ഉമ്മൻ ചാണ്ടി കേരളത്തിലേക്ക് കെ വി തോമസ് ഡൽഹിയിലേക്കും; ഉമ്മൻ ചാണ്ടിയെ എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയേക്കും; പകരം കെ വി തോമസിനെ പരിഗണിക്കും; ഉമ്മൻചാണ്ടിയെ കേരളത്തിൽ സജീവമാക്കാൻ ഹൈക്കമാന്റിന്റെ തീരുമാനം

ഉമ്മൻ ചാണ്ടിയെ എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയേക്കും. പകരം കെ വി തോമസിനെ പരിഗണിക്കും. ഉമ്മൻചാണ്ടിയെ കേരളത്തിൽ സജീവമാക്കാനാണ് ഹൈക്കമാന്റിന്റെ തീരുമാനം.
ആറ് മണ്ഡലങ്ങളിലേക്ക് നടന്ന പൊതു തെരഞ്ഞടുപ്പിൽ 3 സീറ്റ് ഇടതു മുന്നണി നേടിയ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്ന് അകലുകയാണെന്ന സംശയത്തിലാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം . പാലാ, വട്ടിയൂർക്കാവ്,കോന്നി മണ്ഡലങ്ങളിലെ തോൽവി കോൺഗ്രസിനെ സംബന്ധിച്ചടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നു. പാലാ കേരള കോൺഗ്രസിന്റെ ആസ്ഥാനമായിരുന്നു. അവിടെ ക്രൈസ്തവ വോട്ടുകളാണ് ഇടത്തേക്ക് മറിഞ്ഞത്. അത് കേരള കോൺഗ്രസുകൾ തമ്മിലുള്ള കലഹം കൊണ്ടാണെന്ന് ഹൈകമാന്റ് കരുതുന്നില്ല. ന്യൂനപക്ഷങ്ങൾ ഇടത്തേക്ക് ചായുന്നു എന്ന ചിന്ത ഹൈക്കമാന്റിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
കെവി തോമസിനെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയേറിയിരിക്കുകയാണ്. ഉമ്മൻചാണ്ടിക്ക് പകരം അദ്ദേഹത്തെ പരിഗണിക്കാൻ തീരുമാനിച്ചത് ഡെൽഹിയിൽ നടന്ന കൂട്ടായ ചർച്ചകൾക്ക് ശേഷമാണ്. പാർട്ടിയിൽ തനിക്ക് മാന്യമായ ചുമതല നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് കെവി തോമസും പ്രതികരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയിൽ ഉയർന്ന സ്ഥാനം വാഗ്ദാനം ചെയ്താണ് കെവി തോമസിനെ അനുനയിപ്പിച്ചത്. യുഡിഎഫ് കൺവീനർ സ്ഥാനമായിരുന്നു ലക്ഷ്യമെങ്കിലും ഉമ്മൻചാണ്ടി വിഭാഗം ഇത് അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശം നൽകിയതായാണ് വിവരം. എംഐ ഷാനവാസിന്റെ വർക്കിംഗ് പ്രസിഡന്റ് പദവി ഒഴിവുണ്ടെങ്കിലും കെവി തോമസ് താൽപര്യം കാണിച്ചിട്ടില്ല. തന്നേക്കാൾ ജൂനിയറായ മുല്ലപ്പള്ളി രാമചന്ദ്രന് താഴെയൊരു പദവി അദ്ദേഹത്തിന് താൽപര്യമില്ലെന്നാണ് സൂചന.
എഐസിസി ജനറൽ സെക്രട്ടറി പദവിയിലുള്ള ഉമ്മൻചാണ്ടിയെ തിരികെ കേരളത്തിൽ സജീവമാക്കാൻ കോൺഗ്രസ് ഹൈകമാന്റിന്റെ നീക്കത്തോട് കേരള നേതാക്കൾക്ക് പൂർണ യോജിപ്പില്ല. പാർട്ടിയുടെ സ്ഥാനം അടയാളപ്പെടുത്തുന്ന വിധം പ്രതിപക്ഷത്തെ നയിക്കാൻ ചെന്നിത്തലയുടെ നേത്യത്വത്തിലുള്ള കോൺഗ്രസിന് സാധിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റിനുള്ളത്. കെവി തോമസിന കേന്ദ്രത്തിലേക്ക് മാറ്റി മറ്റ് സംസ്ഥാനങ്ങളുടെ ചുമതല നൽകാനും ഹൈക്കമാന്റ് ആലോചിക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ താത്പര്യവും കേരളത്തിൽ തുടരുക എന്നതാണ്. 2021 ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടണമെങ്കിൽ താൻ കേരളത്തിൽ തുടരണമെന്ന് ഉമ്മൻചാണ്ടി ആഗ്രഹിക്കുന്നു. ഇക്കാര്യം ഹൈകമാന്റുമായി ഉമ്മൻചാണ്ടി കൂടിയാലോചിച്ചെങ്കിലും അവർ ആദ്യം അനുവദിച്ചില്ല. പകരം ഉമ്മൻചാണ്ടിയുടെ ആവശ്യത്തെ കുറിച്ച് ഹൈക്കമാന്റ് നേരിട്ട് അന്വേഷിച്ചു. ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വന്നാൽ മുസ്ലീം ലീഗും കേരള കോൺഗ്രസും പൂർണമായും യോജിക്കുമെന്നും ഹൈക്കമാന്റ് മനസിലാക്കി. ഇപ്പോൾ മുന്നണിയിൽ നിന്നകന്ന ക്രൈസ്തവ,മുസ്ലീം സഹോദരങ്ങളെ കോൺഗ്രസിലേക്ക് ആകർഷിക്കാമെന്നും ഹൈക്കമാന്റ് കരുതുന്നു. ഉമ്മൻ ചാണ്ടിയില്ലാത്ത കോൺഗ്രസിനെ 2021ൽ വോട്ടർമാർ അവഗണിക്കുമോ എന്ന ഭയം ഹൈക്കമാന്റിൽ ശക്തമാണ്. തീരെ ജനപ്രീതിയില്ലാത്ത പിണറായി സർക്കാരിന് 3 സീറ്റുകളിൽ ജയിക്കാനായത് ചെറിയ കാര്യല്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തൽ.
ക്രൈസ്തവരും മുസ്ലീങ്ങളും മുമ്പില്ലാത്ത വിധം ഇടതുപക്ഷത്തേക്ക് ചായുന്നതിന്റെ ഞ്ഞെട്ടൽ കോൺഗ്രസ് നേതൃത്വത്തിന് മാറിയിട്ടില്ല. അതിനെ പ്രതിരോധിക്കാനാണ് ശ്രമം. ഹൈന്ദവ വോട്ടുകൾ ബി ജെ പിയിലേക്ക് ചായുമ്പോൾ എൻ എസ് എസിന്റെ പിന്തുണയിൽ അർത്ഥമില്ലെന്നും കോൺഗ്രസ് കരുതുന്നു.
https://www.facebook.com/Malayalivartha



























