പ്രളയത്തിനിടയിൽ മറ്റൊരു മാതൃക ; കോണ്‍ഗ്രസ് ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കി; കൈ കോർക്കാം കേരളത്തിന്റെ വികസനത്തിനായി

കേരളം ഇപ്പോൾ നേരിടുന്ന ദുരിതങ്ങളിൽ രക്ഷക്കായും സഹായത്തിനായും കേഴുന്നവർക്കു സഹായത്തിനായി യാതൊരു വേർതിരിവുകളുമില്ലതെ ആത്മാർത്ഥമായി തന്നെ ഒന്നിച്ചു കൈ കോർക്കുന്ന കാഴ്ച്ചയാണ് ചുറ്റും കണ്ടു കൊണ്ടിരിക്കുന്നത്. ദുരന്തങ്ങൾക്ക് മുന്നിൽ കൊടിയുടെ നിറമോ മറ്റു യാതൊരു വേർതിരിവുകളോ ഇല്ലെന്നതിന് മറ്റൊരു ഉദാഹരണം കൂടി. മറ്റൊരു പ്രളയത്തിന് കൂടി സാക്ഷിയായിരിക്കുന്ന കേരളത്തിൽ നടക്കുന്ന സഹായ പ്രവർത്തനങ്ങളും കൈ താങ്ങുകളുമൊക്കെ പ്രളയത്തിനിടയിലും ആശ്വസിക്കാവുന്ന നല്ല വാർത്തകളായി പുറത്തു വരികയാണ്. കണ്ണൂരിൽ രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെയുള്ള മാതൃകാപരമായ ഒരു പ്രവർത്തിയാണ് ഇപ്പോൾ ഓരോരുത്തരെയും ചിന്തിപ്പിക്കുന്നത്. ജാതിയോ ,മതമോ , രാഷ്ട്രീയമോ ഒന്നും നോക്കാതെ മനുഷ്യരെ മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നാട്ടിൽ നടക്കുന്നത്. കണ്ണൂരില്‍ സേവന പ്രവര്‍ത്തനത്തിന് ഇറങ്ങിയ ഡി.വെ.എഫ്.ഐ പ്രവര്‍ത്തകര്‍ നാടിന് മാതൃകയാവുകയാണ്. മട്ടന്നൂർ പൊറോറയിൽ വെള്ളം കയറിയ കോണ്‍ഗ്രസ് ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കുന്നത് മറ്റൊരു നന്‍മയുള്ള കാഴ്ചയായി മാറുന്നു. രാകേഷ് കയലൂര്‍ എന്നയാളാണ് ഇതാണ് മാതൃക എന്ന കുറിപ്പോടെ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കുന്ന ചിത്രങ്ങള്‍ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇതാണ് മാതൃക എന്ന തലക്കെട്ടോടെ രാകേഷ് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഇതാണ് മാതൃക…..
രാഷ്ട്രീയവൈരാഗ്യം തലയ്‌ക്ക് പിടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപോലും കണ്ണുമടച്ച് എതിര്‍ക്കുന്നവര്‍ ഈ മാതൃകയൊന്ന് കാണണം…….. പ്രളയജലം കയറി ഉപയോഗ യോഗ്യമല്ലാതായ കോണ്‍ഗ്രസ് ഓഫീസും ശുചീകരിച്ചത് ഡിവൈഎഫ്‌ഐ വളണ്ടിയര്‍മാര്‍. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പൊറോറയിലെ കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനി ക്ലബ്ബാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡുകള്‍ ബ്ലോക്ക് പരിധിയിലെ പ്രളയബാധിത പ്രദേശങ്ങളിലെല്ലാം ഇന്ന് ശുചീകരണത്തിനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഓഫീസാണെന്ന് കണ്ട് മാറിനിന്നില്ല. ഒരു മടിയും കാണിക്കാതെ യുവാക്കള്‍ പ്രിയദര്‍ശിനി ക്ലബ്ബും വൃത്തിയാക്കുകയായിരുന്നു. ഏളന്നൂര്‍ യൂണിറ്റിലെ വളണ്ടിയര്‍മരാണ് കോണ്‍ഗ്രസ് ഓഫീസിന്റെ വരാന്തയും ഓഫീസ് മുറിയും ഫര്‍ണിച്ചറുകളുമെല്ലാം ഉപയോഗ യോഗ്യമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മതത്തിന്റെ അതിർ വരമ്പുകളെ മാറ്റി ക്ഷേത്രം ശുചീകരിക്കാൻ മുസ്ലിം സഹോദരങ്ങൾ ഇറങ്ങിയത് കേരളം ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഒന്നാണ് നമ്മളെന്ന സന്ദേശമുയര്‍ത്തി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ക്ഷേത്രം വൃത്തിയാക്കാൻ എത്തിയപ്പോള്‍ ക്ഷേത്രം അധികൃതർ എതിർത്തില്ല. അങ്ങനെ കേരളം മതത്തിന്റെ അതിർ വരമ്പുകൾ തകർത്തെറിഞ്ഞ കൂട്ടായ്മയുടെ കാഴ്‌ച കണ്ടിരുന്നു. അതിനു പിന്നാലെയാണ് രാഷ്ട്രീയ അതിർ വരമ്പുകളെ ലംഘിച്ചു കൊണ്ടുള്ള ഈ വൃത്തിയാക്കൽ മാതൃകാപരമായ മറ്റൊരു കാഴ്ച്ചയായി മാറുന്നത്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനെതിരെ വ്യാപകമായ വ്യാജ പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കണമെന്ന് അറിയിച്ചു ബിജെപി ഇന്ന് രംഗത്തു വന്നിരുന്നു. രാഷ്ട്രീയ വേർതിരിവുകൾ മറന്നു കേരളത്തിന്റെ വികസനത്തിനായിട്ടും ഇപ്പോൾ നേരിടുന്ന ഈ ദുരന്തത്തിൽ നിന്നും കേരളത്തെ കൈ പിടിച്ചു ഉയർത്താനും കൊടിയോ മറ്റു യാതൊരു തരത്തിലുള്ള വ്യത്യാസങ്ങളോ ഇല്ലാതെ കേരളം ഒന്നിച്ചു കൈകോർക്കും എന്ന പ്രതീക്ഷയ്ക്ക് തുടക്കമാക്കുകയാണ് ഈ പ്രവർത്തി. കുടിപ്പകയുടെ രാഷ്ട്രീയം മറന്നു വികസനത്തിനായി കൈകോർക്കാനുള്ള തുടക്കം ഇവിടെ നിന്നും തുടങ്ങുമെന്ന് പ്രതീക്ഷിക്കുക കൂടി ചെയ്യുന്നു.
https://www.facebook.com/Malayalivartha

























