വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ല; സംസ്ഥാനത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് കേന്ദ്രനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് കേന്ദ്രനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.വ്യക്തമാക്കി . വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ല. പ്രസാദവിതരണവും തീര്‍ത്ഥജലം തളിക്കലും പാടില്ല. സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
രോഗപ്പകര്‍ച്ചയുടെ സാധ്യത തടയണം. ഖര ദ്രാവക വസ്‍തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്‍റെയും നിലപാട്. അസുഖബാധിതനായ വ്യക്തി ആരാധനാലയത്തില്‍ എത്തിയാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്ന കേന്ദ്ര മാനദണ്ഡം സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരാധനാലയങ്ങളുടെ പ്രവര്‍ത്തനംഎങ്ങനെ വേണം എന്നത് സംബന്ധിച്ച് മതനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ളവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ വീട്ടില്‍ കഴിയണമെന്ന കേന്ദ്രനിര്‍ദ്ദേശം ഇവിടെയും നടപ്പാക്കും. ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം, ഇവിടെ എത്തുന്നവര്‍ മാസ്ക്ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.
ചുമയ്ക്കുമ്ബോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നെങ്കില്‍ അത് ശരിയായി നിര്‍മ്മാര്‍ജ്ജനം ചെയ്യണം. രോഗലക്ഷണമുള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകളുണ്ടാവണം. കേന്ദ്രം മുന്നോട്ട് വച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പിലാക്കണം.
എയര്‍ കണ്ടീഷനുകള്‍ ഒഴിവാക്കണം. ഉപയോഗിക്കുകയാണെങ്കില്‍ 24 മുതല്‍ 30 വരെ ഡിഗ്രി സെല്‍ഷ്യസില്‍ താപനില ക്രമീകരിക്കണം. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോഡ് കേള്‍പ്പിക്കണം. പായ, വിരിപ്പ് എന്നിവ ആളുകള്‍ തന്നെ കൊണ്ടുവരണം. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha