മാസങ്ങൾ കൊണ്ട് തയ്യാറാക്കിയ രേഖ തള്ളാൻ ഒരു രാത്രി; പോലീസിനെതിരെ സി എ ജി ഉയർത്തിയ അഴിമതി ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെട്ടേക്കും; ബി ജെ പി സംസ്ഥാന നേതൃത്വവും കേന്ദ്രമന്ത്രി വി. മുരളീധരനും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഇടപെട്ടതായി സൂചന
പോലീസിനെതിരെ സി എ ജി ഉയർത്തിയ അഴിമതി ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെട്ടേക്കും. ബി ജെ പി സംസ്ഥാന നേതൃത്വവും കേന്ദ്രമന്ത്രി വി. മുരളീധരനും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഇടപെട്ടതായാണ് ലഭിക്കുന്ന സൂചനകൾ.
സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് നിയമസഭയ്ക്കു മുമ്പാകെ സംസ്ഥാന ഗവണ്‍മെന്റാണ് മറുപടി നല്‍കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ട് തെറ്റാണെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതിന് നിയമപരമായി യാതൊരു സാധുതയുമില്ലെന്ന് കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി.
പ്രാഥമികമായ, കണക്കുകളിലെ തെറ്റുകളാണ് സി.എ.ജി ചൂണ്ടിക്കാണിച്ചത്. ചൂണ്ടിക്കാട്ടിയ തെറ്റുകളില്‍ മറുപടിയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആ മറുപടി സി.എ.ജിയെ ബോധ്യപ്പെടുത്തണം. നിയമസഭയില്‍ ഇതു സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റിന്റെ അന്തിമ തീരുമാനം വന്നതിനുശേഷം, ആവശ്യമെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊള്ളുന്നത് പരിഗണിക്കുമെന്നും വി. മുരളീധരന്‍ അറിയിച്ചു.
സി എജി റിപ്പോർട്ടിനെതിരെ സംസ്ഥാന സർക്കാർ ആഭ്യന്തര സെക്രട്ടറിയെ ഉപയോഗിച്ച് അന്വേഷണം നടത്തിയതാണ് കേന്ദ്ര സർക്കാരിനെ ചെട്ടിപ്പിച്ചത്. നിയമസഭയിൽ സിഎജി റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കേണ്ടത് നിയമസഭാ സമിതിയാണ്. എന്നാൽ ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ ഇക്കാര്യം പരിശോധിച്ചത് നടപടിക്രമം അനുസരിച്ചല്ലെന്ന് സി എ ജി വിശ്വസിക്കുന്നു. സി എ ജി തയാറാക്കിയ ബ്യഹത്തായ റിപ്പോർട്ട് ഒരു ദിവസം കൊണ്ട് തള്ളി കൊടുക്കുകയും ചെയ്തു. സി എ ജി റിപ്പോർട്ട് തള്ളാനുള്ള അധികാരം ഒരു ഐ എ എസുകാരനില്ല. അതും സർക്കാരിന്റെ ഭാഗമായി ഇരിക്കുന്ന ഒരാൾക്ക്. സി. എ. ജി. ഒരു സ്വതന്ത്ര സ്ഥാപനമാണ്. അതിന് അതിന്റേതായ അധികാരങ്ങൾ ഉണ്ട്.
സി.എ.ജി റിപ്പോര്‍ട്ടിലെ പരാമാര്‍ശങ്ങള്‍ ശരിയല്ലെന്നും എല്ലാം ഭദ്രമാണെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയ ദിവസം തന്നെ പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് വ്യാജവെടിയുണ്ടകള്‍ പിടിച്ചെടുത്തതോടെ ആ റിപ്പോര്‍ട്ട് തന്നെ വസ്തുതാ വിരുദ്ധമായി.
സി.എ.ജി നേരത്തെ പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ട തള്ളിക്കളഞ്ഞ കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി വീണ്ടും റിപ്പോര്‍ട്ടായി നല്‍കിയിരിക്കുന്നത്. പര്‍ച്ചേസുകളില്‍ നടന്ന വന്‍ക്രമക്കേടുകള്‍ സംബന്ധിച്ചും ആയുധങ്ങളിലേയും പടക്കോപ്പുകളിലേയും കുറവ് സംബന്ധിച്ചും സി.എ.ജി ആഭ്യന്തര വകുപ്പിനോട് നേരത്തെ വിശദീകരണം ആരാഞ്ഞതാണ്. ആഭ്യന്തര സെക്രട്ടറി പങ്കെടുത്ത ചര്‍ച്ചകള്‍ക്കും ശേഷമാണ് സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയത്. എന്നിട്ടും സി.എ.ജി കഴമ്പില്ലെന്ന് കണ്ടെത്തിയ അതേ ന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ സി.എ.ജി സൂക്ഷമായ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് തള്ളിയാൽ അത് സർക്കാരിന് വിനയായി തീർന്നേക്കാം.
https://www.facebook.com/Malayalivartha