ദുബായിൽ ആറു വർഷമായി സീനിയർ അക്കൗണ്ടന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ട് വർഷങ്ങൾക്ക് മുമ്പ് ആഢംബര വിവാഹം:- ഗർഭിണിയായതിന് ശേഷവും സ്വർണവും, പണവുമാവശ്യപ്പെട്ട് മാനസികമായും,ശാരീരികമായും ക്രൂര പീഡനം: പ്രസവത്തിന് ശേഷം മകനുമായി അടുക്കാൻ അനുവദിക്കാതെ ജസ്റ്റിൻ കരുക്കൾ നീക്കി- ആലുവ പുഴയിൽ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്
ബംഗളുരുവിൽ നഴ്സായി ജോലി ചെയ്യുന്ന ആൻലിയ എന്ന യുവതിയെ ദുരൂഹസാഹചര്യത്തിൽ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ മരുമകനെ രക്ഷപ്പെടുത്താന്‍ യുവവൈദികന്‍ കൂട്ടുനിന്നെന്നും കള്ളമൊഴി നല്‍കിയെന്നും വെളിപ്പെടുത്തി യുവതിയുടെ അച്ഛൻ രംഗത്ത്. കേസില്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് തൃശൂര്‍ മുല്ലശേരി അന്നകര സ്വദേശി വടക്കൂട്ട് വി.എം. ജസ്‌റ്റി(29)നെ കോടതി റിമാന്‍ഡ് ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് വൈദികനെതിരേ ആരോപണവുമായി ആന്‍ലിയയുടെ പിതാവ് ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാറയ്‌ക്കല്‍ ഹൈജിനസ് (അജി പാറയ്‌ക്കല്‍) എത്തിയത്.
കഴിഞ്ഞ ഓഗസ്‌റ്റ് 28-നു രാത്രി പെരിയാര്‍ പുഴയിലാണ് ആന്‍ലിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍ നടക്കുന്ന പരീക്ഷയ്‌ക്കായി ജസ്‌റ്റിനാണ് ഓഗസ്‌റ്റ് 25-ന് ഉച്ചയ്‌ക്ക് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആന്‍ലിയയെ കൊണ്ടുവിട്ടത്. അന്നുതന്നെ ഭാര്യയെ കാണാനില്ലെന്ന പരാതി ജസ്‌റ്റിന്‍ പോലീസിനു നല്‍കി. മൃതദേഹം കണ്ടെടുത്തപ്പോള്‍ ആത്മഹത്യയാണെന്നു ഭര്‍തൃവീട്ടുകാര്‍ പറഞ്ഞു. കൊലപാതകമാണെന്ന് ആന്‍ലിയയുടെ മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍, വൈദികന്റെ മൊഴിയെ കൂട്ടുപിടിച്ച് തൃശൂര്‍ ലോക്കല്‍ പോലീസ് അറസ്‌റ്റിനു തുനിഞ്ഞില്ലെന്നും മുഖ്യമന്ത്രിക്കു പരാതി നല്‍കിയതോടെ ശനിയാഴ്‌ച കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നെന്നും പിതാവ് പറയുന്നു.
