നടി ആക്രമിക്കപ്പെട്ട കേസിൽ ട്വിസ്റ്റ്! മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍.. സിസിടിവി ദൃശ്യങ്ങളിലും ലോഡ്ജില്‍ നല്‍കിയ രേഖകളിൽ നിന്നും പുറത്ത് വരുന്നത്....

നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ്. ഇക്കാര്യം വിശദമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ബേക്കല്‍ സ്വദേശിയുമായി വിപിന്‍ലാലിനെ തേടി കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ബേക്കലിലെത്തിയത്.
ഓട്ടോയിലിറങ്ങി തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തിയ പ്രദീപ് ബിബിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് ബിബിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തി ബിബിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെട്ടു. പിന്നീട് കത്തുകളിലൂടേയും സമ്മര്‍ദം തുടര്‍ന്നു. സമ്മര്‍ദം കടുത്തതോടെ സെപ്തംബര്‍ 26ന് ബിബിന്‍ ബേക്കല്‍ പോലീസിന് പരാതി നല്‍കി. അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്.
പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായതോടെ സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു. അതേസമയം കത്ത് എഴുതിയതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
അതേസമയം കേസിൽ സിദ്ദിഖും ഭാമയുമാണ് അവസാനമായി കൂറുമാറിയത്. പ്രോസിക്യൂഷൻ സാക്ഷികളായ ഇരുവരും വിചാരണ കോടതിയിൽ സാക്ഷിവിസ്താരത്തിനായി ഹാജരായപ്പോഴാണ് കൂറുമാറിയതായി അറിയിച്ചത്.കേസിൽ ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്. ദിലീപ് തന്‍റെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഭാമയേയും സാക്ഷിയാക്കിയത്. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യം ഇവർ കോടതിയിൽ സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
ദിലീപിനെതിരെയുള്ള മൊഴി ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവരാണ് ഇതുവരെ മാറ്റിപ്പറഞ്ഞത്. തൊട്ടുപിന്നാലെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. എന്നാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരിന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. കേസിലെ നിർണായക സാക്ഷിയെ ദിലീപ് അഭിഭാഷകൻ മുഖേന സ്വാധീനിക്കാൻ ശ്രമിച്ചതായാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ. ഇതിന്റെ തെളിവുകളും പ്രോസിക്യൂഷന് ലഭിച്ചതായാണ് സൂചന. കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ദിലീപുമായി അടുപ്പമുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ആശ്രയിക്കുന്ന നിർണായക സാക്ഷിയാണിത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നത് ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധനയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























