ഇടതുമുന്നണിയില്‍ സ്ഥിരം മുഖങ്ങള്‍ ഉണ്ടാകില്ല ; പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികള്‍ പുതുമുഖങ്ങള്‍ ആകും; ബി.ജെ.പി സജീവ സാന്നിധ്യം അറിയിച്ചതും ശബരിമല വിഷയം എല്‍.ഡി.എഫിന് എതിരാകുമെന്നതിനാലും സ്ഥിരം മുഖങ്ങള്‍ക്ക് വിജയ സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് മുന്നണി പൊതുസമ്മതരായ പുതുമുഖങ്ങളെ തേടുന്നത്

ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ സ്ഥിരം മുഖങ്ങള്‍ ഉണ്ടാകില്ല. പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളില്‍ പുതുമുഖങ്ങള്‍ ആകും മുന്‍ഗണന. ബി.ജെ.പി സജീവ സാന്നിധ്യം അറിയിച്ചതും ശബരിമല വിഷയം എല്‍.ഡി.എഫിന് എതിരാകുമെന്നതിനാലും സ്ഥിരം മുഖങ്ങള്‍ക്ക് വിജയ സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് മുന്നണി പൊതുസമ്മതരായ പുതുമുഖങ്ങളെ തേടുന്നത്. ഇതു സംബന്ധിച്ച് മുന്നണിയില്‍ ഏകദേശ ധാരണയായി. സി.പി.ഐയും ഇന്നലെ പച്ചക്കൊടി കാണിച്ചതോടെ ഇക്കാര്യവുമായി മുന്നോട്ട്‌പോകാന്‍ കോടിയേരി ബാലകൃഷണനും കാനം രാജേന്ദ്രനും തീരുമാനിച്ചു.
തങ്ങളുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ ആള്‍രൂപങ്ങളെ കണ്ടെത്തുകയെന്നത് തലയിളകുന്ന പണിയാണ്. തെരഞ്ഞടുപ്പ് പോരാട്ടത്തില്‍ സ്ഥാനാര്‍ഥികള്‍ക്കുള്ള പങ്കിനെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഇപ്പോള്‍ ഒട്ടും കുറച്ചു കാണുന്നില്ല. പണ്ട് ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും സ്ഥിരം ജയിക്കുന്ന മണ്ഢലങ്ങളുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തായി കുത്തകമണ്ഢലങ്ങള്‍ പോലും മുന്നണിക്ക് പരാജയം സമ്മാനിച്ച് കൈപ്പുനീര് കുടിപ്പിച്ചിട്ടുണ്ട്. ഈ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനപ്രിയരും സുസമ്മതരുമായ സ്ഥാനര്‍ഥികളെ കണ്ടെത്താന്‍ നന്നേ ഗൃഹപാഠം ചെയ്യേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ ഇടതുമുന്നണി പത്തംഗ ഘടക കക്ഷികള്‍ ഉള്‍പ്പെടുന്നതാണ്. ഇതിനു പുറമേ, നവോഥാന മൂല്യമുന്നണി എന്നൊരു സംവിധാനവും സമാന്തരമായുണ്ട്. സാമുദായിക സംഘടനകളുടെ കൂടാരമെന്നൊക്കെ പറയുന്നുണ്ടെങ്കിലും പല സംഘടനകളുടെയും ഉള്‍പ്പിരിവുകളും അവയുടെ അമരക്കാരുമാണ് രംഗത്തുള്ളത്. വ്യക്തിതാല്‍പ്പര്യങ്ങളുടെ സംസ്ഥാപനമാണ് ഇവരുടെയെല്ലാം ആത്യന്തികലക്ഷ്യം. ശബരിമല വിഷയത്തിന്റെ പല എപ്പിസോഡുകളും കഴിഞ്ഞെങ്കിലും അവയെല്ലാം സി പി എമ്മിലും സി പി ഐയിലും പലവിധത്തില്‍ പൊട്ടിത്തെറികളുണ്ടാക്കിയവയാണ്. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ രാഷ്ട്രീയ ബലാബലത്തില്‍ ശക്തിത്രയങ്ങള്‍ തമ്മിലാണ് മത്സരമെന്ന് സി പി എം യഥാവിധി ബോധ്യപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് നേരത്തെതന്നെ സ്ഥാനാര്‍ഥികളെ അങ്കത്തട്ടിലിറക്കി പോരാട്ടം ശക്തിപ്പെടുത്താന്‍ ഇടതുമുന്നണി നേതൃത്വം ധാരണയിലെത്തിയിരിക്കുന്നത്.
