അടിച്ചൊതുക്കാന്‍ കോടതി കനിയണം... ബിന്ദുവിനേയും കനകദുര്‍ഗയേയും ശബരിമലയില്‍ കയറ്റിയതുപോലെ രേഷ്മയേയും ഷാനിലയേയും ഒളിപ്പിച്ച് പോലീസ്; ഒളിപ്പോരില്‍ ആരും വിജയം കല്‍പ്പിക്കാത്തതിനാല്‍ കോടതിയുടെ പിന്തുണയോടെ മലകയറ്റാന്‍ ശ്രമം; മീനം ഒന്നിന് നട തുറക്കുമ്പോള്‍ വീണ്ടും കലുഷിതമാകുമെന്ന് ആശങ്ക

ശബരിമലയില്‍ സമാധാനം അകലെയൊണെന്ന് ഓര്‍മ്മിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ സുരക്ഷിതമായി ദര്‍ശനം നടത്താന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില സജീഷ്, സൂര്യ, ധന്യ എന്നിവരുടെ ഹര്‍ജികളാണ് കോടിത ഇന്ന് പരിഗണിക്കുന്നത്. അയ്യപ്പ ഭക്തരായ തങ്ങള്‍ക്ക് സുരക്ഷിതമായി ദര്‍ശനം നടത്താന്‍ അവസരമൊരുക്കണമെന്ന് ഹര്‍ജിയില്‍ യുവതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കനകദുര്‍ഗയേയും ബിന്ദുവിനേയും പോലീസ് ശബരിമലയില്‍ ഒളിപ്പിച്ച് കയറ്റിയതിന്റെ പേരുദോഷം കൂടി മാറ്റാനാണ് സര്‍ക്കാരിന്റെ പിന്തുണയോടെ ഇവര്‍ കോടതിയിലെത്തുന്നത്. കോടതി വിധി വന്നാല്‍ പോലീസിന് ധൈര്യമായി പ്രവര്‍ത്തിക്കാം. ഭക്തരെ അടിച്ചമര്‍ത്തുകയും ചെയ്യാം. എല്ലാം കോടതിവിധി നടപ്പാക്കാനെന്ന് വ്യാഖ്യാനവും നല്‍കാം.
നേരത്തെ ശബരിമല ദര്‍ശനത്തിന് പോകാന്‍ ശ്രമിച്ചവര്‍ക്കെതിരെ സംഘടിത ആക്രമണവും അവരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലുള്ള പ്രതിഷേധവും ഉണ്ടായെന്ന ആരോപണവുമായാണ് യുവതികള്‍ കോടതിയില്‍ എത്തിയിരിക്കുന്നത്. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് ദര്‍ശനത്തിനായി രണ്ട് ദിവസം മാറ്റിവെക്കാവുന്നതാണെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു, യുവതികള്‍ക്ക് ശബരിമലയില്‍ പോകാനുള്ള ഭരണഘടനാപരമായ അവകാശം പോലെ സുരക്ഷയും പ്രധാനപ്പെട്ടതാണെന്നായിരുന്ന് കോടതിയും അറിയിച്ചിരുന്നു.
അയ്യപ്പനെ കാണാതെ മാലയഴിക്കാനാവില്ലെന്നാണ് രേഷ്മ നിഷാന്ത് പറയുന്നത്. നാലു മാസത്തോളമായി വ്രതം നോല്‍ക്കുന്നു. തിരിച്ചു കുടുംബജീവിതത്തിലേക്കു മടങ്ങണമെങ്കില്‍ മാലയഴിക്കേണ്ടത് ആവശ്യമാണ്. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു വിശ്വാസികള്‍ പറഞ്ഞു തരണമെന്നും രേഷ്മ ആവശ്യപ്പെടുന്നു. വ്രതം നോറ്റതിനാല്‍ ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന ഉറച്ച നിലപാടിലാണ്.
ശബരിമലയില്‍ നേരത്തെ കയറാനെത്തിയ ഇവരെ പ്രതിഷേധം ശക്തമായതോടെ പൊലീസിന് തിരിച്ചിറക്കാന്‍ ബലം പ്രയോഗിക്കേണ്ടതായും വന്നു. ഏറ്റവും സമാധാനപരമായി മല ചവിട്ടാമെന്നുള്ളതു കൊണ്ടാണു മകരവിളക്കു കഴിയുന്നതുവരെ കാത്തിരുന്നതെന്ന് രേഷ്മ നിഷാന്ത് പറഞ്ഞു.
ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാമായിരുന്നു. പ്രതിഷേധക്കാര്‍ പറയുന്ന ശരണം വിളി കൊല്ലണം അപ്പാ എന്നാണ്. അവരു സംരക്ഷിക്കുന്ന ദൈവത്തെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
നിലയ്ക്കലില്‍നിന്ന് നീലിമല വരെ ആരുടെയും സഹായമില്ലാതെയാണ് എത്തിയത്. പമ്പ വരെയെത്തിയത് കെഎസ്ആര്‍ടിസി ബസിലാണ്. അവിടെ വരെ തങ്ങളെ ആരെങ്കിലും തടയുകയോ പ്രതിഷേധിക്കുകയോ ചെയ്തിരുന്നില്ല. പൊലീസല്ല, തങ്ങളെ തടയുന്നവരാണു വെല്ലുവിളി. അവരെ മാറ്റിയിട്ട് തങ്ങളെ കയറ്റാന്‍ പൊലീസിനു കഴിയുന്നില്ലെന്നത് വളരെ സങ്കടകരമാണ്. മാലയിട്ട അന്നുമുതല്‍ കൊല്ലുമെന്നും വെട്ടിക്കീറുമെന്ന തരത്തിലുള്ള പ്രതിഷേധമാണ് തനിക്കെതിരെ ഉണ്ടാകുന്നത്. അതിന്റെ പത്തിലൊന്നു പ്രതിഷേധം പോലും ഇവിടെ ഉണ്ടായിട്ടില്ല. അയ്യപ്പനെന്ന ശക്തി സ്ത്രീകള്‍ വരുന്നതിന് ഒരിക്കലും എതിരല്ലെന്നും രേഷ്മ പറഞ്ഞു.
മല കയറ്റം തങ്ങള്‍ ആരംഭിച്ചപ്പോള്‍ പ്രതിഷേധവുമായി എത്തിയത് വെറും പത്തുപേര്‍ മാത്രമായിരുന്നുവെന്ന് ഷാനില സജേഷും പറഞ്ഞു. അവരെ പിടിച്ചുമാറ്റാതെ തങ്ങളെ തടഞ്ഞുവയ്ക്കുകയായിരുന്നു പൊലീസുകാര്‍. നൂറു ദിവസമായി വ്രതം നോല്‍ക്കുന്നു. എങ്ങനെയാണ് ഞങ്ങള്‍ വ്രതം അവസാനിപ്പിക്കുക. ഭക്തര്‍ക്കാര്‍ക്കും യാതൊരു പ്രശ്‌നവുമില്ലെന്നും ഷാനില പറഞ്ഞു.
ഇതിന് പിന്നാലെ ഇവരെ പോലീസ് ഒളിപ്പിച്ചു. പിന്നീട് പൊങ്ങുന്നത് ശബരിമല നടയടയ്ക്കുന്ന ദിവസമാണ്. നിലയ്ക്കലെത്തിയ ഇവരെ പോലീസ് മടക്കി അയച്ചു. തുടര്‍ന്ന് ഇവര്‍ പുല്ലുമേട് വഴി പോലീസ് സഹായത്തോടെ ഒളിച്ച് കയറുമെന്ന് സൂചന ലഭിച്ചെങ്കിലും അവിടെയെല്ലാം പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചിരുന്നു. അതിന് പിന്നാലെയാണ് കോടതിയുടെ മുമ്പിലെത്തിയത്.
https://www.facebook.com/Malayalivartha


























