വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ ഗുരുവോ ശിക്ഷ്യനോ; കോണ്‍ഗ്രസിനെ മൊത്തം ഒടിച്ചുമടക്കി കീശയിലിട്ടിരിക്കുന്ന സുധാകരന് ഭീഷണിയായി അദ്ദേഹം തന്നെ സി.പി.എമ്മില്‍ നിന്നും അടര്‍ത്തികൊണ്ടുവന്ന എ.പി. അബ്ദുള്ളകുട്ടി മാറുമോയെന്നാണ് ഇപ്പേള്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ച

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ ഗുരുവോ ശിക്ഷ്യനോ, തര്‍ക്കം മുറുകുകയാണ്. എതിര്‍ചേരിയെ അടിച്ചൊതുക്കി ഒപ്പം കൂട്ടിയ ശിഷ്യന്‍ തന്നെ ഗുരുവിനെ വെട്ടാനൊരുങ്ങി നില്‍ക്കുകയാണ്. ഇതാണ് ഇപ്പോള്‍ കണ്ണൂരിനെ ശ്രദ്ധേയമാക്കുന്നതും. കോണ്‍ഗ്രസിന് അഭിമാനപ്രശ്‌നമാണ് കണ്ണൂര്‍. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ ഗുരുവും ശിഷ്യനും തമ്മില്‍ സീറ്റിന് പൊരിഞ്ഞ പോരും തുടങ്ങിയിട്ടുണ്ട്.
കണ്ണൂര്‍ എന്നാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കെ. സുധാകരനാണ്. സുധാകരനെ ഒഴിവാക്കികൊണ്ട് കണ്ണൂരിനെക്കുറിച്ച് ചിന്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. അതുകൊണ്ടുതന്നെ സുധാകരന്റെ സമ്മതമില്ലാതെ അവിടെ മറ്റാരെങ്കിലും മത്സരിക്കുമെന്ന് കരുതാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയുകയുമില്ല. എന്നാല്‍ കോണ്‍ഗ്രസിനെ മൊത്തം ഒടിച്ചുമടക്കി കീശയിലിട്ടിരിക്കുന്ന സുധാകരന് തന്നെ ഭീഷണിയായി അദ്ദേഹം തന്നെ സി.പി.എമ്മില്‍ നിന്നും അടര്‍ത്തികൊണ്ടുവന്ന എ.പി. അബ്ദുള്ളകുട്ടി മാറുമോയെന്നാണ് ഇപ്പേള്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ച.
മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നും സീറ്റ് സി.പി.എമ്മിന് വേണ്ടി പിടിച്ചെടുത്തത് എ.പി. അബ്ദുള്ളകുട്ടിയാണ്. സി.പി.എമ്മില്‍ യുവനേതാവ് എന്ന പ്രതിച്ഛായയും പാര്‍ട്ടിയുടെ സംഘനാസംവിധാനങ്ങളും ശക്തമായി രംഗത്തിറങ്ങിയപ്പോഴാണ് കണ്ണൂര്‍ കുത്തകയാക്കി വച്ചിരുന്ന മുല്ലപ്പള്ളി കാലിടറി വീണത്. മുല്ലപ്പള്ളിയില്‍ നിന്നും സീറ്റ് പിടിച്ചെടുത്ത അബ്ദുള്ളകുട്ടിയായിരുന്നു പിന്നീട് കുറേക്കാലം അവിടെ നിന്നും വിജയിച്ചിരുന്നത്.
