എന്തുകൊണ്ട് മൃതദേഹം കാണാൻ അനുവദിക്കുന്നില്ല ; മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ കൊലപാതകത്തില്‍ സംശയമുണ്ട് ;വയനാട്ടിൽ കൊല്ലപ്പെട്ടത് തന്റെ സഹോദരനെന്ന് സി പി റഷീദ്

വയനാട് ലക്കിടിയിലെ വൈത്തിരിയിൽ ഉപവൻ റിസോര്‍ട്ടിന് സമീപം മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ തന്റെ സഹോദരനാണെന്ന് മനുഷ്യവകാശ പ്രവർത്തകൻ സിപി റഷീദ്. കൊലപാതകത്തിൽ സംശയമുണ്ടെന്ന് സിപി റഷീദ് പറഞ്ഞു.
കൊല്ലപ്പെട്ടത് സിപി ജലീല്‍ തന്നെയാണെങ്കില്‍ അത് തന്റെ അനിയാനാണെന്നും എന്തുകൊണ്ട് മൃതദേഹം കാണാന്‍ അനുവദിക്കുന്നില്ലെന്നും സിപി റഷീദ് ഫേസ്ബുക്കില്‍ കുറിച്ചു.
കൊലപാതകത്തിൽ സംശയമുണ്ട്. സഖാവ് സി പി ജലീൽ ആണെങ്കിൽ അതെന്റെ അനിയനാണ്. എന്തുകൊണ്ട് ഡെഡ്ബോഡി കാണാൻ അനുവദിക്കുന്നില്ല". റഷീദ് ചോദിക്കുന്നു. ജലീലിന്റെ കൊലപാതകത്തിൽ തനിക്കും ബന്ധുക്കൾക്കും സംശയമുണ്ട്. ജലീലിനെ തണ്ടർ ബോൾട്ട് അന്യായമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും റഷീദ് ആരോപിച്ചു. കമിഴ്നുകിടക്കുന്ന നിലയിലുള്ള മൃതദേഹം ജലീലിന്റേതാണെന്ന് റഷീദ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ വേല്‍മുരുകന്‍ എന്ന മോവോയിസ്റ്റ് നേതാവ് നിലവില്‍ പോലീസിന്‍റെ കസ്റ്റഡിയിലുള്ളതായാണ് സൂചന. തമിഴ്നാട് സ്വദേശിയാണ് വേല്‍മുരുകന്‍. എന്നാല്‍ ഇക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഏറ്റുമുട്ടലില്‍ മറ്റ് ചില മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കാടുകളിലേക്ക് രക്ഷപ്പെട്ടു.
ഇന്നലെ രാത്രിയോടെയാണ് വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് പൊലീസും മാവോയിസ്റ്റുകളും ഏറ്റമുട്ടിയത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സംഘത്തില്‍ ആയുധധാരികളായ അഞ്ച് പേരുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ നാലര വരെ ഏറ്റുമുട്ടല്‍ നീണ്ടു നിന്നതായിട്ടാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വെടിവെയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്നും പൊലീസുകാര്‍ക്ക് പരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട തുക ഹോട്ടലില്‍ ഇല്ലാതെ വന്നതോടെ ജീവനക്കാരന്‍ എടിഎമ്മില്‍ നിന്നും പണം എടുത്ത് നല്‍കിയിരുന്നു. ഈ തുക സി പി ജലീലിന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖം മറച്ചാണ് സംഘം റിസോര്‍ട്ടിലെത്തിയത്.
റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ് നടക്കുകയായിരുന്നു. സംഘത്തിലെ മറ്റൊരാള്‍ക്കും വെടിയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha

























