പ്രളയം വന്നുപോയിട്ടും ജെസ്‌നയുടെ പൊടിപോലുമില്ല; ജെസ്ന തിരോധാനം ആറ് മാസം കടക്കുന്നു: കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും...

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായിട്ടില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനാണ് ആലോചന.
കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടുലക്ഷം ടെലഫോണ്‍ - മൊബൈല്‍ നമ്പരുകളാണ് ശേഖരിച്ചത്. ഇതില്‍ 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയശേഷം 1,000 നമ്പരുകളുടെ വിലാസം ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ 35 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് മുക്കൂട്ടുതറ കൊല്ലമുള സന്തോഷ് കവലയില്‍ കുന്നത്ത് ജെയിംസിന്റെ ഇളയമകളും കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ ജെസ്‌ന മറിയം ജെയിംസ്(20 )കാണാതാകുന്നത്.മുണ്ടക്കയം പുഞ്ചവയലിലുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടില്‍ പഠിക്കാനായി പോകുവാനിറങ്ങിയ വഴിയാണ് കാണാതായത്.
ജെസ്നയെക്കുറിച്ച് നിരവധി വിവരങ്ങളാണു സംസ്ഥാനത്തിനകത്തുനിന്നും പൊലീസിനു ലഭിച്ചത്. ജെസ്നയുടെ വീടും പരിസവും സംശയമുള്ള സ്ഥലങ്ങളുമെല്ലാം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പലതവണ പരിശോധിച്ചു. ജെസ്നയുടെ ഫോണില്‍നിന്ന് കുടകിലേക്ക് ഫോണ്‍ കോള്‍ പോയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കുടകില്‍ അന്വേഷണം നടത്തി.
സംഭവ ദിവസം 16 തവണ ജെസ്നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തു. എല്ലാം നിഷ്ഫലമായി. മുണ്ടക്കയത്തെ നീരീക്ഷണ ക്യാമറയില്‍ ജെസ്നയോട് സാദൃശ്യമുള്ള ഒരു യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതു തെറ്റാണെന്ന് പിന്നീട് വ്യക്തമായി. കേസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസവും പ്രചരിച്ചതോടെ ജെസ്നയുമായി സാദൃശ്യമുള്ള മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടിക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.
ജെസ്നയ്ക്കായി സംഘം കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ഏറ്റവും പ്രതീക്ഷ നല്‍കുന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് ബെംഗളൂരുവില്‍നിന്നാണ്. ജെസ്നയെയും സുഹൃത്തിനെയും ഇവിടെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളിയാണ് വിവരം നല്‍കിയത്. അന്വേഷണസംഘം ബെംഗളൂരുവിലേക്ക് തിരിച്ചു.
ജെസ്നയും യുവാവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടെന്നും ആശുപത്രിയില്‍ ചികില്‍സതേടിയെന്നും വിവരം ലഭിച്ചു. എന്നാല്‍ സ്ഥാപനത്തിലെത്തി പരിശോധിച്ച പൊലീസിന് ജെസ്നയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനായില്ല. ആശുപത്രിയിലെ ക്യാമറകള്‍ പരിശോധിച്ചെങ്കിലും ജെസ്നയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. ലഭിച്ച വിവരം തെറ്റാണെന്ന് മനസിലായതോടെ ഒരാഴ്ചയ്ക്കുശേഷം സംഘം കേരളത്തിലേക്ക് മടങ്ങി.
ജെസ്നയെ കണ്ടെത്തുന്നവര്‍ക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷംരൂപ അഞ്ചു ലക്ഷമായും ഉയര്‍ത്തി. ഏറ്റവും ഒടുവില്‍, മലപ്പുറത്തെ കോട്ടക്കുന്നില്‍ ജെസ്നയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ സഹോദരന്‍ നല്‍കിയ കേസില്‍ അടുത്തമാസം കോടതി കേസ് വീണ്ടും പരിഗണിക്കും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