ഇതിനിടയിലാണ് സി.പി.എമ്മിനുള്ള അഭിപ്രായഭിന്നത മുതലെടുത്തുകൊണ്ട് കെ. സുധാകരന്‍ അബ്ദുള്ളകുട്ടിയെ അടര്‍ത്തിയെടുത്തത്. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റ് കോണ്‍ഗ്രസിന് വേണ്ടി സുധാകരന്‍ പിടിച്ചെടുക്കുകയായിരുന്നു. ആ ഒഴിവില്‍ അബ്ദുള്ളകുട്ടി നിയമസഭയിലും എത്തി. അടുത്തതവണയും അബ്ദുള്ളകുട്ടി നിയമസഭാംഗമാകുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അബ്ദുള്ളകുട്ടി പരാജയപ്പെട്ടു. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സുധാകരനെ പരാജയപ്പെടുത്തി പി.കെ. ശ്രീമതി അവിടെ നിന്നും വിജയിക്കുകയും ചെയ്തു.
അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ കണ്ണൂര്‍ സീറ്റ് കോണ്‍ഗ്രസിന് വലിയ കീറാമുട്ടിയായിരിക്കുകയാണ്. എന്തുവിലകൊടുത്തും സീറ്റ് പിടിച്ചെടുക്കുകയെന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള പ്രധാന ദൗത്യം. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തര്‍ക്കം പാര്‍ട്ടിക്ക് പാരയാകുമോയെന്ന സംശയവും ഉയരുന്നുണ്ട്.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ല തന്നെ ഉപേക്ഷിച്ച് ഉദുമയില്‍ മത്സരിച്ച് പരാജയപ്പെട്ട് അല്‍പ്പം പരുങ്ങലിലായിരുന്ന സുധാകരന്‍ വീണ്ടും സജീവമായത് രണ്ടു ലക്ഷ്യം വച്ചുകൊണ്ടാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമായിരുന്നു അദ്ദേഹം ഒന്നാമതായി ആഗ്രഹിച്ചത്. അത് മുല്ലപ്പള്ളിക്ക് നല്‍കിയ സാഹചര്യത്തില്‍ അടുത്ത ലക്ഷ്യം ലോക്‌സഭാസീറ്റാണെന്നാണ് പാര്‍ട്ടിയില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കാന്‍ സുധാകരന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായമുള്ളവരുമുണ്ട്.
എന്തായാലും കണ്ണൂര്‍ ലോക്‌സഭാമണ്ഡലത്തിലേക്ക് കോണ്‍ഗ്രസിന്റെ ഒരുവിഭാഗം മുന്നോട്ടുവയ്ക്കുന്നത് കെ. സുധാകരന്റെ പേരാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ മൗനത്തിലായിരുന്ന സുധാകരന്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തോടെ മറ്റുള്ളവരെ പിന്നിലാക്കിയാണ് സുധാകരന്‍ രംഗത്തെത്തിയത്. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും ജനപിന്തുണയുള്ളത് സുധാകരനാണെന്നാണ് നല്ലൊരുവിഭാഗം അഭിപ്രായപ്പെടുന്നത്.
എന്നാല്‍ സുധാകരനെ വെട്ടുന്നതിനായി അദ്ദേഹം തന്നെ പാര്‍ട്ടിയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന എ.പി. അബ്ദുള്ളകുട്ടി തന്നെ രംഗത്തിറങ്ങുകയാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. എന്നും അധികാരത്തിന് വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് അബ്ദുള്ളകുട്ടി. അതുകൊണ്ട് സീറ്റിന് വേണ്ടി എന്തുകളിയും അദ്ദേഹം നടത്തുമെന്നും പാര്‍ട്ടിയില്‍ ആക്ഷേപമുണ്ട്. എന്നാല്‍ അബ്ദുള്ളകുട്ടിയാണ് ഇക്കുറി സീറ്റ് വിജയിക്കാന്‍ പറ്റിയ വ്യക്തിയെന്നാണ് മറുവിഭാഗത്തിന്റെ പക്ഷം. ന്യൂനപക്ഷങ്ങളെ ഒപ്പം കൊണ്ടുവരണമെങ്കില്‍ അതിന് സഹായകരമായ ഒരു നേതാവ് തന്നെ മത്സരത്തിനിറങ്ങണം. അബ്ദുള്ളകുട്ടിക്ക് അത് കഴിയും. മാത്രമല്ല, അബ്ദുള്ളകുട്ടിതന്നെ മത്സരിച്ചാല്‍ സി.പി.എമ്മിനുള്ളില്‍ നിന്നുപോലും വോട്ടുകള്‍ ലഭിക്കുമെന്നും അവര്‍ പറയുന്നു. സുധാകരന് പിന്തുണയുള്ളതുപോലെ തന്നെ അവിടെ എതിര്‍പ്പുമുണ്ട്. അതുകൊണ്ട് അബ്ദുള്ളകുട്ടിയെ പരിഗണിക്കണമെന്നാണ് ഒരുപക്ഷത്തിന്റെ നിലപാട്. ലീഗിനും മണ്ഡലത്തില്‍ ചെറുതല്ലാത്ത സ്വാധീനമുണ്ട്. ഇത് ഗുണകരമാകാന്‍ ഈ സ്ഥാനാര്‍ത്ഥിത്വം ഉപകരിക്കുമെന്നാണ് അവര്‍ പറയുന്നത്.
കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം തുടരുമ്പോള്‍ സി.പി.എം വലിയ ആത്മവിശ്വാസത്തിലാണ്. പി.കെ. ശ്രീമതി തന്നെയായിരിക്കും അവിടെ നിന്ന് ഇക്കുറിയും ജനവിധി തേടുകയെന്ന് ഏറെക്കുറെ ഉറപ്പാണ്. സ്ത്രീയെന്ന പരിഗണയ്ക്ക് പുറമെ സി.പി.എമ്മിന്റെ സംഘടനാസംവിധാനവും കൂടിയാകുമ്പോള്‍ അവര്‍ക്ക് അത് ഏറെ ഗുണകരമാകും. ഇതോടൊപ്പം ശബരിമല വിഷയവും അനുകൂലമാകുമെന്നും സി.പി.എം വിലയിരുത്തുന്നു. സി.പി.എം തങ്ങളുടെ അക്കൗണ്ടില്‍ ഇപ്പോഴേ കണക്കാട്ടിയിട്ടുള്ളതാണ്. സി.പി.എമ്മിന് ഒരുവിധത്തിലും നഷ്ടപ്പെടുത്താന്‍ കഴിയാത്ത സീറ്റാണ് കണ്ണൂര്‍. എന്നാല്‍ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങള്‍ മാത്രമല്ല, ഈ മണ്ഡലത്തില്‍ വരുന്നത്. കോണ്‍ഗ്രസിന് നല്ല സ്വാധീനമുള്ള മേഖലകളും മണ്ഡലത്തിലെ ഭാഗമാണ്. അതുകൊണ്ട് സി.പി.എമ്മിന് പാട്ടുംപാടി ജയിക്കാന്‍ കഴിയുന്ന മണ്ഡലമല്ല കണ്ണുര്‍.
ബി.ജെ.പിയും കണ്ണുവച്ചിട്ടുളള മണ്ഡലമാണ് കണ്ണൂര്‍. കഴിഞ്ഞതവണ പ്രതീക്ഷ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇക്കുറിയുള്ള രാഷ്ട്രീയസംഭവവികാസങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അതുകൊണ്ട് ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെതന്നെ രംഗത്തിറക്കാനാണ് ബി.ജെ.പിയുടെ നീക്കം. ബി.ജെ.പി തന്നെയായിരിക്കും ഈ മണ്ഡലത്തില്‍ മത്സരിക്കുകയെന്നാണ് സൂചന. എന്‍.ഡി.എയിലെ സീറ്റ് വിഭജനം ആരംഭിച്ചിട്ടില്ലെങ്കിലും സീറ്റ് വിട്ടുകൊടുക്കാന്‍ ബി.ജെ.പി തയാറല്ല.
https://www.facebook.com/Malayalivartha


























