സല്യൂട്ട് ചെയ്യാത്ത മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ ശുപാര്‍ശ; കേസിലകപ്പെട്ടു ഒളിവിൽ പോകും വരെ സ്വപ്ന തലസ്ഥാനത്ത് വിലസിയിരുന്നത് സര്‍വ അധികാരങ്ങളോടെയും; രാജ്യത്തെ ഞെട്ടിച്ച കേസില്‍ പ്രതിയായി രണ്ടാം ദിവസവും സ്വപ്ന ഒളിവിൽ
സ്വര്‍ണക്കടത്തില്‍ കുടുങ്ങും വരെ സ്വപ്ന സുരേഷ് വ്യക്തിയെ കേരളം ശ്രദ്ധിച്ചിരുന്നില്ല. കേസിലകപ്പെട്ടു ഒളിവിൽ പോകും വരെ സ്വപ്ന തലസ്ഥാനത്ത് വിലസിയിരുന്നത് സര്‍വ അധികാരങ്ങളോടെയും. യുഎഇ കോണ്‍സുലേറ്റിലെ ജോലിയുടെ പിൻബലത്തിലാണ് നാല് വര്‍ഷം കൊണ്ട് സ്വാധീനത്തിലും സാമ്പത്തികമായും സ്വപ്ന വളര്‍ച്ച നേടിയത്. രാജ്യത്തെ ഞെട്ടിച്ച കേസില്‍ പ്രതിയായി രണ്ടാം ദിവസവും സ്വപ്ന ഒളിവിടത്തില്‍ സുരക്ഷിതയാണ്. ഈ സ്വാധീനങ്ങള്‍ തന്നെയാവും സ്വപ്നയെ സുരക്ഷിതയായി സംരക്ഷിക്കുന്നതും.
ഈ അധികാരം വ്യക്തിഗത ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് ആയുധമാക്കി. ഒരിക്കല്‍ സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ കോണ്‍സുലേറ്റ് ഓഫിസില്‍ ഗാര്‍ഡായ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ പോലും കോണ്‍സുലേറ്റില്‍ നിന്ന് കമ്മിഷണര്‍ ഓഫീസിലെത്തി. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി ഇല്ലാതായെങ്കിലും പല അധികാര കേന്ദ്രങ്ങളിലും ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് സ്വപ്ന കുതിപ്പ് തുടര്‍ന്നത്. സ്വപ്നയുടെ ഫ്ളാറ്റില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കസ്റ്റംസ് പരിശോധിച്ചെങ്കിലും സ്വപ്ന കാണാമറയത്താണ്.
സ്വർണക്കടത്തുകേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലി ചെയ്തത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ചുകൊണ്ടാണ്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തു കൂടിയായ സ്വപ്നയുടെ നിർണായക പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. അതിനു മുൻപ് തന്നെ എയർ ഇന്ത്യ സാറ്റ്സിൽ 6 മാസത്തോളം ട്രെയിനർ ആയിരുന്ന സ്വപ്നയ്ക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫിസർ എൽ.എസ്. ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഷിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്കു മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ചോദ്യം ചെയ്യൽ സമയത്തൊന്നും ഇവർ ഐടി വകുപ്പിൽ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചില്ല. ചോദ്യം ചെയ്യലിനിടെ തന്നെ ഇവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് ഉന്നതതലസമ്മർദം പൊലീസിനു മേലുണ്ടായിരുന്നു എന്നും റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha