ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട് നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി നേരിട്ട് നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല .. സംസ്ഥാനത്തുടനീളമുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനങ്ങൾ കടന്നുള്ള ലഹരി ശൃംഖലകളെ തകർക്കുന്നതിനും ഈ ടാസ്‌ക് ഫോഴ്‌സ് നേതൃത്വം നൽകും. അതോടൊപ്പം, പെരുമ്പാവൂരിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അധിക പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കും.
ഓപ്പറേഷൻ തൂഫാനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പെരുമ്പാവൂർ പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നത്. അതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ഇന്റലിജൻസ് വിവരങ്ങൾ പങ്കുവെച്ചും സംയുക്ത ഓപ്പറേഷനുകൾ നടത്തിയും ലഹരി മാഫിയയെ വേരോടെ പിഴുതെറിയും. ഇതിനായി കർണാടക, തമിഴ്‌നാട്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ജൂലായ് 10ന് സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു .
ഏഷ്യയിലെ പ്ലൈവുഡ് തലസ്ഥാനമായി വളർന്ന പെരുമ്പാവൂരിന്റെ അഭിമാനത്തെ മറയാക്കിയാണ് ലഹരി മാഫിയ പ്രവർത്തിക്കാൻ ശ്രമിക്കുന്നത്. പെരുമ്പാവൂരിന്റെ യഥാർഥ തിരിച്ചറിയൽ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് 'ഓപ്പറേഷൻ തൂഫാൻ'. കേരളത്തിലെ ഉയർന്ന വേതനം തേടിയെത്തിയ അതിഥി തൊഴിലാളികളെ മറയാക്കിയും ദുരുപയോഗം ചെയ്തും ലഹരി മാഫിയ കേരളത്തെ വൻലാഭം കൊയ്യുന്ന ലഹരി വ്യാപാരത്തിന്റെ കേന്ദ്രമാക്കാൻ ശ്രമിച്ചു. പ്ലൈവുഡ് ക്യാപിറ്റൽ എന്ന പേര് തിരിച്ചെടുക്കാനുള്ള വലിയ പോരാട്ടത്തിലാണ് പെരുമ്പാവൂർ. ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ വിശ്രമമില്ല എന്നും അദ്ദേഹം പറഞ്ഞു . .
'തൂഫാൻ കെയർ' പദ്ധതിയുമായി ആദ്യമായി സഹകരിച്ച അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയെ അഭിനന്ദിക്കുന്നു. ഇതോടൊപ്പം 35 ഓളം ആശുപത്രികൾ സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തൂഫാൻ ശക്തമായി മുന്നോട്ടു പോകും. ലഹരി വേട്ടയിൽ ഒതുങ്ങുന്നതല്ല ഓപ്പറേഷൻ തൂഫാൻ എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha


























