തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടറാമിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു

മാധ്യമപ്രവര്‍ത്തകനെ അമിത വേഗതയില്‍ വാഹനം ഓടിച്ച് ഇടിച്ച് കൊന്ന സംഭവത്തില്‍ പരിക്ക് പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടറാമിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ശ്രീറാമിന് റെട്രോഗ്രേഡ് അംമ്‌ളേഷ്യയാണെന്ന വാദം ചില ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ചിരുന്നു. ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനാല്‍ ചികിത്സവേണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ജാമ്യം കിട്ടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചതിലൂടെ മെഡിക്കല്‍ കോളജില്‍ ഉന്നതരുടെ ഇടപെടല്‍ നടന്നെന്ന് വ്യക്തമായിരിക്കുകയാണ്. ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഇടപെട്ടാണ് ശ്രീറാമിന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതെന്ന് ആരോപിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വിഷ്ണു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതെല്ലാം ശെരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്.
അപകടം നടന്ന ശേഷം പൊലീസ് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തംപരിശോധിപ്പിക്കാന്‍ മ്യൂസിയം പൊലീസ് തയ്യാറായില്ല. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. ഒ.പി ടിക്കറ്റില്‍, ശ്രീറാമിന്റെ വായില്‍ മദ്യത്തിന്റെ മണമുണ്ടെന്ന് എഴുതുകയും ചെയ്തു. എന്നിട്ട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. അവിടെ രക്തത്തിലെ മദ്യത്തിന്റെ അംശം ചികിത്സിച്ച് ഇല്ലാതാക്കി. അതിന് ശേഷമാണ് പൊലീസ് രക്തപരിശോധനയ്ക്കുള്ള സാമ്പിള്‍ എടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ ശ്രീറാമിനെ കിംസില്‍ നിന്ന് മാറ്റി. മജിസ്‌ട്രേട്ടിന് മുന്നില്‍ എത്തിച്ചെങ്കിലും അദ്ദേഹം ജില്ലാ ജയിലിലേക്ക് അയച്ചു. അവിടെ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച ശേഷം ശ്രീറാമിനെ മെഡിക്കല്‍ കോളജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റി. നിമിഷങ്ങള്‍ക്കകം ഐ.സി.യുവിലേക്കും ട്രോമോ കെയര്‍ ഐ.സി.യുവിലേക്കും മാറ്റുകയായിരുന്നു. അപ്പോഴും ശ്രീറാമിന് എന്താണ് അസുഖം എന്നത് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റില്‍ അധികൃതര്‍ പുറത്ത് വിട്ടില്ല. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ശ്രീറാമിന് കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് നിരീക്ഷിച്ചു.
സ്വകാര്യ ആശുപത്രിയിലെ എ സി ഡീലക്‌സ് മുറിയിലാണ് ശ്രീറാം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സുഹൃത്തുക്കളായ ഡോക്ടര്‍മാരാണ് ചികിത്സിച്ചത്. റിമാന്‍ഡിലായപ്പോള്‍ ശ്രീറാമിന് അപകടത്തില്‍ നിസാര പരുക്കുകളേ ഉള്ളെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. കൈകാലുകള്‍ക്കേറ്റ പരുക്ക് സാരമുള്ളതല്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. കോടതി റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ സര്‍വീസ് ചട്ടമനുസരിച്ച് പ്രതിക്കെതിരെ 48 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കണമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അത് ചെയ്തു. ശ്രീറാം മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും വ്യക്തമാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മദ്യപിച്ചിരുന്നെന്ന് തെളിയിക്കാനായില്ലെങ്കിലും രക്തത്തിലെ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ ചികിത്സതേടിയിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും അക്കാര്യം പരിശോധിക്കുമെന്നും അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീരാമിന് റെട്രോഗ്രേഡ് അംമ്‌ളേഷ്യയാണെന്ന സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ഡോക്ടര്‍മാരെ വിമര്‍ശിച്ച് പ്രമുഖ പൊതുജനാരോഗ്യ പ്രവര്‍ത്തകനും മുന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറും എഴുത്തുകാരനുമായ ഡോ. ബി ഇക്ബാല്‍ രംഗത്തെത്തിയതോടെ ഇക്കാര്യം അവര്‍ പിന്നീട് ആവര്‍ത്തിച്ചില്ല. ഹൈക്കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ ശ്രീറാമിന്റെ അഭിഭാഷകനും ഇക്കാര്യം ചൂണ്ടിക്കാണിച്ചില്ല. ചികിത്സിച്ച സ്വകാര്യ ആശുപത്രി അധികൃതരും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും വൈദ്യ ശാസ്ത്ര ധാര്‍മ്മികത നിരന്തരം ലംഘിച്ച് നിഷ്‌കളങ്കനായ ഒരു യുവാവിനെ കൊലചെയ്ത ഡോക്ടര്‍ കൂടിയായ ഐ എ എസ് ഓഫീസറെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലയാളികളുടെ നീതി ബോധത്തിനും ധാര്‍മ്മികതക്കും നേരെ കടുത്ത വില്ലുവിളികള്‍ ഉയര്‍ത്തുയാണ് ഈ സംഭവ വികാസങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
https://www.facebook.com/Malayalivartha

























