കാര്യങ്ങള്‍ മാറുന്നു... മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരെ പോലെയാവാന്‍ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; തന്റെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയരും

മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരെ പോലെയാവാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരപരാധിയായ നായനാരെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഴിമതിക്കാരനാക്കിയതു പോലെ, തന്നെ തന്റെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചുവെന്നാണ് മുഖ്യമന്ത്രി പറയാന്‍ പോകുന്നത്.
എന്‍ഫോഴ്‌സ്‌മെന്റിന്റെ കഴുകന്‍ കണ്ണുകള്‍ ഒടുവില്‍ മുഖ്യമന്ത്രിയിലേക്ക് തിരിഞ്ഞതോടെയാണ് പിണറായി പ്ലേറ്റ് തിരിച്ചത് . അതേസമയം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പിണറായി പെടുമോ ഇല്ലെയാ എന്ന് വ്യക്തമാകും. മുഖ്യമന്ത്രിയെ കേസുമായി കണക്റ്റ് ചെയ്യാനുള്ള വഴി ഇ.ഡിക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
കേസില്‍ പിണറായി പെട്ടില്ലെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പില്‍ അക്കാര്യം പ്രചരണായുധമാക്കാന്‍ സി പി എം ശ്രമിക്കും. മുഖ്യമന്ത്രിയുടെ ജീവനക്കാര്‍ അഴിമതിക്കാരായാല്‍ അദ്ദേഹത്തിന് എന്തു ചെയ്യാന്‍ കഴിയും എന്നായിരിക്കും ചോദ്യം.
പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നേതൃത്വത്തില്‍ ഇ. കെ. നായനാരുടെ ഓഫീസില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ പലതും വിവാദമായിരുന്നു. കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായതും ഇക്കാലത്താണ്. അന്ന് മദ്യ വ്യാപാരി മണിച്ചനെയും നായനാരുടെ കുടുംബത്തെയും ചേര്‍ന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നായനാരുടെ മരുമകന്റെ മദ്യവ്യാപാരവും വിവാദത്തിലായി. മന്ത്രി കടകംപള്ളി സുരേന്ദ്രനും എം. ഐ. ഷാനവാസും ഉള്‍പ്പെടെയുള്ളവര്‍ ആരോപണത്തില്‍ അകപ്പെട്ടു. കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ചത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി പി മോഹന്‍കുമാറായിരുന്നു. മദ്യ കച്ചവടവും രാഷ്ട്രീയവും തമ്മിലുള്ള ഇഴപിരിയാത്ത അവിശുദ്ധ ബന്ധം അന്ന് അദ്ദേഹം പുറത്തുകൊണ്ടുവന്നിരുന്നു.
കേരളം ഒരിക്കലും ഇ.കെ. നായനാരെ അഴിമതിക്കാരനാക്കിയിട്ടില്ല. ജീവനക്കാരെ നിയമിക്കുന്നതില്‍ അദ്ദേഹത്തിന് ജാഗ്രത കുറവുണ്ടായെന്ന് മാത്രമാണ് അന്ന് കണ്ടെത്തിയത്. ഇതേ സുരക്ഷാകവചം തന്നെയാണ് പിണറായിയും എടുത്തണിയാന്‍ പോകുന്നത്.
