എവിടെയാ പിഴച്ചത്... സര്‍വ സന്നാഹങ്ങളുമുണ്ടായിരുന്നെങ്കിലും കുഴല്‍ക്കിണറില്‍ വീണ പൊന്നോമനയെ രക്ഷിക്കാനാവത്തത് കഷ്ടം; ആധുനിക മാര്‍ഗങ്ങളെല്ലാമുണ്ടായിട്ടും ഇപ്പോഴും പഴഞ്ചന്‍ സിനിമാ സ്റ്റൈലില്‍ കുട്ടിയെ പുറത്തെത്തിക്കാന്‍ നോക്കിയത് അപകടമായി; ഇനിയെങ്കിലും മാറേണ്ടേ ഈ രീതി

എല്ലാ പ്രാര്‍ത്ഥനകളും രക്ഷാപ്രവര്‍ത്തനങ്ങളും വിഫലമാക്കിക്കൊണ്ട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരന്‍ മണപ്പാറ സ്വദേശി സുജിത്ത് വില്‍സണ്‍ മരണത്തിന് കീഴടങ്ങി. മൃതദേഹം കുഴല്‍ക്കിണറിലൂടെ തന്നെ പുറത്തെടുത്തു. കുട്ടിയെ രക്ഷിക്കാനായി നാലര ദിവസത്തോളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിഫലമായി. അഴുകിയ നിലയിലാണ് മൃതദേഹം പുറത്തെടുത്തത്.
വല്ലാത്തൊരു വേദനയോടെയാണ് ലോകം ഈ വാര്‍ത്ത കേള്‍ക്കുന്നത്. വളരെ ദീര്‍ഘമായ 4 ദിവസമുണ്ടായിട്ടും എല്ലാ സന്നാഹങ്ങളുണ്ടായിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് കുഞ്ഞിനെ അഴുകിയ നിലയിലായിരുന്നു പുറത്തെടുക്കാന്‍ സാധിച്ചത്. 25 അടി മാത്രം താഴെയായിരുന്ന കുട്ടിയെ ആദ്യ ദിവസം തന്നെ പുറത്തെടുക്കേണ്ടതായിരുന്നു. എന്നാല്‍ പ്രദേശത്തെപ്പറ്റി അറിയാതെ മാളൂട്ടി സിനിമാ സ്റ്റൈലില്‍ സമാന്തര കുഴിയെടുത്ത് രക്ഷിക്കാനാണ് സംഘം ശ്രമിച്ചത്. സ്ഥലത്തെപ്പറ്റി ഒരു വിവരവുമില്ലാത്തവര്‍ കൂറേ കുഴിച്ച് കഴിഞ്ഞാണ് പാറയുണ്ടെന്ന് കണ്ടെത്തിയത്. പിന്നെ മാറ്റിക്കുഴിയായി. സത്യത്തില്‍ മരിച്ച രണ്ടുവയസുകാരന്റെ കൈകള്‍ മുകളിലേക്ക് പിടിച്ചുകൊണ്ടുള്ള ചിത്രം ആരിലും കണ്ണീര്‍ പൊടിക്കും. അവസാന ശ്വാസത്തിലും അവന്‍ താഴെ വീഴാതിരിക്കാന്‍ മുറുകെ പിടിച്ചിരുന്നു. കഷ്ടം ഇവിടെ സര്‍വ സംഘം കുഴിയെടുത്തുകൊണ്ടേയിരുന്നു.
അണ്ണാ സര്‍വകലാശാല വികസിപ്പിച്ചെടുത്ത തെര്‍മല്‍ ഉപകരണം ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ കുട്ടിയുടെ കൈ അനങ്ങുന്നതായി കണ്ടെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഏജന്‍സി, ഒഎന്‍ജിസി, നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ ഏജന്‍സികള്‍ സംയുക്തമായാണു കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചത്. പക്ഷെ എന്ത് പ്രയോജനം.