തിരുവനന്തപരം സീറ്റ് നിലവില്‍ സി പി ഐ സ്ഥാനാര്‍ഥിക്കാണ്. സീറ്റു വിട്ടുകിട്ടാന്‍ സി പി എം കുറെ തവണയായി പരിശ്രമിച്ചു വരികയാണ്. എന്നാല്‍ തലസ്ഥാനത്ത് സാന്നിദ്ധ്യമറിയിക്കാന്‍ ഈ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കേണ്ടതില്ലായെന്നാണ് സി പി ഐയുടെ കടുത്ത തീരുമാനം. മണ്ഢലത്തില്‍ നിന്ന് രണ്ടുതവണ മത്സരിച്ചു വിജയിച്ച പി.കെ.വാസുദേവന്‍ നായരുടെ മകളും ഇപ്പോള്‍ എറണാകുളം ജില്ലാ പഞ്ചാത്തംഗവുമായ ശാരദാമോഹനെ രംഗത്തിറക്കിയാല്‍ ശശിതരൂരിനുണ്ടാകാവുന്ന സ്ത്രീവിരുദ്ധ വോട്ടുകള്‍ സമാഹരിക്കാനാകും എന്ന പ്രതീക്ഷയും ഈ ആലോചനക്കു പിന്നിലുണ്ട്. അഭിഭാഷകയും തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലറുമായ ജയലക്ഷ്മിയെ മുന്‍നിര്‍ത്തി പ്രാദേശികവീര്യം കൂട്ടാനും യുവജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കാനും കഴിയുമെന്നാണ് സി പി ഐ ഇവിടെ കണക്കുകൂട്ടുന്നത്. ഇവരെക്കൂടാതെ സി പി ഐ കേന്ദ്രസെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രനെയും പരിഗണിക്കുന്നു. കരുണാകരനും ഡി ഐ സിയും ഉണ്ടായിരുന്നപ്പോള്‍ മൃഗീയ ഭൂരിപക്ഷത്തിലായിരുന്നു തിരുവനന്തപുരത്തിന്റെ എം പിയായി പന്ന്യന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ആറ്റിങ്ങലില്‍ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെങ്കിലും എ.സമ്പത്തിനെ ഇപ്രാശ്യം പാര്‍ട്ടി തഴയാനാണ് സാധ്യത. പകരം പുതുമുഖങ്ങള്‍ വരട്ടെയെന്നാണ് പാര്‍ട്ടി നിലപാട്. പുതുമുഖമല്ലെങ്കിലും ഇടതുപക്ഷത്തിനു വ്യക്തമായ മേല്‍ക്കൈയുള്ള ആറ്റിങ്ങല്‍ മണ്ഢലത്തിലേക്ക് സി ഐടി യു സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനെ ഇവിടെ സജീവമായി പരിഗണിക്കുന്നുണ്ട്. എഫ്.നഹാസ്, ടി.ഗീനാകുമാരി എന്നിവരുടെ പേരുകളും ഇവിടെ സജീവമായുണ്ട്.
കൊല്ലം പാര്‍മെണ്ട് മണ്ഢലത്തിലെ മത്സരം ഇത്തവണ തീപാറുന്നതായിരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിനും അനുഭാവികള്‍ക്കും ഒരുപോലെ പങ്ക് വെക്കാനുള്ളത്. കടുത്തരാഷ്ട്രീയ മത്സരത്തിലൂടെ മാത്രമേ മണ്ഢലം തിരിച്ചു പിടിക്കാനാവൂ എന്നാണ് പാര്‍ട്ടി കരുതുന്നത്. ഇതിനായി നിയോഗിക്കപ്പെടുന്നത് കൊല്ലത്തിന്റെ മണമുള്ള കശുവണ്ടി തൊഴിലാളികളുടെ സമരനായകനും ദശകങ്ങളായി പാര്‍ട്ടിയുടെ അമരക്കാരനുമായിരുന്ന നിസ്വവര്‍ഗത്തിന്റെ നിസ്വനേതാവായ പി.കെ ഗുരുദാസാനെയാണ്. മുന്‍ എം പിയും പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗവുമായ പി. രാജേന്ദ്രനെയും പരിഗണിക്കുന്നുണ്ട്. പുതുമുഖമായി ഇവിടെ പരിഗണിക്കുന്നത് പുനലൂരിലെ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും പു.ക.സയുടെ കൊല്ലം ജില്ലാ സെക്രട്ടറിയുമായ അഡ്വ.ഡി സുരേഷ്‌കുമാറിനെയാണ്. അദ്ദേഹത്തിന്റെ തട്ടകമായിരുന്ന പുനലൂരും ഭാര്യാഗൃഹം സ്ഥിതിചെയ്യുന്ന ചാത്തന്നൂരും മുന്‍തൂക്കം അദ്ദേഹത്തിനുണ്ടാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇവരെക്കൂടാതെ സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം കെ എന്‍ ബാലഗോപാലിനെയും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























