിലും ട്രംപ് എത്രത്തോളം മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ നിക്ഷേപകര്‍ ആശങ്കാകുലരാണ്. അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ മേഖലയിലെ യുഎസ് സഖ്യകക്ഷികളുടെ കുടിവെള്ള സ്രോതസ്സുകള്‍ തകര്‍ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി. മരുഭൂമിയാല്‍ ചുറ്റപ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന ഡീസലൈനേഷന്‍ പ്ലാന്റുകള്‍ തകര്‍ക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ട്രംപിന്റെ പ്രസ്താവനകള്‍ യുദ്ധക്കുറ്റമാണെന്ന് ഇറാന്‍ ഐക്യരാഷ്ട്രസഭയില്‍ ആരോപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, യുദ്ധം ഉടന്‍ അവസാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. ട്രംപ് നിശ്ചയിച്ച അവസാന സമയപരിധിക്ക് മുന്‍പായി സമാധാനപരമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മധ്യേഷ്യയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ലോകം ആശ്വസിക്കുന്നുവെങ്കിലും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ കടുത്ത ജനരോഷം. സാമ്പത്തികമായും സൈനികമായും അമേരിക്കയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളില്‍ ആളുകള്‍ പ്രതികരിക്കുന്നത്. ഇറാനിലെ ഭരണമാറ്റമാണ് ലക്ഷ്യമെന്നാണ് ട്രംപ് ആദ്യം പ്രഖ്യാപിച്ചത്, പിന്നീടത് ഹോര്‍മുസിന്‍റെ നിയന്ത്രണം ഏറ്റെടുക്കലായി. എന്നാല്‍ യുദ്ധം താല്‍ക്കാലികമായെങ്കിലും അവസാനിക്കുമ്പോള്‍ ട്രംപ് പറഞ്ഞതൊന്നും നടപ്പിലായില്ലെന്ന് മാത്രമല്ല കോടിക്കണക്കിന് ഡോളറിന്‍റെ സാമ്പത്തിക നഷ്ടമാണ് യുഎസിനുണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. ഇസ്രയേല്‍ സമ്മര്‍ദത്തിന് വഴങ്ങി യുദ്ധം തുടങ്ങിവച്ച ട്രംപിന് യുദ്ധം അവസാനിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലായിരുന്നുവെന്ന് പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥരടക്കം വിമര്‍ശനവുമായി രംഗത്തെത്തി. സമാധാനത്തിന്‍റെ നൊബേലിന് താന്‍ അര്‍ഹനാണെന്ന് വാദിച്ചിരുന്ന ഡോണള്‍ഡ് ട്രംപ് 'സമാധാനം' ഉണ്ടാക്കാനായി യുദ്ധം തുടങ്ങിയതും വിമര്‍ശിക്കപ്പെട്ടു.
പാക്കിസ്ഥാന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇറാന്‍ മുന്നോട്ട് വച്ച പത്ത് നിര്‍ദേശങ്ങള്‍ യുഎസ് അംഗീകരിച്ചതായാണ് ഇറാന്‍ ദേശീയ കൗണ്‍സില്‍ അവകാശപ്പെടുന്നത്. അത് സത്യമാണെങ്കില്‍ ഹോര്‍മുസിലൂടെ മുന്‍പ് സുഗമമായി നടന്ന കപ്പല്‍ ഗതാഗതം ഇനി ഇറാന്‍റെ നിയന്ത്രണത്തിലാകും. ഇറാന് മേലും ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കുമേലും അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ നീക്കപ്പെടും. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്‍റെ അവകാശം അമേരിക്ക അംഗീകരിക്കും, രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയിലും യുഎന്‍ സുരക്ഷാ കൗണ്‍സിലിലും ഇറാനെതിരെ കൊണ്ടുവന്ന പ്രമേയങ്ങളെല്ലാം റദ്ദാക്കപ്പെടും. പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കേണ്ടിവരും! രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ശേഷവും ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് യുഎസ് സമ്മതിച്ചാല്‍ യുദ്ധത്തില്‍ ട്രംപ് എന്തുനേടി എന്ന ചോദ്യം കൂടുതല്‍ ഉച്ചത്തില്‍ അലയടിക്കും. ഇവിടെ ഇറാന്‍ സമ്പൂര്‍ണ വിജയം നേടിയെന്ന വാദം ബലപ്പെടും.
യുദ്ധത്തില്‍ യുഎസ് ജയിച്ചുവെന്ന ട്രംപിന്‍റെ അവകാശവാദം ഇറാന്‍ ഒരുഘട്ടത്തിലും മുഖവിലയ്ക്കെടുത്തില്ലെന്നതും ആക്രമണങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നുവെന്നതും വലിയ തിരിച്ചടിയായാണ് അമേരിക്കന്‍ ജനത കരുതുന്നത്. ബെന്യമിന്‍ നെതന്യാഹുവിന്‍റെ പ്രേരണയ്ക്ക് വഴങ്ങി ട്രംപ് അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചുവെന്ന് സെനറ്റര്‍മാരടക്കം പരസ്യമായി പറഞ്ഞു. ഒരു ജനതയെ അപ്പാടെ കൊന്നൊടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് പരസ്യ പ്രഖ്യാപനം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും യുഎസില്‍ത്തന്നെ അഭിപ്രായമുയര്‍ന്നു. ഹോര്‍മുസ് പിടിച്ചെടുക്കാന്‍ ഒപ്പം ചേരണമെന്ന ട്രംപിന്‍റെ ആവശ്യം നാറ്റോ തള്ളിയതും ട്രംപിനും അമേരിക്കയ്ക്കും ക്ഷീണമായെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha























