മിഷേൽ ഷാജി വിടപറഞ്ഞിട്ട് രണ്ടുവർഷം... ആത്മഹത്യയല്ലെന്ന് മാതാപിതാക്കൾ... മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലും സാധിക്കാതെ പോലീസ്

സിഎ വിദ്യാർത്ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ ദുരൂഹമരണത്തിന് രണ്ടുവയസ് പൂര്‍ത്തിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പോലീസ് അനാസ്‌ഥയ്‌ക്കെതിരേ ഇന്നു വൈകിട്ട് നാലിന് ജസ്‌റ്റിസ് ഫോര്‍ മിഷേല്‍ ആക്ഷന്‍ കൗണ്‍സില്‍ എറണാകുളം ഹൈക്കോര്‍ട്ട് ജങ്‌ഷനില്‍ പ്രതിഷേധപരിപാടി സംഘടിപ്പിക്കും. പോലീസ് രേഖകളില്‍ ആത്മഹത്യയായി രേഖപ്പെടുത്തിയ മിഷേലിന്റെ മരണം കൊലപാതകമാണെന്നു കൗണ്‍സില്‍ അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
2015 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതാകുന്നത്. ആറിന് വൈകിട്ട് 5.45നാണ് മൃതദേഹം കണ്ടുകിട്ടിയത്. ഗോശ്രീ പാലത്തിന്റെ മുകളില്‍നിന്നും കൊച്ചി കായലില്‍ ചാടി ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മൃതശരീരം കണ്ടെടുത്തത് ഹാര്‍ബര്‍ പരിസരത്തുനിന്നാണ്. ഇതില്‍ പോലും ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തക അഡ്വ. ദീപ്‌തി മേരി വര്‍ഗീസ് ചൂണ്ടിക്കാട്ടി. സംഭവം നടന്നശേഷം ഒരാളെ കേസുമായി ബന്ധപ്പെട്ട് പിടികൂടിയെങ്കിലും പത്തു ദിവസത്തിനുള്ളില്‍ വിട്ടയക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
മരണം നടന്ന് രണ്ടുവര്‍ഷം പിന്നിടുമ്ബോഴും കേസിന്റെ വിശദാംശങ്ങള്‍ മാതാപിതാക്കളെ അറിയിക്കാന്‍ പോലും പോലീസ് തയാറാകുന്നില്ലെന്ന് ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഫാ. ജോസ് തോമസ്, വി. ചന്ദ്രാചാര്യ, പ്രദീപ്‌കുമാര്‍, തോമസ് മെത്തിപ്പുറം തുടങ്ങിയവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha


























