ഫയല്‍ കാണാനില്ല... പന്തളം കൊട്ടാരത്തിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി സര്‍ക്കാര്‍; ശബരിമലയില്‍ നിന്നും ദേവസം ബോര്‍ഡിനെ നീക്കാന്‍ രാജ കുടുംബം സുപ്രീം കോടതിയില്‍; സുപ്രീം കോടതിയില്‍ വിജയ സാധ്യത വളരെ വലുതെന്ന് രാജകുടുംബം
പന്തളം രാജകുടുംബം ഇത്രയേറെ അപമാനിക്കപ്പെട്ട ഒരു സന്ദര്‍ഭമില്ല. ഒരു ഘട്ടത്തില്‍ ശബരിമലയില്‍ തങ്ങളുടെ അവകാശം പോലും സര്‍ക്കാര്‍ നിഷേധിക്കുന്നതായി രാജകുടുംബം പരാതിപ്പെട്ടു. രാജാവിനെ കളിയാക്കി പല മന്ത്രിമാരും രംഗത്തെത്തിയിരുന്നു. എന്തിന് തിരുവാഭരണം പോലും തിരികെ കിട്ടുമോയെന്ന ആശങ്കയും നിലനിന്നിരുന്നു. എന്നാല്‍ ശബരമല അടച്ചപ്പോള്‍ നിര്‍ണായക നീക്കവുമായി രാജകുടുംബം രംഗത്തെത്തി.
ശബരിമല ക്ഷേത്രത്തിനു മേല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ള അധികാരം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി ഇന്നു സുപ്രീം കോടതിയില്‍ എത്തുന്നു. ശബരിമലയടക്കം സംസ്ഥാനത്തെ ഏഴു പ്രമുഖ ക്ഷേത്രങ്ങളുടെ ഭരണത്തിനു പ്രത്യേക സമിതി രൂപീകരിക്കണമെന്ന് 1990ല്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതി നല്‍കിയ ശിപാര്‍ശ നടപ്പാക്കണമെന്നാണ് ആവശ്യം. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളില്‍ തീരുമാനമെടുക്കാന്‍ താഴമണ്‍ തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമുള്ള അധികാരം സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചോദ്യംചെയ്യുന്ന സാഹചര്യത്തിലാണു കൊട്ടാരത്തിന്റെ അപ്രതീക്ഷിത നീക്കം. 2007ല്‍ സമര്‍പ്പിച്ച ഹര്‍ജിയാണു പ്രത്യേക അപേക്ഷ നല്‍കി ഇന്നു കോടതിയുടെ മുന്നിലെത്തിക്കുന്നത്.
ഹൈക്കോടതി സ്വീകരിച്ച റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ശബരിമലയില്‍ യുവതീപ്രവേശനത്തിനു വഴിയൊരുക്കിയ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
50 വയസില്‍ താഴെയുള്ള രണ്ടു സ്ത്രീകള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശുദ്ധിക്രിയ നടത്തിയതിനു തന്ത്രി കണ്ഠര് രാജീവരോടു ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് 12 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം വകുപ്പ് സെക്രട്ടറി, തന്ത്രി എന്നിവരാണ് എതിര്‍കക്ഷികള്‍.
1999ല്‍ മകരജ്യോതി ദിനത്തിലുണ്ടായ വൈദ്യുതി അപകടം അന്വേഷിച്ച ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോന്‍ കമ്മിഷനും ശബരിമലയുടെ ഭരണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്നു നിര്‍ദേശിച്ചിരുന്നു. കെ.പി. ശങ്കരന്‍ നായര്‍ കമ്മിഷന്‍(1987), ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന്‍ കമ്മിഷന്‍ (2007) റിപ്പോര്‍ട്ടുകളിലും രാഷ്ട്രീയ ഭരണത്തില്‍ നിന്നു ക്ഷേത്രങ്ങളെ മുക്തമാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു.
വര്‍ഷം മുമ്ബുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കേസിന്റെ വിശദാംശങ്ങളുമടങ്ങിയ ഫയലിനായി സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം. റെക്കോഡ് സെക്ഷനിലേക്കു മാറ്റിയിരിക്കാമെന്ന നിഗമനത്തില്‍ അവിടെ ഇന്നലെ വൈകുന്നേരം വരെയും തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇത്രയും പഴക്കമുള്ള കേസ് അവസാനിച്ചിരിക്കാമെന്ന ചിന്തയില്‍ ഫയല്‍ ഒഴിവാക്കിയിരിക്കാമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
രാജഭരണം അവസാനിച്ചെന്നും ഇപ്പോള്‍ ജനാധിപത്യമാണെന്നുമുള്ള കാര്യം പന്തളം രാജകുടുംബം മറന്നുപോകുന്നതായി മന്ത്രി എം.എം.മണി കളിയാക്കിയത് . ശബരിമല ശ്രീകോവില്‍ അടയ്ക്കുമെന്നു പറയുന്ന തിരുമേനി അവിടുത്തെ ശമ്പളക്കാരനാണെന്ന് ഓര്‍ക്കണം. സുപ്രീം കോടതി വിധി വന്നതുകൊണ്ട് എല്ലാ സ്ത്രീകളും ശബരിമലയ്ക്കു പോകേണ്ടതില്ല. ആവശ്യമുള്ളവര്‍ മാത്രം പോയാല്‍ മതിയെന്നും മണി പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ പന്തളം രാജകുടുംബം ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുതെന്ന് മന്ത്രി എം.എം. മണി വ്യക്തമാക്കിയിരുന്നു. രാജകുടുംബാംഗങ്ങള്‍ വിഡ്ഢിത്തം പുലമ്പുകയാണ്. ശബരിമലയില്‍ എത്തുന്നവരെ ആക്ടിവിസ്റ്റാണോ വിശ്വാസിയാണോ എന്നു തുരന്നു നോക്കാനാകില്ല. ഇക്കാര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതു ശരിയല്ല. ശബരിമലയില്‍ ദര്‍ശനം നടത്താനായി സ്ത്രീകളെ പിന്‍വാതിലിലൂടെ കടത്തിവിട്ട തന്ത്രിയുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതെല്ലാം രാജ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇതിനൊക്കെ മറുപടിയായിട്ടാണ് രാജ കുടുംബത്തിന്റെ ഹര്‍ജി.
https://www.facebook.com/Malayalivartha