ശബരിമലവിഷയവും സാമ്പത്തികസംവരണവും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് യു.ഡി.എഫിനെ തകര്‍ത്ത് ആ സ്ഥാനം പിടിച്ചെടുക്കുക ലക്‌ഷ്യം; വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ പയറ്റിയ അതേ തന്ത്രം പയറ്റാന്‍ തയാറായി ബി.ജെ.പി ; മോദി പറഞ്ഞ ത്രിപുര മോഡൽ കേരളത്തിൽ നടക്കില്ലെന്ന് സി പി എം
ശബരിമല വിഷയം ഉയര്‍ത്തി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി മേല്‍കൈ നേടുന്നതിന് തന്ത്രമൊരുക്കി പ്രധാനമന്ത്രി. ത്രിപുരയില്‍ പയറ്റിയ അതേ തന്ത്രമാണ് കേരളത്തില്‍ വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പയറ്റാന്‍ ബി.ജെ.പി തയാറാക്കുന്നത്. ഇതിന്റെ സൂചനയാണ് ഇന്നലെ കൊല്ലത്ത് നടന്ന പാര്‍ട്ടിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയതും. ശബരിമലവിഷയവും സാമ്പത്തികസംവരണവും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് യു.ഡി.എഫിനെ തകര്‍ത്ത് ആ സ്ഥാനം പിടിച്ചെടുക്കുകയാണ് ഇക്കുറി ബി.ജെ.പി പയറ്റാന്‍ പോകുന്ന തന്ത്രം.
ത്രിപുരയില്‍ പരീക്ഷിച്ചതും ഇതേ തന്ത്രമായിരുന്നു. അവിടെ കോണ്‍ഗ്രസിനെ പടലയോടെ അടര്‍ത്തെടുത്ത് ഒപ്പം കൂട്ടിയാണ് ഇടതുപക്ഷ സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്തത്. ശബരിമല വിഷയം പരാമാവധി ഉപയോഗിച്ച് വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ച് ഇവിടെയും അത് സാദ്ധ്യമാക്കാമെന്നാണ് കണക്കുകൂട്ടല്‍. ശബരിമല വിഷയത്തില്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായഭിന്നത ശക്തമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് പുറത്തുപറഞ്ഞ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ ആരും തയാറല്ലെന്നതാണ് സത്യം.
ഈ അഭിപ്രായഭിന്നത ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ നിന്നും നല്ലൊരുവിഭാഗത്തെ അടര്‍ത്തിയെടുക്കാമെന്നാണ് കണക്കുകൂട്ടല്‍. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് മൃദുവായിപ്പോയെന്ന് അഭിപ്രായമുള്ള നല്ലൊരുവിഭാഗം പാര്‍ട്ടിയിലുണ്ട്. ഇവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ആദ്യം സുപ്രീംകോടതി വിധിയെ പിന്തുണച്ച കോണ്‍ഗ്രസിന് പിന്നീട് നിലപാട് മാറ്റേണ്ടിവന്നതും അതുകൊണ്ടാണ്. ശബരിമല കര്‍മ്മസമിതിയെന്ന പേരില്‍ ആര്‍.എസ്.എസ്. നടത്തിയ സമരത്തില്‍ പങ്കെടുത്തതിലൂടെ കോണ്‍ഗ്രസിന്റെ നല്ലൊരുവിഭാഗം അണികള്‍ തങ്ങള്‍ക്കൊപ്പം എത്തിയിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ഇനി കുറേ നേതാക്കളെക്കൂടി എത്തിച്ചാല്‍ ലക്ഷ്യം വിജയിപ്പിക്കാമെന്നും ബി.ജെ.പി വിലയിരുത്തുന്നു.
അതിന് തുടക്കം കുറിക്കലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ശബരിമലവിഷയത്തില്‍ കടന്നാക്രമിച്ച് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. പ്രധാനമായും ഭൂരിപക്ഷവിഭാഗങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശമാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നതും. കോണ്‍ഗ്രസിന് ശബരിമല വിഷയത്തില്‍ വ്യക്തമായ നിലപാട് ഇല്ലെന്ന് വരുത്തി ആ പാര്‍ട്ടിക്കുള്ളില്‍ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ശബരിമല വിഷയം ഉണ്ടായശേഷം പാര്‍ട്ടിവിട്ട ചില നേതാക്കളെയും ഇതിനായി ബി.ജെ.പി ഉപയോഗിക്കും.
