അച്ഛനും അമ്മയും ഈ മൺകൂനയ്ക്കുള്ളിലുണ്ട്; വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത വിധം മൺകൂനയായി- മണ്ണിൽ പുതഞ്ഞ നിലയിൽ കിട്ടിയത് അമ്മയുടെ പേരെഴുതിയ ഒരു തുണ്ട് കടലാസ് മാത്രം; അവസാനമായി ഒരു നോക്ക് മാത്രം കണ്ടാൽ മതി; വീടിരുന്നയിടത്ത് അടയാളം വെച്ച് ഹൃദയം തകർന്ന് രക്ഷാപ്രവര്‍ത്തകരെ കാത്ത് മക്കൾ

ദുരന്ത ഭൂമിയായി മാറിയ കവളപ്പാറയിൽ വീട് ഇരുന്നിടത്ത് അടയാളം വച്ച് രക്ഷാ പ്രവര്‍ത്തകരെ കാത്തിരിക്കുകയാണ് സഹോദരങ്ങളായ സുമോദും സുമേഷും. ആ മണ്ണിനടിയിൽ അവരുടെ അച്ഛനും അമ്മയും ഉണ്ട്. മണ്ണിൽ പുതഞ്ഞ നിലയിൽ അമ്മയുടെ പേരെഴുതിയ ഒരു തുണ്ട് കടലാസ് ഇവർക്ക് കിട്ടി. അത് മാത്രമാണ് വീട് അവിടെയായിരുന്നുവെന്ന് ഉറപ്പിക്കാൻ ഇവർക്ക് കിട്ടിയ അടയാളം. മുത്തപ്പൻ മല ഉരുൾപൊട്ടി വീടുകൾക്ക് മുകളിലേക്ക് ഇടിച്ചിറങ്ങുമ്പോൾ ഇവരുടെ അച്ഛൻ സുകുമാരനും അമ്മ രാധാമണിയും മാത്രമാണ് ഇവരുടെ വീട്ടിലുണ്ടായിരുന്നത്. മഴ കനത്തപ്പോൾ മരുമക്കളെയും ചെറുമക്കളെയും സുകുമാരനും രാധാമണിയും അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു.
ഇവരെ കൊണ്ടുവിടാൻ പോയതായിരുന്നു സഹോദരങ്ങൾ. തിരിച്ചെത്തിയപ്പോൾ വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത വിധം മൺകൂന മാത്രമായി. കൈക്കോട്ടുപയോഗിച്ച് മണ്ണ് മാറ്റി നോക്കിയിട്ട് കാര്യമില്ലെന്ന് ഇവർ തിരിച്ചറിയുന്നു. മണ്ണുമാന്തികളെത്താതെ ഒന്നും സാധ്യമല്ല. അവസാനമായി ഒരു നോക്ക് മാതാപിതാക്കളുടെ മൃതദേഹം കാണണമെന്ന് മാത്രമാണ് ആഗ്രഹമെന്ന് രണ്ട് പേരും പറയുന്നു. ഇവരെ പോലെ ഇനിയുമുണ്ട് ഒരുപാട് പേർ കവളപ്പാറയിൽ. രക്ഷാപ്രവര്‍ത്തകരെ കാത്ത് നില്‍ക്കാതെ സ്വന്തം വീടിന്റെ അവശിഷ്ടങ്ങള്‍ പൊട്ടിച്ച് മാറ്റി തിരച്ചില്‍ നടത്തുന്നത് കവളപ്പാറയിലെ കാഴ്ചയാവുകയാണ് ദിവസവും. കഴിഞ്ഞ ദിവസം മുഴുവന്‍ വീടിന്റെ അവശിഷ്ടങ്ങള്‍ മുറിച്ച് മാറ്റി തന്റെ മകളെ തെരഞ്ഞ വിക്ടറിന്റെ ചിത്രവും ഹൃദയം നുറുങ്ങുന്നതായിരുന്നു.
ഉരുള്‍പൊട്ടി മുത്തപ്പന്‍ മല ഒലിച്ചിറങ്ങി ആദ്യമെത്തിയത് വിക്ടറിന്റെ വീട്ടിലേക്കായിരുന്നു. സ്ഥലത്ത് ആദ്യമെത്തിയവര്‍ വിക്ടറിന്റെ അനിയന്റെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ഒരു കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ വികട്‌റിന്റെ അനിയന്റെ കുട്ടിയും വിക്ടറിന്റെ മകളും കെട്ടിപിടിച്ചു കിടക്കുകയായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ഒരാളെ പുറത്തെടുത്തപ്പോഴേക്കും വീണ്ടും മണ്ണിടിഞ്ഞ് വന്നതോടെ കോണ്‍ക്രീറ്റ് സ്ലാബ് അമര്‍ന്നു പോയി. വിക്ടറിന്റെ മകള്‍ അതിനകത്തായി. വഴികളെല്ലാം തടസപ്പെട്ടിരുന്നതിനാല്‍ വീട്ടിലെത്താന്‍ വൈകിയ വിക്ടര്‍ തിരിച്ചെത്തുമ്പോഴേക്ക് ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ജോലി തുടങ്ങുന്നത് കാത്ത് നില്‍ക്കാന്‍ വിക്ടറെന്ന അച്ഛന് കഴിഞ്ഞിരുന്നില്ല. കനത്ത മഴയും മണ്ണിടിച്ചില്‍ മുന്നറിയിപ്പുമെല്ലാം അവഗണിച്ച് സ്വന്തം നിലയ്ക്ക് കോണ്‍ക്രീറ്റ് പൊട്ടിച്ച് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വിക്ടർ.
ഉരുള്‍പൊട്ടല്‍ വലിയ നാശംവിതച്ച കവളപ്പാറയില്‍ ഇനി അമ്പത് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ത്യന്‍ സൈന്യം തെരച്ചിലിന്റെ നേതൃത്വം ഏറ്റെടുക്കാനെത്തുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്തതോടെ തെരച്ചില്‍ കുറേക്കൂടി വേഗത്തിലായിട്ടുണ്ട്. കുറേക്കൂടി ശാസ്ത്രീയമായി തെരച്ചില്‍ നടത്തി ഇനി അവശേഷിക്കുന്ന ആളുകളെ കണ്ടെത്താനാണ് ശ്രമം. കവളപ്പാറയിലെ മുത്തപ്പന്‍മല ഇടിഞ്ഞാണ് ഇത്ര വലിയം ദുരന്തം സംഭവിച്ചത്. ആ മലയുടെ കീഴിലുള്ള ബഹുഭൂരിപക്ഷം വീടുകളും ഇപ്പോള്‍ മണ്ണിനടിയിലാണ്. ആ ഭാഗത്തേക്ക് ഇപ്പോള്‍ റോഡ് വെട്ടി തുടങ്ങിയിട്ടുണ്ട്. ഈ വഴിയിലൂടെ ഹിറ്റാച്ചിയടക്കമുള്ള വലിയ വാഹനങ്ങള്‍ ദുരന്തഭൂമിയുടെ മധ്യത്തിലേക്ക് എത്തിച്ച് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനാണ് നീക്കം.
ഇന്നലൈ കാലാവസ്ഥ അനുകൂലമായി നിന്നത് തെരച്ചിലിന് ഗുണകരമായി. ഇന്നലെ വൈകുന്നേരം മാത്രമാണ് മഴ പെയ്തത്. ആകെ 63 പേര്‍ മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ 65 പേരുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാല് മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെടുത്തതോടെ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 13 ആയി. ദുരന്തമുണ്ടായ സ്ഥലത്തെ ആളുകളെയെല്ലാം സമീപത്തെ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ഉറ്റവരെ അവരുടെ ബന്ധുവീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























