ബംഗാളിലെ സി. പി. എമ്മിന്റെ അവസ്ഥയിൽ ശത്രുക്കൾക്കുപോലും സഹതാപം; പരിഹാസവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ

ബംഗാളിലെ സി. പി. എമ്മിന്റെ അവസ്ഥയിൽ ശത്രുക്കൾക്കുപോലും സഹതാപം തോന്നുന്നതാണെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. ബി. ജെ. പിയും മമതയുടെ പാർട്ടിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ദുർബലരായ സി. പി. എം നേതൃത്വം എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായും മോദിയും നടത്തുന്ന തേരോട്ടത്തിൽ ഇത്തവണ മമത വീഴുമെന്നുറപ്പായ സാഹചര്യത്തിൽ സി. പി. എം അണികൾ കൂട്ടത്തോടെ ബി. ജെ. പിക്കു കുത്തുമെന്ന് ഉറപ്പാണ് എന്നും സുരേന്ദ്രൻ പറഞ്ഞു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
കെ സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ് ഇങ്ങനെ;
സത്യത്തിൽ ബംഗാളിലെ സി. പി. എമ്മിന്റെ അവസ്ഥ ശത്രുക്കൾക്കുപോലും സഹതാപമുളവാക്കുന്നതാണ്. അവിടെ ബി. ജെ. പിയും മമതയുടെ പാർട്ടിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ദുർബലരായ സി. പി. എം നേതൃത്വം എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ്. മോദിയെ തോൽപ്പിക്കാൻ ആരുമായും കൂട്ടുകൂടുമെന്ന് പറഞ്ഞു നടക്കുന്ന പാർട്ടിക്ക് പക്ഷെ ബംഗാളിൽ മോദിയുടെ ശത്രുവായ മമതയെ പിന്തുണയ്ക്കാനും പറ്റുന്നില്ല. പാർട്ടിയുടെ അവശേഷിക്കുന്ന നാമമാത്രമായ അണികൾക്ക് മമതയെക്കാൾ താൽപ്പര്യം ബി. ജെ. പിയോടാണുതാനും. യെച്ചൂരിയും ബൃന്ദയും കമ്പനിയും മമതയോടുള്ള മമത പരസ്യമാക്കിയിട്ടും പെണ്ണുമ്പിള്ളയുടെ അടിയുടെ ചൂട് നല്ലോണം അറിഞ്ഞിട്ടുള്ള സംസ്ഥാനഘടകം അതിനൊട്ട് സമ്മതിക്കുന്നുമില്ല. അമിത് ഷായും മോദിയും നടത്തുന്ന തേരോട്ടത്തിൽ ഇത്തവണ മമത വീഴുമെന്നുറപ്പായ സാഹചര്യത്തിൽ സി. പി. എം അണികൾ കൂട്ടത്തോടെ ബി. ജെ. പിക്കു കുത്തുമെന്ന് ഉറപ്പാണ്. അതിവിചിത്രവും അസാധാരണവും നിരാശാജനകവും പരിതാപകരവുമായ ഒരു പ്രതിസന്ധിയിലാണ് ബംഗാളിലെ സി. പി. എം എത്തിപ്പെട്ടിരിക്കുന്നത്. മുപ്പത്തിയഞ്ചുകൊല്ലത്തെ കാട്ടാളഭരണത്തിന് കാലം നൽകിയ കടുത്ത ശിക്ഷ പാർട്ടി അനുഭവിച്ചു തീർക്കുകയാണ്. രണ്ടുകൊല്ലം കഴിഞ്ഞാൽ കേരളത്തിലെ സി. പി. എമ്മിനും ഈ ഗതി തന്നെയായിരിക്കും വന്നുചേരുക എന്ന് സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് അവസാനിക്കുന്നു.
മോദി സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് അണിനിരത്തി കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ മെഗാറാലി സങ്കടിപ്പിച്ചിരുന്നു. യുണൈറ്റഡ് ഇന്ത്യാ റാലി എന്ന പേരില്‍ കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ നടന്ന റാലിയില്‍ ലക്ഷങ്ങങ്ങളാണ് പങ്കെടുത്തത്.
മോദി സര്‍ക്കാരിന്റെ കാലാവധി അടുത്ത ദിവസങ്ങള്‍ക്കുളില്‍ അവസാനിക്കും. ഒരു പുതിയ പ്രഭാതം പിറക്കുകയാണ്. ഞങ്ങള്‍ അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ഇത് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു എന്നാണ് റാലിയെ അഭിസംബോധന ചെയ്ത്‌കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പറഞ്ഞത്.
മരുന്നുകളുടെ കലാവധി കഴിയുന്നതുപോലെ മോദി സര്‍ക്കാരിനും കളംവിടാന്‍ സമയമായി. രഥയാത്ര എന്ന പേരില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ഞാന്‍ അനുമതി നല്‍കാന്‍ പോകുന്നില്ല. ബംഗാളില്‍ ഭ്രാന്തബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ ബിജെപിയെ ഞങ്ങള്‍ സമ്മതിക്കാന്‍ പോകുന്നില്ല. ബിജെപിയെ സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കും. മോദി സര്‍ക്കാറിന്റെ കീഴില്‍ ഒരു അച്ഛേദിന്‍ പോലും പിറന്നിട്ടില്ല. ജനങ്ങള്‍ അവരുടെ മനസ്സില്‍ നിന്ന് ഈ സര്‍ക്കാരിനെ പുറംന്തള്ളി. സംസ്ഥാന സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ നോക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതികാര ബുദ്ധിയോടെയാണ് മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരിടുന്നത്. ഇതിനെതിരെ എല്ലാവരും ഒരുമിച്ച് വരേണ്ടതുണ്ട്. കൂട്ടമായ നേതൃത്വം വളരെ പ്രധാനപ്പെട്ടതാണ്. ആരാണ് നിങ്ങളുടെ നേതാവെന്നാണ് മോദി ചോദിക്കുന്നത്. ഞങ്ങള്‍ ഒരുപാട് നേതാക്കളുണ്ട്. ഞങ്ങളുടെ സഖ്യത്തില്‍ എല്ലാവരും നേതാക്കളും സംഘാടകരുമാണെന്നും മമത പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