എം. ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന കമ്മിഷന്‍ ഇടപാടിന്റെ ചിത്രം എന്‍ഫോഴ്‌സ്‌മെന്റ് കൂട്ടിയോജിപ്പിച്ചതോടെയാണ് മുഖ്യമന്ത്രിയിലേക്ക് മുന തിരിക്കാനുള്ള തീരുമാനം ഉന്നതാധികാരികള്‍ ഇ ഡിക്ക് നല്‍കിയത്. മുഖ്യമന്ത്രിയെ മറയാക്കി ശിവശങ്കറിന്റെ ടീമാണ് അഴിമതിക്ക് ശ്രമിച്ചതെങ്കില്‍ അതും വെളിപ്പെടും. പദ്ധതികളില്‍ പലപേരിലും പല കമ്പനികളുമായും എത്തിയവര്‍ക്കു പിന്നില്‍ ഒരേ മുഖങ്ങളും ഒട്ടേറെ കമ്മിഷന്‍ ഇടപാടുമുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. അവരെ നയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ 'ടീം' ആണ്. അവരുടെ ഇടപാട് വിവരങ്ങളാണ് ഇ.ഡി. ശേഖരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ രണ്ടുപേരാണ് ഇപ്പോള്‍ ഇ.ഡി.യുടെ സംശയത്തിലുള്ളത്. ഇവര്‍ ആരൊക്കെയാണെന്ന് കോടതിക്ക് നല്‍കിയ ഒരു റിപ്പോര്‍ട്ടിലും ഇ.ഡി. വ്യക്തമാക്കിയിട്ടില്ല. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഹാജരാകണമെന്നു കാണിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, രവീന്ദ്രന് കോവിഡ് ബാധിച്ചതോടെ ചോദ്യംചെയ്യല്‍ മുടങ്ങി. അതോടെയാണ് സംശയമുള്ളവരുടെയെല്ലാം ഇടപാടും ബന്ധവും ശേഖരിച്ചുതുടങ്ങിയത്. രവീന്ദ്രന് പുറമേയുള്ളയാള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്താണെന്ന് പറയപ്പെടുന്നു.
കെഫോണ്‍, ഇമൊബിലിറ്റി, ലൈഫ്, സ്മാര്‍ട്ട് സിറ്റി പദ്ധതികളിലെ കരാറുകളും കണ്‍സള്‍ട്ടന്‍സികളുമാണ് സ്വപ്നശിവശങ്കര്‍ ബന്ധത്തിന്റെ പേരില്‍ സംശയത്തിലുള്ളത്. എന്നാല്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ പല കരാറുകളിലും കമ്മിഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. പല നിര്‍മാണ കരാറുകളും ടെന്‍ഡറില്ലാതെ നല്‍കുന്നതിനുപിന്നില്‍ 'സി.എം. ഓഫീസ് ടീം' ഉണ്ടായിരുന്നു. സി.എം. രവീന്ദ്രനിലൂടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാകുമെന്നാണ് ഇ.ഡി.യുടെ കണക്കുകൂട്ടല്‍.
'സി.എം. ഓഫീസ് ടീമു'മായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റ് കോഴിക്കോട്ടെ ഒരു ട്രസ്റ്റിന് വന്‍തുക 'സഹായ'മായി നല്‍കിയതിലും ദുരൂഹതയുണ്ട്. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നുള്ള കൈമാറ്റമായതിനാല്‍ ഇതേക്കുറിച്ച് ഇ.ഡി. പരിശോധിച്ചിട്ടില്ല.
കൂട്ടുകച്ചവടത്തിന്റെ മറയാണ് ഈ കൈമാറ്റവും എന്ന് ബോധ്യമായാല്‍ ട്രസ്റ്റിന്റെ ഇടപാടും നിരീക്ഷണത്തിലാവും. സര്‍ക്കാരിന്റെ നിര്‍മാണക്കരാറുകള്‍ കൂട്ടത്തോടെ ഏറ്റെടുത്ത സ്ഥാപനങ്ങളുടെ അക്കൗണ്ട് വിവരങ്ങളും ഇ.ഡി.
ശേഖരിക്കുന്നുണ്ട്.
ഏതായാലും പിണറായി ജാഗ്രതയോടെയാണ് നീങ്ങുന്നത്. ഇ.ഡി യുടെ ഓരേ നീക്കവും വീക്ഷിക്കാന്‍ മുഖ്യമന്ത്രി നിയമ വിദഗ്ദരെ നിയോഗിച്ചിട്ടുണ്ട്. യഥാസമയം താന്‍ എന്തൊക്കെ ചെയ്യണമെന്ന് അവര്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കിയിട്ടുണ്ട്. അതു തന്നെയാണ് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം.
"
https://www.facebook.com/Malayalivartha























