മുറിവേറ്റ പരമഭക്തന്റെ ലക്ഷ്യം... ശബരിമലയില്‍ താനുഭവിച്ച വേദനകള്‍ ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങളുടെ മുമ്പില്‍ ഇറക്കി വയ്ക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ തികഞ്ഞ ആത്മ വിശ്വാസത്തില്‍; പലതും തുടങ്ങാനിരിക്കുന്നതേ ഉള്ളു എന്ന ഓര്‍മ്മപ്പെടുത്തലും

പരമഭക്തനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ തികഞ്ഞ വിശ്വാസത്തിലാണ്. അയ്യപ്പനെ തൊട്ടുകളിച്ചവര്‍ അതിന് ഫലം അനുഭവിക്കുമെന്നാണ് കഴിഞ്ഞ ദിവസവും പദ്മകുമാര്‍ പറഞ്ഞത്. എന്നിട്ട് തികഞ്ഞ ചിരിയും. ആരെന്ന് ചോദിക്കുന്നതിന് മുമ്പ് വിഷയം മാറ്റുമെങ്കിലും അത് ഉന്നം വയ്ക്കുന്നത് പിണറായി വിജയനെയാണെന്നാണ് ശബരമിമല കര്‍മ്മ സമിതിയുടെ വാദം. കാരണം ശബരിമലയില്‍ യുവതികളെ കയറ്റാന്‍ മന്ത്രിസഭയില്‍ ആര്‍ക്കും താത്പര്യമില്ലെന്ന് പകല്‍പോലെ വ്യക്തം. എന്തിന് മലയില്‍ കയറിയ യുവതികള്‍ക്ക് മല ഇറങ്ങേണ്ടിവരുമെന്ന് പറഞ്ഞത് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. ഇതോടെ മന്ത്രിയോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റോ അറിയാതെ പിണറായിയുടെ സ്വന്തം പോലീസുകാര്‍ യുവതികളെ ശബരിമല കയറ്റി. പല സന്ദര്‍ഭങ്ങളിലും യുവതികളെ കയറ്റാതിരിക്കാനായി പദ്മകുമാര്‍ കര്‍ശന നിലപാട് സ്വീകരിക്കുകയും ചെയ്തു. അവസാനം പദ്മകുമാറിനെ മാറ്റുമോന്ന് പോലും വാര്‍ത്ത വന്നു.
മലയടച്ചതിന് ശേഷമാണ് ശക്തമായ നിലപാടുമായി പദ്മകുമാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് പ്രതിഷേധക്കാരെ വിമര്‍ശിക്കുന്നെങ്കിലും യഥാര്‍ത്ഥ ലക്ഷ്യം സര്‍ക്കാരാണെന്ന് വ്യക്തം.
അയ്യപ്പനോട് കളിച്ചാല്‍ എന്താണ് ഫലമെന്ന് നന്നായി അറിയാമെന്നും എ പദ്മകുമാര്‍ പറഞ്ഞു. കാണിക്കയിടേണ്ടെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പിരിവുമായി ഇറങ്ങിയിട്ടുണ്ട് . ഇതുകൊണ്ടൊന്നും ഒന്നുമായിട്ടില്ല, പലതും തുടങ്ങാനിരിക്കുന്നതേ ഉള്ളു എന്നും പദ്മകുമാര്‍ പറഞ്ഞു
ശബരിമല നടവരുമാനത്തിലെ കുറവ് ദേവസ്വം ബോര്‍ഡിനെയോ ജീവനക്കാരേയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് തിരുവിതാംകൂര്‍ പദ്മകുമാര്‍ പറഞ്ഞു. വരുന്ന ബജറ്റില്‍ ദേവസ്വം ബോര്‍ഡിന് കാര്യമായ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നിടത്തോളം കാലം ദേവസ്വം ബോര്‍ഡിന് ഒരു ഭയവും ഇല്ല.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകളേയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തള്ളി. ശ്വാസ വിലക്കാനും സ്വപ്നം കാണാനും കരം കൊടുക്കണ്ട. അതു കൊണ്ട് ആര്‍ക്കും സ്വപ്നം കാണാം. കാലാവധി പൂര്‍ത്തിയാക്കും വരെ ഇവിടെ കാണുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ പ്രതികരണം.
അതേസമയം ശബരിമലയില്‍ കയറിയ കനകദുര്‍ഗയുടെ കാര്യം പരമ ദയനീയമായി. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍നിന്ന് ചികിത്സയ്ക്കു ശേഷം കനക ദുര്‍ഗ പെരിന്തല്‍മണ്ണയിലെത്തി. വീട്ടില്‍ താമസിപ്പിക്കുന്നതിന് ഭര്‍ത്താവും വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള താല്‍ക്കാലിക ആശ്വാസ കേന്ദ്രമായ സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിലേക്കാണ് മാറ്റിയത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് ഇവര്‍ പൊലീസ് സംരക്ഷണയില്‍ പെരിന്തല്‍മണ്ണയിലെത്തിയത്. പൊലീസ് സ്‌റ്റേഷനില്‍ വച്ച് കനകദുര്‍ഗയുമായും ഭര്‍ത്താവുമായും സംസാരിച്ചെങ്കിലും അങ്ങാടിപ്പുറത്തെ വീട്ടില്‍ താമസിപ്പിക്കുന്നതില്‍ ഭര്‍ത്താവ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് 10. 30 ഓടെയാണ് പെരിന്തല്‍മണ്ണയിലെ വണ്‍ സ്‌റ്റോപ്പ് സെന്ററിലേക്ക് മാറ്റിയത്. വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സുരക്ഷയൊരുക്കുന്നുണ്ട്. കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു കനകദുര്‍ഗയുടെ സുഹൃത്ത് പറഞ്ഞു.
ശബരിമല ദര്‍ശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ വീട്ടില്‍ തിരിച്ചെത്തിയ കനക ദുര്‍ഗയും ഭര്‍തൃമാതാവ് സുമതിയമ്മയും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പരുക്കേറ്റ കനക ദുര്‍ഗയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുമതിയമ്മ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ശബരിമലയില്‍ ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്കും ബിന്ദുവിനും പൂര്‍ണ സംരക്ഷണം നല്‍കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് പൊലീസ് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























