ബിജെപിയെ കളത്തിന് പുറത്ത് നിർത്തി സംഘപരിവാര്‍ തന്ത്രം... സി.പി.എമ്മിനു തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് ശബരിമല കര്‍മ്മസമിതി

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്തസംഗമത്തില്‍ നിന്നു ബി.ജെ.പിയെ പിന്നിലേക്കു മാറ്റിയത് ആര്‍.എസ്.എസിന്റെ രാഷ്ട്രീയതന്ത്രമായാണ് ഇപ്പോൾ പുറത്ത് വരുന്നത്. പാര്‍ട്ടി നേതാക്കളെ വേദിയില്‍ ഇരുത്തിയുമില്ല. എന്നാല്‍, ശബരിമല വിഷയം കേരളത്തില്‍ രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണു ബി.ജെ.പി. നേതൃത്വത്തിനുള്ളത്. പുത്തരിക്കണ്ടത്തില്‍ ജനം കൂടിയത് മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യം കൊണ്ടാണെന്നും തെരഞ്ഞെടുപ്പു വരെ ശബരിമല വികാരം നിലനിര്‍ത്താനാവില്ലെന്നും അവര്‍ പറയുന്നു.
ആചാര സംരക്ഷണം മുന്‍നിര്‍ത്തിയുള്ള സമ്മേളനങ്ങളില്‍ അമൃതാനന്ദമയിയെ കൊണ്ടുവന്നത് അവരുടെ ഭക്തരില്‍ അപ്രീതി ഉളവാക്കിയിട്ടുണ്ടെന്നും സംസാരമുണ്ട്. ആരാധനയില്‍ ഒരുതരത്തിലും സ്ത്രീകളെ വിലക്കാന്‍ പാടില്ലെന്നു നേരത്തേ പരസ്യമായി നിലപാടെടുത്ത അമൃതാനന്ദമയിയെക്കൊണ്ട് അതിനെതിരേ പറയിപ്പിച്ചതു പ്രയാസപ്പെട്ടാണെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം ആചാരങ്ങള്‍ നശിപ്പിച്ച് ഹിന്ദുമതത്തെ ഇല്ലാതാക്കുകയാണ് ഇടതുസര്‍ക്കാര്‍ എന്ന ചിന്ത വലിയൊരു വിഭാഗം ഭക്തരില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതു സര്‍ക്കാറിനെതിരായ വികാരമായി ജ്വലിച്ചു ബി.ജെ.പി വോട്ടായി മാറുമെന്നും അവര്‍ വിലയിരുത്തുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ശബരിമല യുവതീപ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ കര്‍ട്ടനു പിന്നില്‍ നിര്‍ത്തി സി.പി.എമ്മിനു തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് ശബരിമല കര്‍മ്മസമിതി.
ബി.ജെ.പിക്കു വോട്ടുചെയ്യണമെന്നു പരസ്യമായി പറയാതെ ഹിന്ദുവോട്ടുകള്‍ സമാഹരിച്ചു ഭരണകക്ഷിയെ പാഠം പഠിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണു കര്‍മ സമിതി മെനയുന്നത്. ആചാരണ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസ്ഥാനം, തെരഞ്ഞെടുപ്പു വരെ സജീവമായി നിലനിര്‍ത്താന്‍ ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കും. പ്രത്യക്ഷത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെങ്കിലും ബിജെപിയുടെ പിന്തുണയോടെ പ്രവര്‍ത്തക്കുന്ന ശബരിമല കര്‍മ്മസമിതി െഹെന്ദവ സമൂഹത്തിലുണ്ടായ ഉണര്‍വിനെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനുള്ള കരുക്കളാണ് നീക്കുന്നത്.
ശബരിമല വിഷയത്തില്‍ മിതിയുടെ ആശയങ്ങള്‍ക്കു പിന്നില്‍ അണിനിരന്നവരില്‍ ഇടതുപക്ഷത്തിനു പരമ്ബരാഗതമായി വോട്ടുചെയ്യുന്ന വലിയൊരു വിഭാഗമുണ്ടെന്നാണ് ആര്‍.എസ്.എസ്. വിലയിരുത്തുന്നത്. കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്നവരും പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. കര്‍മസമിതിക്കു പിന്നില്‍ ബി.ജെ.പിയാണെന്നു വ്യക്തമായാല്‍ ഈ വിഭാഗം അകലാന്‍ സാധ്യതയുണ്ട്. ബി.ജെ.പി. തുടക്കം മുതലേ ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രത്യക്ഷത്തില്‍ സുപ്രീം കോടതി വിധിയെ തള്ളിപ്പറയുകയോ പരസ്യമായി യുവതി പ്രവേശനത്തെ എതിര്‍ക്കുകയോ ചെയ്യുന്നില്ലങ്കിലും ഇതിനെ എതിര്‍ക്കുന്ന എല്ലാ സാമൂഹ്യ സംഘടനകള്‍ക്കും നേതൃത്വം നല്‍കുകയും, വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലന്നാരോപിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് വരുകയുമായിരുന്നു.
ബി.ജെ.പി.യുടെ കേന്ദ്രനേതൃത്വവും ശബരിമല വിഷയം പ്രത്യേകമായി കാണണമെന്നും ആചാര വിഷയങ്ങളില്‍ കോടതികള്‍ ഇടപെടുന്നത് ശരിയല്ലന്നുമുള്ള നിലപാടാണ് കൈക്കൊണ്ടത്. ഹിന്ദു സമുദായത്തിലെ മുന്നോക്ക വിഭാഗത്തില്‍ പ്പെടുന്ന നല്ലൊരു വിഭാഗം ശബരിമലയിലെ യുവതീ പ്രവേശനം വിശ്വാസത്തിന്‍റെ പ്രശ്നമായിക്കണ്ട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണ്. അവരെ പൂര്‍ണ്ണമായും തങ്ങളുടെ പക്ഷത്തേക്ക് ആകര്‍ഷിക്കാനും, താരതമ്യേന മതനിരപേക്ഷതയും പുരോഗമന ചിന്തയുമുള്ള കേരളത്തില്‍ നിലയുറപ്പിക്കാനും നേട്ടമുണ്ടാക്കാനും വീണ് കിട്ടിയ ഒരു അവസരം ബി.ജെ.പി. മുതലാക്കുന്നുവെന്നേയുള്ളു. ഹൈന്ദവ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി. ഈ നിലപാട് സ്വീകരിക്കുക സ്വാഭാവികം.
https://www.facebook.com/Malayalivartha


