കുട്ടിയ രക്ഷപ്പെടുത്താന്‍ ആവുന്നതെല്ലാം ചെയ്തുവെന്നാണ് തമിഴ്‌നാടിന്റെ ഔദ്യോഗിക ഭാഷ്യം. നിര്‍ഭാഗ്യവശാല്‍ കുഴല്‍ക്കിണറില്‍ നിന്നു ദുര്‍ഗന്ധം വമിച്ചു തുടങ്ങി. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണ്. കിണറിനു സമീപം സമാന്തര കുഴിയെടുത്തുക്കൊണ്ടിരുന്നതു നിര്‍ത്തിവച്ചുവെന്നാണ് അവസാന ഭാഷ്യം. അതെ അവര്‍ അപ്പോഴും കുഴി എടുത്തുകൊണ്ടേയിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്. 25 അടി താഴ്ചയിലേക്കായിരുന്നു കുട്ടി വീണത്. എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ 100 അടി താഴ്ചയിലേക്ക് പോകുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ വരെ കുട്ടി പ്രതികരിച്ചിരുന്നു. ഇതോടെ കുട്ടിക്ക് ഓക്‌സിജന്‍ നല്‍കിയും മറ്റും ജീവന്‍ നില നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അത്യാധുനിക ഉപകരണങ്ങള്‍ കൊണ്ടുവന്നും സമാന്തരമായി കിണര്‍ കുഴിച്ചും കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും എല്ലാ ശ്രമങ്ങളും പാഴാകുകയായിരുന്നു.
സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ കുഴല്‍ക്കിണര്‍ തുരന്ന് പുറത്തെടുക്കാനായിരുന്നു ആദ്യം ശ്രമം നടത്തിയത്. എന്നാല്‍ കുഴിക്കലിന് പാറക്കെട്ട് തടസ്സമാകുകയായിരുന്നു. 10 അടി താഴ്ത്തിയപ്പോള്‍ തന്നെ പാറക്കെട്ട് പ്രതിബന്ധമായി. പിന്നീട് പാറക്കെട്ട് തുരന്ന് താഴേയ്ക്ക് പോകാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും കൊണ്ടു വന്ന യന്ത്രങ്ങള്‍ തകരാറിലായത് തിരിച്ചടിയായിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഇന്ന് പുലര്‍ച്ചെയോടെ കുട്ടിയുടെ മൃതദേഹം എടുക്കുകയായിരുന്നു. 75 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് പരാജയപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ എത്തിയായിരുന്നു മരണം സ്ഥിരീകരിച്ചത്. രാത്രി 10 മണിയോടെ തന്നെ ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ശരീരം അഴുകി കൈകാലുകള്‍ വേര്‍പെടുന്ന നിലയിലായിരുന്നു പുറത്തെടുക്കുമ്പോള്‍ ശരീരം. എന്‍ഡിആര്‍എഫ് വിഭാഗം എയര്‍ലോക്കിങ്ങും ബലൂണ്‍ ടെക്‌നോളജിയുമടക്കം വിവിധ സാങ്കേതിക വിദ്യകളെല്ലാം കുട്ടിയെ രക്ഷിക്കാന്‍ ഉപയോഗപ്പെടുത്തിയെങ്കിലും ഫലവത്തായില്ല. ജീവനോടെ പുറത്തെടുത്താല്‍ ഏറ്റവും പെട്ടെന്ന് തന്നെ വൈദ്യസഹായം ലഭ്യമാക്കാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജ്ജമാക്കിയായിരുന്നു രക്ഷാപ്രവര്‍ത്തനം. പക്ഷെ എന്ത് പ്രയോജനം കുട്ടിയെ മാത്രം രക്ഷിക്കാനായില്ല.
ഇനിയെങ്കിലും ഇത്തരം സംഭവം ഉണ്ടായാല്‍ കഴിവതും അന്നേദിവസം തന്നെ പുറത്തെടുക്കാനുള്ള പ്ലാനുകള്‍ ആവിഷ്‌ക്കരിക്കണം. നാട്ടുകാര്‍ക്ക് ഇത് വിട്ടുകൊടുത്തിരുന്നെങ്കില്‍ അവര്‍ ഒറ്റദിവസം കൊണ്ട് കുഴിയുണ്ടാക്കി പുറത്തിറക്കുമായിരുന്നില്ലേ എന്ന ചിന്തയാണ് സാധാരണക്കാരന് തോന്നുന്നത്. മാത്രമല്ല മണ്ണ് താഴേക്ക് വീഴാതെ, കുട്ടി കൂടുതല്‍ താഴേക്ക് പോകാതെ ആ കുഴിയിലൂടെ തന്നെ കുട്ടിയെ പുറത്തെടുക്കാമായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നു. അതിനുള്ള ബുദ്ധിയും സാങ്കേതികതയുമല്ലേ വളരേണ്ടത്. ഇനിയൊരു സുജിത്തും ഇങ്ങനെ പിടയരുത്.
"
https://www.facebook.com/Malayalivartha



























