ശബരിമല ദര്‍ശനം നടത്തി വീട്ടിലെത്തിയ കനകദുർഗ കൈച്ചൂടറിയിച്ചത് അമ്മായിയമ്മയെ:- ഒടുക്കം ഭര്‍തൃമാതാവിനെ മർദ്ദിച്ച കനകദുർഗയ്ക്ക് പെരിന്തല്‍മണ്ണ പോലീസ് കൊടുത്തത് എട്ടിന്റെ പണി...
ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ ഭര്‍തൃമാതാവിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. ഭര്‍ത്താവിന്റെ അമ്മ സുമതി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കനകദുര്‍ഗയെ മര്‍ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സുമതിക്കെതിരെയും കേസെടുത്തിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ പ്രതിഷേധക്കാരുടെ വധഭീഷണിയെ തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കനകദുര്‍ഗ മര്‍ദിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ അമ്മ സുമതിയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കനകദുര്‍ഗയുടെ സുരക്ഷയുടെ ഭാഗമായി നാലു പോലീസുകാര്‍ വീടിനു പുറത്ത് ഡ്യൂട്ടിയിലുള്ളപ്പോഴാണ് സംഭവം. പെരിന്തല്‍മണ്ണ ആനമങ്ങാട് സപ്ലൈകോ മാനേജര്‍ ഇന്‍ചാര്‍ജ്ജായ കനകദുര്‍ഗയുടെ അവധി ചൊവ്വാഴ്ച അവസാനിക്കുന്നതിനാലാണ് വീട്ടിലെത്തിയത്. സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിയെ തുടര്‍ന്ന് ജനുവരി രണ്ടിനാണ് കനകദുര്‍ഗയും സുഹൃത്ത് ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്.
അതേ സമയം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതില്‍ പോലീസിനെതിരേ ഹൈക്കോടതി നിരീക്ഷകസമിതിയുടെ റിപ്പോര്‍ട്ട്. ബിന്ദുവിനെയും കനകദുര്‍ഗയെയും ശബരിമലയില്‍ എത്തിച്ചത് അനധികൃത സൗകര്യമൊരുക്കിയാണെന്നും വി.ഐ.പി. പരിഗണന ലഭിച്ചെന്നും ഇവരെ സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത് അനധികൃതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുവര്‍ക്കും ദര്‍ശനത്തിനായി പോലീസ് പ്രത്യേക സൗകര്യമൊരുക്കി. ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണ് ഇവരെ കടത്തിവിട്ടത്. ജീവനക്കാര്‍ക്കും വി.ഐ.പി.കള്‍ക്കും മാത്രം പ്രവേശിക്കാന്‍ അനുമതിയുള്ള വഴിയിലൂടെയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്. ശ്രീകോവിലിന് മുന്നിലേക്ക് എത്തിച്ചതും ഇതേമാര്‍ഗത്തിലൂടെയാണെന്നും പോലീസ് ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നും നിരീക്ഷകസമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha