വയലിനിസ്റ്റ് ബാലഭാസ്കറുടെയും മകളുടെയും മരണത്തിൽ ലക്ഷ്മിയുടെ മൊഴി എടുക്കാന്‍ ഒരുങ്ങി സിബിഐ
വയലിനിസ്റ്റ് ബാലഭാസ്കറുടെയും മകളുടെയും മരണത്തിൽ ഭാര്യ ലക്ഷ്മിയുടെ മൊഴി എടുക്കാന്‍ ഒരുങ്ങി സിബിഐ. അപകട സമയത്ത് ബാലഭാസ്കറിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലാണ് ആദ്യം ലക്ഷ്മിയുടെ മൊഴി എടുക്കാന്‍ സിബിഐ തീരുമാനിച്ചത്. ചൊവ്വാഴ്ച ലക്ഷ്മിയില്‍നിന്ന് സിബിഐ വിവരങ്ങള്‍ തേടിയേക്കും എന്നാണ് വിവരം.
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഇവരുടെ കുടുംബത്തോട് അടുപ്പമുണ്ടായിരുന്ന ഡ്രൈവർ അര്‍ജുനുമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര, തിരുവനന്തപുരത്തേക്കുള്ള മടക്കം, അപകടം, പ്രകാശ് തമ്ബി, വിഷ്ണു, അര്‍ജുന്‍, പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങള്‍ ലക്ഷ്മില്‍നിന്ന് ശേഖരിക്കും. ഇതിനുശേഷമാകും ബാലഭാസ്കറിന്റെ മാതാപിതാക്കളില്‍ നിന്നടക്കം മൊഴി എടുക്കുക.
അപകടത്തിനുശേഷം വാഹനമോടിച്ചത് താനാണെന്ന് പറഞ്ഞ അര്‍ജുന്‍ പിന്നീട് ബാലഭാസ്കര്‍ മരിച്ച ശേഷം മൊഴി മാറ്റിയിരുന്നു. ഈ സമയത്തെല്ലാം ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു ലക്ഷ്മി. ബോധം വീണ ശേഷം ലക്ഷ്മിയും വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് വ്യക്തമാക്കി. അര്‍ജുന്റെ മൊഴിമാറ്റമാണ് അപകടത്തിന് പിന്നില്‍ ആദ്യം ദുരൂഹതയ്ക്ക് ഇടയാക്കിയത്. അപകടത്തിനുശേഷം കുടുംബ വീട്ടില്‍ വിശ്രമത്തിലാണ് ലക്ഷ്മി.
അപകടവുമായി ബന്ധപ്പെട്ട് അര്‍ജുനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇയാളെ പ്രകാശ് തമ്ബി, വിഷ്ണു എന്നിവര്‍ക്ക് ഒപ്പം ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചില രേഖകള്‍ ക്രൈംബ്രാഞ്ചില്‍നിന്ന് സിബിഐ ശേഖരിച്ചു. മൊഴി എടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായ ശേഷമേ മറ്റു നടപടികളിലേക്ക് സിബിഐ കടക്കൂ.
https://www.facebook.com/Malayalivartha