സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; ഇന്ന് മരിച്ചവരുടെ എണ്ണം ആറ് ആയി
സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരായി ചികിത്സയിലായിരുന്ന രണ്ട് പേര്‍കൂടി മരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറനല്ലൂര്‍ സ്വദേശി ജമാ ആണ് മരിച്ചത്. ന്യുമോണിയ, പ്രമേഹവും ഉണ്ടായിരുന്ന ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അന്തിമ ഫലം വരാത്തതിനാല്‍ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേ സമയം പാലക്കാട് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. വിളയൂര്‍ സ്വദേശി പാത്തുമ്മ 76) ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ഇന്ന് ആറ് പേരാണ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം,എറണാകുളം, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളും കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍ ഇവരുടെ മരണവും കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ച് കണ്ണൂരില്‍ മരിച്ചത്. 71 വയസായിരുന്ന ഇദ്ദേഹത്തിന് വൃക്ക സംബന്ധമായ രോഗവും ഉണ്ടായിരുന്നു. പരിയാരത്ത് ചികിത്സയിലിരിക്കെയാണ് മരണം . ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പള്ളിക്കല്‍ സ്വദേശിനി നഫീസയാണ് മലപ്പുറത്ത് കൊവിഡ് ബാധിതയായി മരിച്ചത്. 52 വയസായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം. കോഴിക്കോട് ജില്ലയിലും ഇന്നൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി അബൂബക്കറാണ് മരിച്ചത്.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കൊവിഡ് രോഗിയും ഇന്ന് മരണത്തിന് കീഴടങ്ങി. കൊവിഡ് പൊസീറ്റീവായി ചികിത്സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്പ് സ്വദേശി ഗോപിയാണ് മരിച്ചത്. 68 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha