പീഡനക്കേസില്‍ ബിഷപ്പ് അറസ്റ്റിലാകുന്നത് ഇന്ത്യയില്‍ ആദ്യം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വൈകിട്ടോടെ പാലാ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കും; വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയായിരിക്കും മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുക: രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും

ബിഷപ്പിന് പോലീസ് ഒരുക്കിയത് മണിച്ചിത്രപ്പൂട്ട്. കന്യാസ്ത്രീയെക്കണ്ട് പോലീസ് ഇന്നും ബിഷപ്പ് പറഞ്ഞ കാര്യങ്ങളില്‍ വ്യക്ത വരുത്തിയതോടെ ബിഷപ്പ് കുടുങ്ങുകയായിരുന്നു. പറഞ്ഞതില്‍ നിന്നും മാറില്ലെന്ന കന്യാസ്ത്രീയുടെ ഉറപ്പില്‍ ബിഷപ്പിന്റെ കയ്യില്‍ വിലങ്ങ് വീണു. ഇനി അവശേഷിക്കുന്നത് നടപടിക്രമങ്ങള്‍ മാത്രം. റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറായി. ബിഷപ്പിനെ അറസ്റ്റുചെയ്യുമെന്ന് പോലീസ് അറിയിച്ചു കഴിഞ്ഞു. ഇനി ഔദ്യോഗിക സ്ഥിരീകരണം മാത്രമേ പുറത്തുവരാനുള്ളൂ. ഉദ്വോഗജനകമായ നിമിഷങ്ങളാണ്. റിമാന്‍ഡ് റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാനും ആ റിപ്പോര്‍ട്ടിന് ഡിജിപിയുടെ അനുമതിക്കുമാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വൈകിട്ടോടെ പാലാ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയായിരിക്കും മജിസ്‌ട്രേറ്റിനു മുമ്പാകെ എത്തിക്കുക. അറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമായിരിക്കും പുറത്തേക്ക് കൊണ്ടുപോകുക. വൈക്കം മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുമെന്നായിരുന്നു രാവിലെ മുതല്‍ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം പാലായിലേക്ക് മാറ്റുകയായിരുന്നു. കുറവിലങ്ങാട് സ്‌റ്റേഷന്‍ പരിധി വരുന്നത് പാലായില്‍ ആയതിനാലാണിത്.
ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാല്‍ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തയായതിനാല്‍ ഇടക്കാല ജാമ്യത്തില്‍ വിടണമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകര്‍ അറിയിക്കുക. എന്നാല്‍ ഈഘട്ടത്തില്‍ ഇത്രയും ഗുരുതരവും വിവാദവുമായ കേസില്‍ ഒരു മജിസ്‌ട്രേറ്റും ജാമ്യം നല്‍കില്ല.
കസ്റ്റഡിയ്ക്കു ശേഷം ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്ന ഘട്ടത്തില്‍ പോലീസ് റിമാന്‍ഡിന് ആയിരിക്കും ആവശ്യപ്പെടുക. എന്നാല്‍ ബിഷപ്പിന്റെ അഭിഭാഷക സംഘം ജാമ്യത്തിനായി മേല്‍ക്കോടതിയിയെ സമീപിച്ചേക്കും. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ നിലപാട് ഏറ്റവും നിര്‍ണായകമാണ്.
ബലാത്സംഗകേസില്‍ ഇതാദ്യമായാണ് ഒരു ബിഷപ്പിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. ഹര്‍ഷാരവങ്ങളോടെ ആഘോഷപ്രകടനങ്ങള്‍ നടത്തിയാണ് അവര്‍ അറസ്റ്റ് വാര്‍ത്തയെ വരവേറ്റത്.
അതേസമയം, അന്വേഷണസംഘം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടുമെടുത്തു. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലാണ് മൊഴിയെടുക്കല്‍. ബിഷപ്പിന്റെ വാദങ്ങളില്‍ വ്യക്തത വരുത്തുകയാണ് ചോദ്യംചെയ്യലിന്റെ ലക്ഷ്യം. ബിഷപ്പിന്റെ മുന്‍ മൊഴികള്‍ക്കെതിരെ ശേഖരിച്ച തെളിവുകളുമായിട്ടായിരുന്നു രണ്ടാം ദിവസം പൊലീസിന്റെ ചോദ്യംചെയ്യല്‍.
ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മൂന്നാം ദിവസം 10.30ന് ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിനോട് അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൂടെ എത്തിയവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട പൊലീസ് അടുത്ത ബന്ധുക്കളെയും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിച്ചു. ബിഷപ്പിന്റെ കൂടുതല്‍ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിര്‍ദേശം നല്‍കി.
എട്ട് മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണ് ചോദ്യംചെയ്യലിന്റെ രണ്ടാംദിവസം അന്വേഷണ സംഘം നിരത്തിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നതു പോലെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ബിഷപ്പ് എത്തിയതിന് തെളിവായി മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍ അന്വേഷണ സംഘം ആദ്യം പുറത്തെടുത്തു. മഠത്തില്‍ ബിഷപ്പ് എത്തിയ തീയതികള്‍ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതാം നമ്പര്‍ മുറിയിലായിരുന്നു ബിഷപ്പിന്റെ താമസം. ഇതെല്ലാം കൃത്രിമമാണെന്ന് ബിഷപ്പ് വാദിച്ചു. ഇതോടെ മൂന്ന് നിര്‍ണായക മൊഴികള്‍ പൊലീസ് നിരത്തി.
കുറവിലങ്ങാട് മഠത്തില്‍ ആറ് മാസത്തിലേറെ ഉണ്ടായിരുന്ന കന്യാസ്ത്രീയുടെ മൊഴിയാണ് ഒന്ന്. കന്യാസ്ത്രീ ആദ്യ പീഡനത്തിന് ഇരയായ 2014 മെയ് അഞ്ചിന് ബിഷപ്പ് എത്തിയത് രജിസ്റ്ററില്‍ എഴുതിയത് ഈ കന്യാസ്ത്രീയാണ്. ബിഷപ്പ് ഇവിടെ തങ്ങിയിട്ടുണ്ടെന്ന് മൊഴിയിലുണ്ട്. ബിഷപ്പ് മഠത്തിലെത്തിയ ബിഎംഡബ്‌ള്യു കാറിന്റെ െ്രെഡവറുടെ മൊഴിയാണ് മറ്റൊന്ന്. മുതലക്കോടം മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന് എതിരായി. ഇതോടെ ബിഷപ്പ് നിരാശനായി. തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ ഉത്തരംമുട്ടിയ ബിഷപ്പ് മറുപടികളില്ലാതെ കുഴഞ്ഞു. ഒടുവില്‍ അച്ചടക്ക നടപടിയുടെ പ്രതികാരമാണ് പരാതിക്ക് കാരണമെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു.
ഇതോടെ അച്ചടക്ക നടപടിക്ക് മുന്‍പ് തന്നെ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയതിന്റെ തെളിവുകളും പൊലീസ് നിരത്തി. ഇതോടെ പ്രതിരോധിക്കാനുള്ള ബിഷപ്പിന്റെ വഴികളെല്ലാം അടഞ്ഞു. ചോദ്യം ചെയ്യലിന്റെ എണ്‍പത് ശതമാനം പൂര്‍ത്തിയാകുമ്പോള്‍ ബിഷപ്പ് കുറ്റകാരനെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതേസമയം മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയും ബിഷപ്പിന്റെ അഭിഭാഷകര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ഇതില്‍ വിട്ടുവീഴ്ച വേണ്ടെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























