കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ അടുത്തമാസം അവസാനത്തോടെ...

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ അടുത്തമാസം അവസാനത്തോടെ തുടങ്ങാൻ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഒരുക്കമാരംഭിച്ചു. കേസില്‍ രഹസ്യ വിചാരണ വേണമെന്നും വനിതാ ജഡ്‌ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം വനിതാജഡ്‌ജിയുടെ കുറവു ചൂണ്ടിക്കാട്ടി സെഷന്‍സ് കോടതി നേരത്തെ നിരാകരിച്ചിരുന്നു.
അതേസമയം, നിയമാനുസൃത രേഖകളൊന്നും ഇതുവരെ കിട്ടാത്ത സാഹചര്യത്തില്‍ വിചാരണ നടപടി തുടങ്ങരുതെന്നാണ് എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ആവശ്യം. പ്രമുഖരുള്‍പ്പെട്ടതിനാല്‍ വിചാരണയ്‌ക്കു സുരക്ഷാപ്രശ്‌നങ്ങളുമുണ്ട്. അതിനു സൗകര്യമുള്ള കോടതിയും ഏര്‍പ്പെടുത്തേണ്ടതുണ്ട്. ജിഷാക്കേസ് വിചാരണ നടന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സൗകര്യപ്രദമാണെങ്കിലും പ്രത്യേകകോടതി അനുവദിക്കുന്ന പക്ഷം അത് എവിടെ ആയിരിക്കണമെന്നും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്.
പ്രധാന തെളിവായ ദൃശ്യം അടങ്ങിയ പകര്‍പ്പു ലഭിക്കാതെ വിചാരണ നടത്തരുതെന്നു ദിലീപിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റപത്രത്തിനൊപ്പം ശാസ്‌ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. വനിതാ ജഡ്‌ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
എന്നാല്‍, ഹൈക്കോടതിയുടെ തീരുമാനത്തിനു കാത്തുനില്‍ക്കാതെ നടപടിക്രമങ്ങളിലേക്കു കടക്കാനാണ് സെഷന്‍സ് കോടതിയുടെ നീക്കം. വിചാരണാ നടപടി തുടരുന്നതു ഹൈക്കോടതി സ്‌റ്റേ ചെയ്‌തിട്ടുമില്ല. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസാണു വിചാരണയ്‌ക്കായി സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്.
ഇരുഭാഗവും തങ്ങള്‍ വിസ്‌തരിക്കേണ്ടവരുടെ സാക്ഷിപ്പട്ടിക കോടതിയില്‍ സമര്‍പ്പിക്കണം. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ, ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്‌ജു വാര്യര്‍ എന്നിവരുള്‍പ്പെടെ 355 പേരാണു പ്രോസിക്യൂഷന്‍ സാക്ഷികള്‍.
https://www.facebook.com/Malayalivartha

























