വാളയാറെന്ന് കേട്ടപ്പോൾ പിണറായി ഉറഞ്ഞുതുള്ളി, മറുപടി പറഞ്ഞതോ തണ്ടർബോൾട്ട്; സർക്കാർ പ്രതിസന്ധിയിലാവുകയോ നിയമസഭ ആരംഭിക്കുകയോ ചെയ്താൽ മാവോയിസ്റ്റുകളെ കൊല്ലുമോ?;ഇതാണ് സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് യു ഡി എഫിനൊപ്പം സി പി ഐയും പറയുന്നു

സർക്കാർ പ്രതിസന്ധിയിലാവുകയോ നിയമസഭ ആരംഭിക്കുകയോ ചെയ്താൽ മാവോയിസ്റ്റുകളെ കൊല്ലുമോ? ഇതാണ് സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് യു ഡി എഫിനൊപ്പം സി പി ഐയും പറയുന്നു.
അട്ടപ്പാടിയിലെ ഉൾവനത്തിൽ നടന്ന മാവോയിസ്റ്റ് വേട്ടയ്ക്കു പിന്നിൽ വാളയാർ പെൺകുട്ടിയും നിയമസഭയിലെ ആരോപണങ്ങളുമാണെന്ന രഹസ്യമായ അക്ഷേപത്തിന് ജീവന്‍വയ്പ്പിക്കുന്നതാണ് ഇന്നലെ അട്ടപ്പാടിയിലുണ്ടായ തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. കാട്ടിലേക്ക് കടന്നുകയറിയ തണ്ടര്‍ബോള്‍ട്ട് സേന വെടിവച്ചു കൊന്നത് സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകളെയാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. മുമ്പ് ഇടതുപക്ഷത്തെയും ഇത്തരത്തിലാണ് അന്നത്തെ സർക്കാരുകൾ നേരിട്ടിരുന്നത്.
രാഷ്ട്രീയത്തില്‍ എന്തെങ്കിലും മൂടിവയ്ക്കാനുള്ള കാലത്തെല്ലാം ഇത്തരം മാവോയിസ്റ്റ് വേട്ട പതിവുള്ളതാണെന്ന് സാമൂഹ്യ വിമർശകർ പറയുന്നു. അതിന് സര്‍ക്കാര്‍ ഭേദമില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഭാര്യ പി.എ. ഷൈനയെയും കോയമ്പത്തൂര്‍ പൊലീസ് പിടികൂടിയതും, ഇരുവരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായതും. വയനാട് വൈത്തിരി വനമേഖലയിലെ റിസോര്‍ട്ടിലുണ്ടായ തണ്ടര്‍ബോള്‍ട്ട് വെടിവയ്പില്‍ മാവോ നേതാവ് സി.പി. ജലില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ മാര്‍ച്ച് ആറിനു രാത്രി.
ജലീലിന്റെ സഹോദരന്മാരായ സി.പി. ജിഷാദും സി.പി. റഷീദും ആരോപിക്കുന്നതു പോലെ, അതൊരു വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നെന്നു വെളിപ്പെടുത്തുന്നതാണ് ജലീലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടു വെടിയുണ്ടകള്‍ തറച്ചിരുന്നത് ജലീലിന്റെ തലയുടെ പിന്‍ഭാഗത്ത്. ഒരെണ്ണം ചുമലില്‍. തൊട്ടടുത്തു നിന്നുള്ളതായിരുന്നു വെടിയുതിര്‍ക്കല്‍. പ്രത്യാക്രമണത്തിനിടെ വെടിയേറ്റാണ് ജലീല്‍ മരിച്ചതെന്ന വാദം പൂർണമായും തെറ്റാണെന്ന് സംസ്ഥാനം ഏറ്റുപറയുന്നു.
അട്ടപ്പാടി മേലെ മഞ്ചക്കണ്ടി ഊരില്‍ നിന്ന് നാലു കിലോമീറ്ററോളം മാറി ഉള്‍ക്കാട്ടില്‍ പകല്‍ സമയത്തായിരുന്നു ഇന്നലത്തെ വെടിവയ്പ്. തമിഴ്‌നാട് വനത്തിലേക്കുള്ള യാത്രയ്ക്കിടെ വിശ്രമത്തിലായിരുന്നു അഞ്ചംഗ സംഘം. കേരളത്തില്‍ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ മാവോയിസ്റ്റ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈയിടെ സംസ്ഥാന സര്‍ക്കാരിന് രഹസ്യവിവരം നല്‍കിയിരുന്നു. അന്നു മുതല്‍ സായുധ സേനയുടെ കണ്ണ് ഈ ജില്ലകളിലെ വനമേഖലയിലുണ്ട്. ചെറിയ തോതിലുള്ള വേട്ടകളും തുടങ്ങിയിരുന്നു. അതിനിടെയാണ് ഇന്നലെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലെന്നാണ് പൊലീസ് പറയുന്നത്.
യാതൊരു പ്രകോപനവുമുണ്ടായിട്ടല്ല അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെന്നാണ് മാധ്യമങ്ങൾ പറയുന്നത്. സര്‍ക്കാരിന് പ്രതികൂലമായ ചില രാഷ്ട്രീയ സാഹചര്യങ്ങളാണ് നിലവിലുള്ളത് . പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡിപ്പിച്ച സംഭവം പൊലീസ് ഒതുക്കിത്തീര്‍ത്തെന്ന ആക്ഷേപമാണ്. പൊലീസിന്റെ നിരുത്തരവാദപരമായ നടപടികളെക്കുറിച്ച് വേറെയും നിരവധി ആക്ഷേപങ്ങളുണ്ട്. പൊലീസിന്റെ ഊര്‍ജ്ജസ്വലത വീണ്ടെടുക്കാന്‍ ഇത്തരം നാടകങ്ങൾ പതിവുള്ളതാണ് .
സി പി ഐ മാത്രമാണ് അട്ടപ്പാടി സംഭവത്തിൽ ആശങ്ക അറിയിച്ചിട്ടുള്ളത്. അത് കാനത്തിന്റെ കൃപയാണെന്ന് വേണമെങ്കിൽ പറയാം.
https://www.facebook.com/Malayalivartha



