ബി.എസ്.സി നഴ്‌സിംഗ് കഴിഞ്ഞ് ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 2016 ഡിസംബർ 26ന് ആയിരുന്നു ആൻലിയയുടെ വിവാഹം. ദുബായിൽ ആറു വർഷമായി സീനിയർ അക്കൗണ്ടന്റാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ജസ്റ്റിൻ ആൻലിയയെ വിവാഹം കഴിച്ചത്. വിവാഹ സമയം 70 - പവൻ സ്വർണാഭരണങ്ങളും പോക്കറ്റ് മണിയും നൽകിയിരുന്നു. വിവാഹ ചടങ്ങുകളും കെങ്കേമമായാണ് നടത്തിയത്. നഴ്‌സിംഗ് ട്യൂട്ടറായി ജോലി ചെയ്യണമെന്ന ആഗ്രഹമുള്ളതിനാൽ വിവാഹ ശേഷം നഴ്‌സിംഗ് ഉപരി പഠനത്തിന് അനുവദിക്കണമെന്ന ആവശ്യം ജസ്റ്റിൻ അംഗീകരിച്ചിരുന്നുവെങ്കിലും വിവാഹശേഷം അതിനു തയാറാവാതെ ദുബായിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ ജോലിക്കു പോകാൻ നിർബന്ധിക്കുകയുമായിരുന്നു. എന്നാൽ തുടർ പഠനം ആഗ്രഹിച്ചിരുന്ന ആൻലിയ ആരോഗ്യ മന്ത്രാലയത്തിന്റെ പരീക്ഷ എഴുതാൻ തയാറാകാതിരുന്നതിനാൽ ജോലി ലഭിച്ചില്ല. തുടർന്ന് ആൻലിയയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. അതിനിടെ താൽക്കാലികം മാത്രമായിരുന്ന ജസ്റ്റിന്റെ ജോലി നഷ്ടപ്പെട്ടു.
ഇതോടെ മൂന്നു മാസത്തിനു ശേഷം ഇരുവരും നാട്ടിലേക്കു മടങ്ങി. ഇതിനിടെ ആൻലിയ ഗർഭിണിയാവുകയും ചെയ്തുരുന്നു. തൃശൂരിലെ വീട്ടിലെത്തിയതോടെ മാനസികവും ശാരീരികവുമായ പീഡനം ഇരട്ടിയായി. ഗർഭിണിയായിരുന്നിട്ടുകൂടി മതിയായ ശുശ്രൂഷയും ഭക്ഷണവും നൽകാതെ പീഡനം തുടരുന്നതിനിടെ മാനസിക രോഗിയായി ചിത്രീകരിച്ച് ചികിത്സ നടത്തുന്നതിനും ജസ്റ്റിനും കുടുംബവും തയാറായി. അതിനിടക്ക് ജസ്റ്റിന് എറണാകുളത്ത് ജോലി കിട്ടിയതിനെത്തുടർന്ന് താമസം ആൻലിയയുടെ എറണാകുളത്തെ ഫ്‌ളാറ്റിലേക്ക് മാറ്റി. അവിടേയും പീഡനം തുടർന്നു.
ഏതാനും മാസത്തിനു ശേഷം തൃശൂരിലെ വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോയി. അപ്പോഴേക്കും പ്രവസവം അടുക്കാറായിരുന്നു. ജനുവരി രണ്ടിന് സിസേറിയനിലൂടെ ആൻലിയ ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. നാട്ടിലെത്തിയ വേളയിൽ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് മകൾ സൂചിപ്പിച്ചിരുന്നുവെങ്കിലും ജീവിതമാകുമ്പോൾ അതൊക്കെയുണ്ടാകുമെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു മാതാപിതാക്കള്‍. കുഞ്ഞുണ്ടായ ശേഷവും ആൻലിയയോടുള്ള സമീപനത്തിൽ ഒരു മാറ്റവും വരുത്തിയില്ലെന്നു മാത്രമല്ല, കൂടുതൽ പണവും മറ്റും ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നു.
മർദനത്തിനും ഇരയായി. അപ്പോഴും ഉപരിപഠനമെന്ന ആഗ്രഹം ആൻലിയ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആൻലിയയുടെ ആഗ്രഹപ്രകാരമെന്ന മട്ടിൽ എം.എസ്.സി നഴ്‌സിംഗ് വിദൂര പഠനത്തിന് ബംഗളൂരുവിൽ പ്രവേശനം തരപ്പെടുത്തി അവിടെ ഹോസ്റ്റലിൽ ആക്കി. കുട്ടിയിൽനിന്ന് ആൻലിയയെ അകറ്റാൻ കൂടിയുള്ള തന്ത്രമായിരുന്നു ഇത്. കുട്ടിയുടെ ചിത്രവും വീഡിയോയും ദിവസവും അയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആൻലിയ ബംഗളൂരുവിലേക്ക് പോയത്. എന്നാൽ കുട്ടിയുടെ ഒരു ചിത്രം പോലും അയക്കാൻ ജസ്റ്റിൻ തയാറായില്ല. പിന്നീട് ഓണ അവധിക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് ആൻലിയ കുട്ടിയെ കാണുന്നതിന് തൃശൂരിലെ വീട്ടിലെത്തിയത് .
