അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി.ജയരാജന്‍ ടി.പി ചന്ദ്രശേഖരന്റെ മണ്ണായ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നു, വിജയിച്ചാല്‍ ഷുക്കൂര്‍ കേസില്‍ എം.പി എന്ന പരിരക്ഷ ഉറപ്പാക്കാമെന്ന് സി.പി.എം കണക്കുകൂട്ടുന്നു

സി.പി.എം വധിച്ച ടി.പി ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആര്‍.എം.പിക്കും ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വടകര. വടകരയിലെ ഒഞ്ചിയം അടക്കമുള്ള മേഖലകളില്‍ ആര്‍.എം.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സി.പി.എമ്മിനായിട്ടില്ല. മാത്രമല്ല യു.ഡി.എഫിന്റെ പിന്തുണ ആര്‍.എം.പിക്ക് ഉണ്ട് താനും. കഴിഞ്ഞതവണയും 2009ലും സി.പി.എം പരാജയപ്പെടാന്‍ കാരണം ആര്‍.എം.പി ഫാക്ടര്‍ തന്നെയാണ്. സിറ്റിംഗ് എം.പിയായിരുന്ന പി.സതീദേവിയെ 2009ല്‍ പരാജയപ്പെടുത്തിയത് സി.പി.എം വിട്ട ടി.പിചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു. പി.ജയരാജന്റെ സഹോദരിയാണ് സതീദേവി. സതീദേവിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നും ആരോപണമുണ്ട്. അതിനാല്‍ ഇത്തവണ ജയരാജന്‍ അങ്കത്തിനിറങ്ങുമ്പോള്‍ കടുത്ത വെല്ലുവിളിയായിരിക്കും ആര്‍.എം.പി ഉയര്‍ത്തുക.
കഴിഞ്ഞ രണ്ട് തവണയും വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റായതിനാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. അതേസമയം വടകര സീറ്റ് വേണമെന്ന ആവശ്യവുമായി വീണ്ടും എല്‍.ഡി.എഫില്‍ ചേക്കേറിയ വിരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വടകര. എന്നാല്‍ പി. ജയരാജനെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചതോടെ അവരുടെ അനിഷ്ടം തെരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം പ്രകടമാകും. അത് സി.പി.എമ്മിന് ദോഷം ചെയ്യും.
യു.ഡി.എഫും കോണ്‍ഗ്രസും മുസ്്‌ലിംലീഗും ഷുക്കൂര്‍വധവും ടി.പി ചന്ദ്രശേഖരന്‍ വധവും പെരിയ ഇരട്ടക്കൊലപാതകവുമായിരിക്കും സി.പി.എമ്മിനെതിരെ ആയുധമാക്കുക. ടി.പി ചന്ദ്രശേഖരന്‍ വടകരക്കാരുടെ വികാരമാണ്. അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമ പി.ജയരാജനെതിരെ ശക്തമായ പ്രചരണം നടത്തുമെന്ന് ഉറപ്പാണ്. ഷുക്കൂര്‍ വധക്കേസിലെ ജയരാജന്റെ പങ്ക് വ്യക്തമാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പങ്കുണ്ടെന്നാണ് കെ.കെ രമയും ആര്‍.എം.പിയും ആരോപിക്കുന്നത്. അതിനാല്‍ കൊലപാതക രാഷ്ട്രീയമാകും വടകരയില്‍ ചര്‍ച്ചയാവുക. അതില്‍ നിന്ന് എങ്ങനെ കരകയറാനാവും എന്നതാണ് സി.പി.എമ്മിന്റെ വെല്ലുവിളി.
https://www.facebook.com/Malayalivartha

