എന്നാല്‍ ത്രിപുരയല്ല കേരളം എന്ന മുന്നറിയിപ്പാണ് ബി.ജെ.പിക്ക് കോണ്‍ഗ്രസ് നല്‍കുന്നത്. കേരളത്തില്‍ ബി.ജെ.പിയുടെ സ്വപ്നം നടക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ത്രിപുരയില്‍ ഒരു സാദ്ധ്യതയുമില്ലാത്ത സ്ഥിതിയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിനും എത്രയോ താഴെയാണ് ബി.ജെ.പി. വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തില്ലെന്ന സൂചനയുണ്ടായാല്‍ തന്നെ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടാകും. അതുകൊണ്ടുതന്നെ നരേന്ദ്രമോഡിയുടെ സ്വപ്നങ്ങള്‍ ഒരിക്കലും ഫലിക്കില്ലെന്നും അവര്‍ പറയുന്നു. മാത്രമല്ല, ത്രിപുരയിലേതുപോലെ ആദിവാസികളും വളരെയധികം പിന്നോക്കം നില്‍ക്കുന്ന ഒരു ജനസൂഹമല്ല കേരളത്തിലുള്ളത്. കാര്യങ്ങഹ മനസിലാക്കാനും തിരിച്ചറിയാനും ബോധമുള്ളവരാണ് ഇവിടുത്തെ ജനങ്ങള്‍.
ഇതിനെല്ലാമുപരി, ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള നാടാണ് കേരളം. അവര്‍ ഒരുവിധത്തിലും ബി.ജെ.പിയെ സഹായിക്കില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ അടുപ്പത്ത് വച്ചിരിക്കുന്ന വെള്ളം വാങ്ങിവച്ചാല്‍ മതിയെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന എസ്.എന്‍.ഡി.പി നേതൃത്വം പോലും ഇപ്പോള്‍ ബി.ജെ.പിക്കൊപ്പമില്ലെന്നതും അവര്‍ മറക്കരുതെന്നും കോണ്‍ഗ്രസ് പറയുന്നു.
അതുപോലെ കേരളത്തിലെ ജനങ്ങളെ ചരിത്രം പഠിപ്പിക്കുന്നതിന് മുമ്പ് നരേന്ദ്രമോഡിയും ബി.ജെ.പിയുമാണ് ഇന്ത്യയുടെ സംസ്‌ക്കാരവും ചരിത്രവും പഠിക്കേണ്ടത്. ചരിത്രത്തേയും ഇന്ത്യന്‍ സംസ്‌ക്കാരം എന്ന വൈവിധ്യത്തേയും തമസ്‌ക്കരിക്കുന്നവരാണ് ബി.ജെ.പിയും മോഡിയും. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ രാജ്യത്ത് എത്രപേരെ കൊന്നുവെന്നും അന്വേഷിക്കുന്നത് നല്ലതായിരിക്കും. കേരളത്തിലെ ജനതയ്ക്ക് ഇന്ത്യന്‍ ചരിത്രത്തേയും സംസ്‌ക്കാരത്തേയും കുറിച്ച് വ്യക്തമായ ബോദ്ധ്യമുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സ്ഥാനവുമില്ലാത്തതാണ് സംഘപരിവാര്‍. അതുകൊണ്ടു അവരുടെ ചരിത്രം തങ്ങള്‍ക്ക് പഠിക്കേണ്ടതില്ലെന്ന് സി.പി.എമ്മും പറയുന്നു.
കോണ്‍ഗ്രസിനെ അടര്‍ത്തിയെടുത്ത് സി.പി.എമ്മിനെ ഇല്ലാതാക്കാമെന്ന മോഡിയുടെ ആഗ്രഹം ഇവിടെ നടക്കില്ലെന്ന് അവരും വ്യക്തമാക്കുന്നു. ശബരിമല വിഷയം ബി.ജെ.പിക്ക് നേട്ടമാവില്ല, മറിച്ച് ബി.ജെ.പിയുടെ അടിത്തറയിളക്കുമെന്നും സി.പി.എം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചുരുക്കത്തില്‍ വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പ് രാഷ്ട്രീയവിഷയങ്ങളെക്കാളേറെ വര്‍ഗ്ഗീയതയില്‍ ഊന്നിക്കൊണ്ടായിരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
https://www.facebook.com/Malayalivartha