ഇത് ജസ്റ്റിനും കുടുംബാംഗങ്ങൾക്കും ഇഷ്ടമായില്ല. പഴയതു പോലുള്ള പീഡനം തുടർന്നപ്പോൾ 27-ന് മടങ്ങാൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ആൻലിയ പിറ്റേ ദിവസം തന്നെ ബംഗളൂരുവിലേക്ക് പോകാൻ തയാറായി. രാത്രി എട്ടരക്കായിരുന്നു ബംഗളൂരുവിലേക്കുള്ള ട്രെയിനെങ്കിലും ജസ്റ്റിൻ ആൻലിയയെ ഉച്ചക്കു തന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി സ്ഥലം വിട്ടു. പിന്നീട് ആൻലിയയെ കണ്ടിട്ടില്ലെന്നാണ് ജസ്റ്റിനും കുടുംബവും പറയുന്നത്.
ആൻലിയയുമായി ബന്ധപ്പെടാനാവുന്നില്ലെന്നും ആൾ മിസ്സിംഗ് ആണെന്നും കാണിച്ച് ജസ്റ്റിന്റെ പിതാവ് റെയിൽവേ ഉദ്യോഗസ്ഥൻ കൂടിയായ മാത്യു റെയിൽവേ പോലീസിന് പരാതി നൽകിയതായും പറയുന്നു . അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് ജീർണിച്ച നിലയിൽ ആൻലിയയുടെ മൃതദേഹം ആലുവ പുഴയിൽ കണ്ടെത്തിയത്. ഗാർഹികപീഡനം ആരോപിച്ച് ആൻലിയയുടെ അച്ഛൻ ഹൈജിനസ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഗാർഹികപീഡനം, ആത്മഹത്യപ്രേരണാകുറ്റം എന്നിവ ജസ്റ്റിനെതിരെ പൊലീസ് ചുമത്തിയിരുന്നു. ഗുരുവായൂർ അസിസ്റ്റന്‍റ് കമ്മീഷണർക്കായിരുന്നു അന്വേഷണച്ചുമതല. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് അന്വേഷിക്കുന്ന തൃശ്ശൂരിലെ ലോക്കൽ പോലീസിന്റെ നടപടികൾ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി പിതാവ് ഫോർട്ട് കൊച്ചി നസ്രേത്ത് പാറക്കൽ ഹൈജിനസ് (അജി പാറക്കൽ) മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
ശനിയാഴ്‌ചയാണ് അന്വേഷണ ച്ചുമതല ക്രൈംബ്രാഞ്ചിന് മാറിയത്. ഇതേത്തുടർന്ന് ആൻലിയയുടെ ഭർത്താവ് തൃശ്ശൂർ മുല്ലശ്ശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിൻ (29) ചാവക്കാട് കോടതിയിൽ കീഴടങ്ങിയിരുന്നു. എന്നാൽ കേസിൽ തുടർനടപടികളുണ്ടാകുന്നില്ലെന്ന് കാണിച്ച് ആൻലിയയുടെ അച്ഛൻ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഇയാൾ വിയ്യൂർ ജയിലിൽ റിമാൻഡിലാണ്. ജസ്‌റ്റിന്‍ കീഴടങ്ങിയതിനു പിന്നാലെയും അനുനയശ്രമങ്ങളുമായി വൈദികനെത്തിയെന്ന് കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ആൻലിയയുടെ പിതാവ് ആരോപിച്ചു.
https://www.facebook.com/Malayalivartha