കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം പാലാ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും; പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും

കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് രണ്ടു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ. മൂന്ന് ദിവസം നീണ്ടു നിന്ന് ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച ശേഷമാകും ഫ്രാങ്കോയെ പാലാ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത്.
ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനുള്ള പോലീസിന്റെ തീരുമാനം. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തയായതിനാല്‍ ഇടക്കാല ജാമ്യത്തില്‍ വിടണമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകര്‍ അറിയിക്കുക. എന്നാല്‍ ഈ ഘട്ടത്തില്‍ ഇത്രയും ഗുരുതരവും വിവാദവുമായ കേസില്‍ ഒരു മജിസ്‌ട്രേറ്റും ജാമ്യം നല്‍കില്ല.
കസ്റ്റഡിയ്ക്കു ശേഷം ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്ന ഘട്ടത്തില്‍ പോലീസ് റിമാന്‍ഡിന് ആയിരിക്കും ആവശ്യപ്പെടുക. എന്നാല്‍ ബിഷപ്പിന്റെ അഭിഭാഷക സംഘം ജാമ്യത്തിനായി മേല്‍ക്കോടതിയിയെ സമീപിച്ചേക്കും. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ നിലപാട് ഏറ്റവും നിര്‍ണായകമാണ്.
ബലാത്സംഗകേസില്‍ ഇതാദ്യമായാണ് ഒരു ബിഷപ്പിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. ഹര്‍ഷാരവങ്ങളോടെ ആഘോഷപ്രകടനങ്ങള്‍ നടത്തിയാണ് അവര്‍ അറസ്റ്റ് വാര്‍ത്തയെ വരവേറ്റത്.
ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണു ചോദ്യംചെയ്യലില്‍ അന്വേഷണ സംഘം നിരത്തിയത്. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ തെളിവുകളും മൊഴികളും നിരത്തിയതോടെ ബിഷപ്പ് കൂടുതല്‍ പ്രതിരോധത്തിലായി. പരാതിക്ക് കാരണം അച്ചടക്ക നടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകള്‍ നിരത്തി അന്വേഷണ സംഘം പൊളിച്ചു.
അതേ സമയം ബിഷപ്പിന് നല്‍കിയ സ്ഥാനം തിരികെയെടുത്ത് വത്തിക്കാന്‍. ബിഷപ്പ് എന്ന പദം ഫ്രാങ്കോയ്ക്ക് മുമ്പില്‍ ഇനി ചേര്‍ക്കേണ്ടതില്ല. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ തല്‍സ്ഥാനത്ത് നിന്ന് താല്‍കാലികമായി മാറ്റി. ഫ്രാങ്കോ മുളയ്ക്കല്ലിന് പകരം ജലന്ധര്‍ ബിഷപ്പിന്റെ താല്‍കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായമൈത്രാനായിരുന്ന ആഗെ്‌നോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി വത്തിക്കാന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കല്ലിന്റെ അഭ്യര്‍ത്ഥ പ്രകാരമാണ് ഇത്തരമൊരു ഭരണമാറ്റം വരുത്തുന്നതെന്ന് വത്തിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ ചുമതലകളില്‍ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് ബിഷപ്പ് കത്തു നല്‍കിയിരുന്നു.
അതേസമയം കോട്ടയം എസ്പി പിഎസ് ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തറയില്‍ വച്ചുതന്നെയായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലും എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യല്‍ നടത്തിയത്. ചോദ്യം ചെയ്യല്‍ വിജയരമായിരുന്നുവെന്നും എല്ലാ കാര്യത്തിലും വ്യക്തത വരുത്തിയാണ് ചോദ്യം ചെയ്യല്‍ പുരോമിക്കുന്നതെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























